ജിഷ കേസ് തെളിയിച്ചതിനെ ലോകം അഭിനന്ദിച്ചു, കേരളം സംശയിച്ചു: ഡോ. പി വിനോദ് ഭട്ടതിരിപ്പാട്
കോഴിക്കോട്: സൈബര്‍ ഫൊറന്‍സിക് സംവിധാനമുപയോഗിച്ച് തെളിയിക്കുന്ന കേസുകളുടെ ശാസ്ത്രീയ വശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് കഴിയുന്നില്ലെന്ന് സൈബര്‍ കുറ്റാന്വേഷണ വിദഗ്ധന്‍ ഡോ. പി വിനോദ് ഭട്ടതിരിപ്പാട്. കേസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെയ്ക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അതെക്കുറിച്ച് വ്യക്തമായി വിശദീകരിച്ചു നല്‍കാനും കഴിയുന്നില്ല. ഇത്തരം കേസുകള്‍ എങ്ങനെയാണ് തെളിയിക്കുന്നതെന്ന് മാധ്യമങ്ങള്‍ എഴുതണം. എങ്കില്‍ മാത്രമേ ജനങ്ങളുടെ സംശയങ്ങള്‍ മാറൂ.
സമീപകാലത്ത് സൈബര്‍ ഫോറന്‍സിക് തെളിവുപയോഗിച്ച് എറ്റവും ഫലപ്രദമായി തെളിയിച്ച കേസാണ് പെരുമ്പാവൂര്‍ ജിഷ വധക്കേസ്. ഫോണ്‍ നഷ്ടപ്പെട്ടാലും വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയും. 68 ലക്ഷം കോളുകള്‍ പരിശോധിച്ചാണ് ജിഷ കേസ് കേരള പൊലീസ് തെളിയിച്ചത്. അമീറുല്‍ ഇസ്ലാമിലേക്ക് അന്വേഷണസംഘം എത്തിയതും രക്തത്തിലെ ഡിഎന്‍എ പരിശോധനയിലൂടെ തെളിയിച്ചതുമെല്ലാം പൂര്‍ണമായും ശാസ്ത്രീയമായിട്ടായിരുന്നു. ആഗോളതലത്തില്‍ത്തന്നെ പ്രശംസ പിടിച്ചുപറ്റിയ സംഭവമായിരുന്നു ഇത്. എന്നാല്‍, പിടിക്കപ്പെട്ട അമീറുല്‍ ഇസ്ലാം യഥാര്‍ഥ പ്രതിയല്ലെന്ന നിലയ്ക്കുള്ള പ്രചാരണങ്ങളായിരുന്നു കേരളത്തില്‍. മാധ്യമപ്രവര്‍ത്തകര്‍ക്ക് കേസന്വേഷണത്തിന്റെ നാള്‍വഴികളെപ്പറ്റി ധാരണയില്ലാത്തതാണ് ഇതിനു കാരണമെന്നും അദ്ദേഹം വിശദീകരിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കലിക്കറ്റ് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച നവമാധ്യമ ശില്‍പശാലയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു വിനോദ് ഭട്ടതിരിപ്പാട്.

സമൂഹമാധ്യമങ്ങളില്‍ വരുന്ന അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ തെളിവായി കോടതി പരിഗണിക്കും. 2000ലെ സൈബര്‍ ആക്ട് ഭേദഗതിയില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫെയ്‌സ്ബുക്ക് പോസ്റ്റുകളിലും ട്രോളുകളിലും ക്രിമിനല്‍ വസ്തുതയുണ്ടെങ്കില്‍ മാത്രമേ പൊലീസ് കേസ് എടുക്കാറുള്ളൂ. നവമാധ്യമങ്ങളില്‍ ഇടുന്ന ഓരോ പോസ്റ്റിന്റെയും സാമൂഹ്യവും രാഷ്ട്രീയപരവും നിയമപരവുമായ ഉത്തരവാദി ആ പോസ്റ്റ് പങ്കുവെയ്ക്കുന്ന വ്യക്തിയാണ്. പത്ര സ്ഥാപനങ്ങള്‍ക്ക് അവരുടെതായ നയങ്ങളുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ നയംരൂപീകരിക്കുതും പ്രസിദ്ധപ്പെടുത്തുതും വ്യക്തികളാണ്. വളരെ ഉത്തരവാദിത്വത്തോടെ മാത്രമേ സോഷ്യല്‍ മീഡിയയില്‍ ഇടപെടാവൂ. സൈബര്‍ തെളിവുകള്‍ നൂറു ശതമാനം സ്വീകാര്യവും മായ്ച്ചുകളയാനാകാത്തതുമായ തെളിവുകളാണ്. നവമാധ്യമങ്ങളിലെ പോസ്റ്റുകളുടെ ദുര്‍വ്യാഖ്യാനമോ പശ്ചാത്തലത്തില്‍ നിന്നു മാറിയ വ്യാഖ്യാനമോ ആണ് പലപ്പോഴും കേസുകളിലേക്ക് എത്തിച്ചേരുതെന്നും അദ്ദേഹം പറഞ്ഞു.

നവമാധ്യമങ്ങളിലെ വിവരങ്ങളുടെ കുത്തൊഴുക്കില്‍ ശരിയും തെറ്റും തിരിച്ചറിയാന്‍ ജാഗ്രത ആവശ്യമാണെന്ന് വണ്‍ഇന്ത്യ മലയാളം ന്യൂസ് എഡിറ്റര്‍ മുരളികൃഷ്ണ മാലോത്ത് പറഞ്ഞു. വ്യാജവാര്‍ത്തകള്‍ എങ്ങനെ തിരിച്ചറിയാമെന്ന് അദ്ദേഹം പ്രായോഗികമായി വിശദീകരിച്ചു. പ്രസ് ക്ലബ്ബ് ഹാളില്‍ നടന്ന ശില്‍പശാലയില്‍ പ്രസിഡന്റ് കെ പ്രേമനാഥ്, സെക്രട്ടറി പി. വിപുല്‍നാഥ്, ഡൂള്‍ ന്യൂസ് എക്‌സിക്യൂട്ടിവ് എഡിറ്റര്‍ ശ്രിജീത്ത് ദിവാകരന്‍, സി പി എം സഈദ് അഹമ്മദ് എന്നിവര്‍ സംസാരിച്ചു.












Click it and Unblock the Notifications