നെല്ല് സംഭരണത്തിന് അനുമതി വൈകി; തൃശ്ശൂർ വേലൂപ്പാടത്ത് കെട്ടിക്കിടക്കുന്നത് ടൺ കിടക്കിന് നെല്ല്!!
തൃശൂര്‍: കൊയ്‌തെടുത്ത ടണ്‍ കണക്കിന് നെല്ലാണ് അധികൃതരുടെ അവഗണനയില്‍ മഞ്ഞും വെയിലും കൊണ്ട് പാടശേഖരത്തില്‍ കിടക്കുന്നത്. നെല്ല് സംഭരിക്കാന്‍ സപ്ലൈകോ മില്ലുകളെ ചുമതലപ്പെടുത്താന്‍ വൈകിയതാണ് പ്രശ്‌നത്തിന് കാരണം. അമ്പത് ഏക്കറയോളം വരുന്ന പാടത്ത് കൃഷിയിറക്കിയ നിരവധി കര്‍ഷകരാണ് ഇതുമൂലം ദുരിതത്തിലാവുന്നത്.
കര്‍ഷകര്‍ രാത്രികാലങ്ങളില്‍ നെല്ലിന് കാവലിരിക്കേണ്ട അവസ്ഥയിലാണ്. പകല്‍ മുഴുവന്‍ നിരത്തിയിട്ടും വൈകീട്ട് ടാര്‍പോളിന്‍ ഷീറ്റുകൊണ്ട് മൂടിയിട്ടുമാണ് കര്‍ഷകര്‍ നെല്ല് സംരക്ഷിക്കുന്നത്.വേനല്‍മഴ പെയ്താല്‍ നെല്ല് പൂര്‍ണമായും നശിച്ചുപോകുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. നെല്ല് ചാക്കുകളിലാക്കി സൂക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.സംഭരിക്കാന്‍ എത്തുന്ന മില്ലുകാര്‍ക്ക് നെല്ല് പരിശോധിക്കേണ്ടി വരുന്നതിനാലാണ് ചാക്കുകളിലാക്കാതെ നിരത്തിയിടേണ്ടി വരുന്നത്.

ഇത്തരത്തില്‍ നെല്ല് ഇടുന്നതുമൂലം വലിയ സാമ്പത്തിക നഷ്ടവും സമയനഷ്ടവുമാണ് കര്‍ഷകര്‍ നേരിടുന്നത്. സപ്ലെയ്‌കോ നെല്ല് സംഭരിക്കാന്‍ വൈകുന്നത് സ്വകാര്യ മില്ലുകാരെ സഹായിക്കാനാണെന്ന് പാടശേഖര സമിതി സെക്രട്ടറി കെ.രാജ്കുമാര്‍ പറഞ്ഞു. സംഭരണം വൈകുമ്പോള്‍ കിട്ടിയ വിലക്ക് സ്വകാര്യ മില്ലുകള്‍ക്ക് നെല്ല് വില്‍ക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാവുകയാണ്.ഇതിനിടെ പല മില്ലുകളുടെയും ഏജന്റുമാര്‍ കര്‍ഷകരെ സമീപിച്ചിരുന്നു. ഒരു കിലോഗ്രാം നെല്ലിന് 25.30 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ച വില.
സ്വകാര്യ മില്ലുകള്‍ 18 രൂപക്കാണ് നെല്ല് സംഭരിക്കുന്നത്. വായ്പയെടുത്തും സ്വര്‍ണ്ണം പണയപെടുത്തിയും കൃഷിയിറക്കിയ കര്‍ഷകര്‍ കുറഞ്ഞ വിലക്ക് നെല്ല് വില്‍ക്കുന്നതോടെ കടകെണിയിലാവുകയാണ്.കൊയ്‌തെടുത്ത നെല്ല് വില്‍ക്കാന്‍ കഴിയാതെ ആഴ്ചകളോളം ഇരിക്കുകയും,ഒരു ഭാഗത്ത് കൃഷിക്കായി വായ്പയെടുത്ത ബാധ്യത കൂടുകയും ചെയ്യുന്ന അവസ്ഥയിലേക്കാണ് കര്‍ഷകര്‍ നീങ്ങുന്നത്.
ഇത്തരം ഒരു സാഹചര്യത്തിലേക്ക് കര്‍ഷകരെ എത്തിക്കുകയും കിട്ടുന്ന വിലക്ക് നെല്ല് കൊടുക്കാന്‍ നിര്‍ബന്ധിതരാക്കുകയുമാണ് പിന്നിലുള്ളവരുടെ ലക്ഷ്യമെന്ന് കരുതുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ഓണ്‍ലൈന്‍ വഴിയാണ് കര്‍ഷകര്‍ നെല്ല് സംഭരണത്തിന് അപേക്ഷ നല്‍കിയത്. എന്നാല്‍ ആവശ്യത്തിലേറെ സമയമുണ്ടായിട്ടും നെല്ല് സംഭരിക്കാനുള്ള മില്ലുകള്‍ക്ക് ചുമതല നല്‍കാതെ അവസാനഘട്ടത്തിലേക്ക് എത്തിച്ച് കര്‍ഷകരെ ദുരിതത്തിലാക്കുന്ന നിലപാടാണ് സപ്ലെയ്‌കോ ചെയ്യുന്നതെന്നാണ് ആക്ഷേപം.












Click it and Unblock the Notifications