ചെന്നിത്തലയ്ക്കും മുല്ലപ്പള്ളിക്ക് പിന്നാലെ ഹസ്സനും തെറിക്കുമോ; കെ മുരളീധരന് മറുപടിയുമായി എം എം ഹസ്സൻ
തിരുവനന്തപുരം: യുഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് തന്നെ മാറ്റുന്നമെന്ന വാർത്തയിൽ നിലവിൽ പ്രതികരിക്കാനില്ലെന്ന് എം എം ഹസ്സൻ.ഇക്കാര്യം സംബന്ധിച്ച് തനിക്ക് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ഹസ്സൻ പറഞ്ഞു. തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലുള്ള പദവി ഒഴിഞ്ഞാൽ പുതിയ പദവി തനിക്ക് നൽകണമോയെന്ന് തീരുമാനിക്കേണ്ടത് അതു നൽകാൻ ചുമതലപ്പെട്ടവരാണ്.കോൺഗ്രസിൽ ജംബോ കമ്മിറ്റികൾ വേണ്ടെന്ന തീരുമാനം നല്ലതാണ്.അതിനെ സ്വാഗതം ചെയ്യുന്നു.രമേശ് ചെന്നിത്തല ദേശീയ നേതൃത്വത്തിലേക്ക് പോകുന്നത് നല്ല കാര്യമാണ്.ഹിന്ദി അറിഞ്ഞില്ലെങ്കിലും ദേശീയ നേതാവാകാൻ കഴിയും.മുൻ മുഖ്യമന്ത്രി കെ കരുണാകരനും കാമരാജും ദേശീയ നേതാക്കളായത് ഹിന്ദി അറിഞ്ഞിട്ടല്ലല്ലോ - ഹസ്സൻ പറഞ്ഞു. കെ മുരളീധരൻ്റെ പരാമർശത്തിന് മറുപടിയായിട്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കെപിസിസി അധ്യക്ഷൻ കെ.സുധാകരനെക്കുറിച്ചുള്ള പൈങ്കിളിക്കഥയ്ക്ക് പിണറായി വിജയൻ അദ്ദേഹമിരിക്കുന്ന സ്ഥാനത്ത് നിന്ന് താഴേക്കിറങ്ങി വന്ന് മറുപടി പറയാൻ പാടില്ലായിരുന്നു.തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ പഠിക്കുന്ന കാലത്ത് താൻ പലരിൽ നിന്നും അടി വാങ്ങിയിട്ടുണ്ട്. അടിച്ചവരിൽ പലരും ഇന്ന് സിപിഎമ്മിന്റെ പ്രധാന നേതാക്കളാണ്. അക്കാര്യം താൻ പറഞ്ഞുനടക്കുന്നില്ലല്ലോ. - ഹസ്സൻ ചോദിച്ചു.
സംസ്ഥാനത്തെ എട്ടു ജില്ലകളിൽ നടന്ന മരം കൊള്ളയുടെ ഉത്തരവാദികളായ മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ അന്വേഷണം വേണം. ഇക്കാര്യം ആവശ്യപ്പെട്ട് വ്യാഴാഴ്ച സംസ്ഥാനത്തെ ആയിരം സർക്കാർ ഓഫീസുകൾക്ക് മുന്നിൽ യുഡിഎഫ് ധർണ നടത്തുമെന്നും ഹസ്സൻ വ്യക്തമാക്കി. തിരുവനന്തപുരത്ത് ധർണയുടെ ഉദ്ഘാടനം സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിപക്ഷനേതാവ് വി ഡി സതീശൻ നിർവഹിക്കും.കണ്ണൂരിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനും ധർണയുടെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്ലാമറസ് ലുക്കിൽ വീണ്ടും തമന്ന ഭാട്ടിയ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
Recommended Video