ബഹ്റൈന്‍: ഇന്ത്യന്‍ സ്ത്രീകളെ മനുഷ്യക്കടത്തിനുപയോഗിക്കുന്ന റിപ്പോര്‍ട്ട് നിരസിച്ചു
മനാമ: ഇന്ത്യക്കാരായ സ്ത്രീകളെ കടത്തിക്കൊണ്ടുവരുന്ന സംഘങ്ങള്‍ ബഹ് റൈനിലുണ്ടെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് ബഹ്‌റൈന്‍. ബഹ്‌റൈനിലെ ഇന്ത്യന്‍ സമൂഹങ്ങളുടെ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘങ്ങള്‍ നിലനില്‍ക്കുന്നില്ലെന്നാണ് ബഹ്‌റൈന്‍ ഉന്നയിക്കുന്ന വാദം.
ദ നാഷനാലിറ്റി പാസ്‌പോര്‍ട്ട് ആന്‍ഡ് റെസിഡന്റ്‌സ് അഫയേഴ്‌സാണ് (എന്‍പിഎആര്‍എ) റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ് രംഗത്തെത്തിയിട്ടുള്ളത്. രാജ്യത്തേക്കുള്ള മനുഷ്യക്കടത്ത് തടയുന്നതിനായി അന്താരാഷ്ട്ര തലത്തില്‍ മനുഷ്യക്കടത്തിനെതിരെ കണ്‍വെന്‍ഷനുകളും ദേശീയ തലത്തില്‍ നിയമനിര്‍മ്മാണവും നടത്തിയിട്ടുണ്ടെന്നാണ് എന്‍പിആര്‍എ വ്യക്തമാക്കുന്നത്. എന്നാല്‍ ഇന്ത്യക്കാരായ വീട്ടുജോലിക്കാര്‍ക്കെതിരെ തൊഴിലുടമയില്‍ നിന്ന് അതിക്രമം നേരിടേണ്ടി വന്നുവെന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ രേഖകള്‍ നഷ്ടപ്പെട്ട ഇവര്‍ ജയിലിലാണെന്നും ഇന്ത്യക്കാരനായ ഉദ്യോഗസ്ഥനാണ് ബഹ്‌റൈന്‍ എന്‍പിആര്‍എ വകുപ്പിനെ വിവരമറിയിച്ചത്.
ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവുമധികം ജോലിക്കാരുള്ളത് ഇന്ത്യയില്‍ നിന്നാണ്. നിര്‍മ്മാണ മേഖലയിലും ഇന്ത്യക്കാരുടെ പങ്ക് എടുത്തുപറയേണ്ടതുതന്നെയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യക്കാരായ സ്ത്രീകള്‍ മനുഷ്യക്കടത്തിന്റെ ഇരളായി ബഹ്‌റൈനിലെത്തുന്നുവെന്നും ആവശ്യമുള്ള രേഖകള്‍ കൈവശമില്ലാതെ പിടിക്കപ്പെടുന്ന ഇവര്‍ ജയിലിലടക്കപ്പെടുന്നുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ബഹ്‌റൈന്റെ വിശദീകരണം
വിവിധ തരത്തിലുള്ള സന്ദര്‍ശക വിസകള്‍ വിതരണം ചെയ്യുന്നത് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ബഹ്‌റൈനിലേക്കുന്നതിന് വഴി തെളിക്കുന്നു. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്റിംഗ് അതോറിറ്റിയുമായി സഹകരിച്ച് തൊഴില്‍ വിസകള്‍ വിതരണം ചെയ്യുന്നതും കൂടുതള്‍ ആളുകളെ ബഹ്‌റൈനിലേക്കെത്തിക്കുന്നതിന് വഴിതെളിക്കുന്നു.
മനുഷ്യക്കടത്ത് നിയന്ത്രണം
രാജ്യത്തേക്ക് വിസ അനുവദിക്കുമ്പോള്‍ വ്യക്തികളുടെ അവകാശങ്ങള്‍ പരിഗണിക്കുകയും അംഗീകരിക്കുകയും അതേസമയം നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും എന്‍പിആര്‍എ വ്യക്തമാക്കുന്നു.
വീട്ടുജോലിക്കാര്‍
കഴിഞ്ഞ ആഴ്ച ഇന്ത്യക്കാരനായ ഉദ്യോഗസ്ഥനാണ് വീട്ടുജോലിക്കാരായ ആന്ധ്രാപ്രദേശില്‍ നിന്നുള്ള സ്ത്രീകളെ വിസ ഉള്‍പ്പെടെയുള്ള രേഖകളുടെ അഭാവത്തില്‍ ജയിലില്‍ അടച്ചിട്ടുണ്ടെന്നും തൊഴിലുടമയുടെ പീഡനം സഹിക്കവയ്യാതെ രക്ഷപ്പെട്ട ഇവര്‍ക്ക് വിസ ലഭിക്കുന്നത് നീണ്ടുപോകുകയാണെന്നും പ്രശ്‌നം ശ്രദ്ധയില്‍കൊണ്ടുവരണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
വിദേശകാര്യ മന്ത്രി ഇടപെടും
ബഹ്‌റൈനില്‍ സഞ്ചരിക്കാന്‍ ആവശ്യമായ വിസ ഉള്‍പ്പെടെയുള്ള രേഖകള്‍ എത്രയും പെട്ടെന്ന് സംഘടിപ്പിക്കുന്നതിനായി ഇന്ത്യന്‍ എംബസി പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്. ആന്ധ്രാപ്രദേശ് പ്രവാസി കാര്യ മന്ത്രി പല്ലെ രഘുനാഥ റെഡ്ഡി വിദേശ്യകാര്യ മന്ത്രി സുഷമാ സ്വരാജിനെ വിവരമറിയിക്കുകയും ചെയ്തു.
അടിസ്ഥാന സൗകര്യങ്ങളൊരുക്കും
ഇന്ത്യന്‍ എംബസി നേരിട്ട് വിഷയത്തില്‍ ഇടപെട്ടതോടെ ഗള്‍ഫ് രാഷ്ട്രങ്ങളിലുള്ള ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ക്ക് ഉടന്‍ പ്രശ്‌നത്തില്‍ ഇടപെടാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം എന്നീ സൗകര്യങ്ങള്‍ ഒരുക്കാനാണ് നിര്‍ദ്ദേശം.
മന്ത്രിമാർ ബഹ്റൈനിലേക്ക്
25ഓളം നിലവില്‍ ഗള്‍ഫ് രാജ്യങ്ങളിലെ ജയിലുകളിലുണ്ടെന്നും ഇന്ത്യാ ഗവണ്‍മെന്റ് സംഭവത്തെക്കുറിച്ച അന്വേഷിക്കുന്നതിനായി മന്ത്രിമാരെ അടുത്ത മാസം സൗദി അറേബ്യയിലേക്കും ബഹ്‌റൈനിലേക്കും അയക്കുമെന്നും ഇന്ത്യന്‍ അധികൃതര്‍ അവകാശപ്പെടുന്നു.