വാളയാറിൽ വീണ്ടും കുഴൽപണ വേട്ട: 16 ലക്ഷം രൂപയും 700 ഗ്രാം സ്വർണവും പിടികൂടി
പാലക്കാട്: വാളയാറിൽ വീണ്ടും കുഴൽപ്പണ വേട്ട. കസബ പൊലീസ് വാളയാറിൽ രാവിലെ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. 16 ലക്ഷത്തോളം രൂപയും 700 ഗ്രാം സ്വർണവുമാണ് പിടികൂടിയത്. രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ബാംഗ്ലൂരിൽ നിന്നും തൃശൂരിലേക്ക് രേഖയില്ലാതെ കടത്തിയ 700 ഗ്രാം സ്വർണ്ണവും, അഞ്ച് ലക്ഷം രൂപയുമായാണ് ഒരാൾ അറസ്റ്റിലായത്. തൃശൂർ, കിഴക്കേക്കോട്ട സ്വദേശി ജെയിംസ് ജോയ് (43) നെ കസബ ഇൻസ്പെക്ടർ ഗംഗാധരന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തു.
ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പുലർച്ചെ നടത്തിയ വാഹന പരിശോധനയിലാണ് പുതുശ്ശേരിക്കടുത്ത് കുരുടിക്കാട് വെച്ച് ബാംഗ്ലൂർ - തൃശൂർ കെഎസ്ആർടിസി ലക്ഷ്വറി ബസ്സിൽ നിന്നും പിടികൂടിയത്. തൃശൂരിലുള്ള ജ്വല്ലറിയിലേക്ക് വേണ്ടി നിർമ്മിച്ച ആഭരണങ്ങളാണ് ബില്ലില്ലാതെ കൊണ്ടുവന്നത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കസബ എസ് ഐ റിൻസ് എം. തോമസ്, ജില്ലാ ക്രൈം സ്ക്വാഡ് അംഗങ്ങളായ ടി.ആർ. സുനിൽ കുമാർ , ടി.ജെ ബ്രിജിത്ത് , കെ. അഹമ്മദ് കബീർ, ആർ. വിനീഷ്, എം. ആർ. രതീഷ് എന്നിവരടങ്ങിയ സംഘമാണ് വാഹന പരിശോധനക്ക് നേതൃത്വം നൽകിയത്.
വാളയാർ ചെക്ക്പോസ്റ്റിൽ വോൾവോ ബസ്സിൽ കടത്തിയ പത്തു ലക്ഷത്തി നാല്പത്തി എണ്ണയിരത്തി എണ്ണൂറുരൂപ (1048800 )യുടെ കുഴൽ പണമായി മറ്റൊരാൾ അറസ്റ്റിലായി. വാളയാർ ചെക്പോസ്റ്റിൽ നിന്ന് പ്രതി മുഹമ്മദ് അബ്ദുൽ കാദർ (40) ആണ് അറസ്റ്റിലായത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.