നാലര ലക്ഷം കോടി നിക്ഷേപം... നമോ നമോ വിളിയില്‍ മുങ്ങി ദുബായ്, ഇത് ചരിത്രമുഹൂർത്തം!!
Recommended Video
ദുബായ്:മലയാളത്തില്‍ പുതുവത്സരാശംസകള്‍ നേര്‍ന്നും ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവാസി ഇന്ത്യക്കാരെ കയ്യിലെടുത്തു. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ പ്രവാസികള്‍ നമോ നമോ വിളിച്ചും കയ്യടിച്ചും ആവേശത്തോടെ തങ്ങളുടെ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ഒന്നര മണിക്കൂര്‍ നേരമാണ് തന്റെ സ്വതസിദ്ധമായ പ്രസംഗത്തിലൂടെ മോദി ദുബായ് നഗരത്തെ ആവേശം കൊള്ളിച്ചത്.
34 വര്‍ഷത്തെ കടം വീട്ടാനുറച്ച് മോദി യുഎഇയില്‍!
ഇന്ത്യയില്‍ യു എ ഇ നാലര ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തും എന്ന പ്രഖ്യാപനമാണ് മോദി നടത്തിയത്. തീവ്രവാദത്തിനെതിരെ ഇന്ത്യയും യു എ ഇയും ഒരുമിച്ച് പോരാടും. ഐക്യരാഷ്ട്ര സഭയയുടെ രക്ഷാസമിതി അംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ യു എ ഇ പിന്തുണക്കും. മോദിയുടെ ദുബായ് പ്രസംഗത്തിലെ പ്രധാന കാര്യങ്ങളും മോദിയെ കാണാനെത്തിയ പ്രവാസികളുടെ ആവേശവും കാണൂ...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ എപ്പോഴും വൻ വാർത്തയാണ്. 2015ൽ മോദി യു എ ഇ സന്ദർശിച്ചപ്പോള്‍ എന്ത് സംഭവിച്ചു എന്ന് നോക്കൂ..
നമോ നമോ... ക്രൗഡ് പുള്ളര്‍
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ടാണ് ലോകത്തെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍മാരില്‍ ഒരാളാകുന്നത് എന്നതിന് ഉദാഹരമണമായി ദുബായ് സ്റ്റേഡിയത്തില്‍ എത്തിയ പതിനായിരങ്ങള്‍. പരമാവധി നാല്‍പ്പതിനായിരം ആളുകളെ ഉള്‍ക്കൊള്ളാവുന്ന സ്‌റ്റേഡിയത്തില്‍ അതിലുമേറെപ്പേര്‍ നമോ നമോ വിളികളുമായി തിങ്ങിനിറഞ്ഞു. ലോകത്ത് എവിടെ പോയാലും മോദിയെ കാണാന്‍ ഇതുപോലെ ആളുകള്‍ എത്തുന്നു.
തിങ്ങിനിറഞ്ഞത് അരലക്ഷത്തോളം പേര്‍
കടുത്ത ചൂടിനെയും അവഗണിച്ച് അരലക്ഷത്തോളം പേരാണ് തങ്ങളുടെ പ്രധാനമന്ത്രിയെ കാണാന്‍ ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ എത്തിയത്. പ്രവൃത്തി ദിവസമായിട്ട് പോലും മോദിയുടെ കാണാനുള്ള ജനങ്ങളുടെ ആവേശത്തിന് ഒരു കുറവും ഉണ്ടായില്ല. സ്‌റ്റേഡിയം നിറഞ്ഞുകവിഞ്ഞിട്ടും പിന്നെയും ആളുകള്‍ ബാക്കിയായിരുന്നു.
പ്രസംഗിച്ചത് ഹിന്ദിയില്‍
മലയാളത്തില്‍ പുതുവത്സരാശംസ പറഞ്ഞ മോദി ഹിന്ദിയിലാണ് കൂടുതല്‍ നേരവും സംസാരിച്ചത്. ഒന്നേകാല്‍ മണിക്കൂറോളം മോദി സംസാരിച്ചു. ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ തന്റെ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ മോദി എടുത്തുപറഞ്ഞു.
മോദിയെ കാണാന്‍ സൗജന്യ ബസ്
മോദിയെ കാണാനെത്തുന്നവര്‍ക്കായി ദുബായ് ഇന്റര്‍നെറ്റ് സിറ്റി മെട്രോ സ്റ്റേഷനില്‍ നിന്ന് സ്‌റ്റേഡിയം വരെ സൗജന്യ ബസ് സര്‍വീസ് ഏര്‍പ്പെടുത്തിയിരുന്നു. ക്ഷണിക്കപ്പെട്ട അതിഥികളെ കൂടാതെ മുന്‍ കൂട്ടി രജിസ്റ്റര്‍ചെയ്ത പൊതുജനങ്ങളെയും സ്റ്റേഡിയത്തിനകത്ത് പ്രവേശിപ്പിച്ചു. നാലരയോടെയാണ് സ്‌റ്റേഡിയത്തിലേക്ക് ആളുകളെ പ്രവേശിപ്പിച്ചു തുടങ്ങിയത്.
ഇത് ഇന്ത്യയുടെ പ്രധാനമന്ത്രി
രാഷ്ട്രീയം പോലും നോക്കാതെയാണ് ദുബായിലെ പ്രവാസികള്‍ നരേന്ദ്ര മോദിയെ കാണാനും അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാനുമായി എത്തിയത്. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് വിദേശമണ്ണില്‍ കിട്ടിയ ഏറ്റവും വലിയ സ്വീകരണങ്ങളില്‍ ഒന്നാണ് ദുബായിലേത്.
നല്ല തീവ്രവാദം എന്നൊന്ന് ഇല്ല
പതിറ്റാണ്ടുകളായി ഇന്ത്യ തീവ്രവാദി ഭീഷണി നേരിടുകയാണ്. നല്ല തീവ്രവാദവും ചീത്ത തീവ്രവാദവും ഇല്ല. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ശിക്ഷിക്കപ്പെടണം. തീവ്രവാദത്തിനെതിരെ എല്ലാവരും ഒന്നിക്കേണ്ട സമയമായി എന്നും മോദി തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
യു എ ഇ ഒരു മിനി ഇന്ത്യ
യു എ ഇ ഒരു മിനി ഇന്ത്യ ആണെന്നാണ് മോദി പറയുന്നത്. ഗള്‍ഫ് നാടുകളിലെത്തിയ ഇന്ത്യക്കാര്‍ കഠിനാധ്വാനികളാണ്. പ്രവാസികള്‍ ഇന്ത്യയുടെ അഭിമാനമാണ്. നിങ്ങളുടെ സ്‌നേഹവും പെരുമാറ്റവും ഇന്ത്യക്ക് അഭിമാനിക്കാന്‍ വക നല്‍കുന്നതാണ് - നിറഞ്ഞ കരഘോഷത്തോടെയാണ് പ്രവാസി ഇന്ത്യക്കാര്‍ മോദിയുടെ വാക്കുകള്‍ കേട്ട.
പ്രവാസികള്‍ക്കായി ഒന്നുമില്ല
പ്രവാസികള്‍ക്ക് വേണ്ടി മാത്രമായുള്ള പ്രഖ്യാപനങ്ങള്‍ ഒന്നും ഉണ്ടായില്ല എന്നത് പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പോരായ്മയായി. പ്രവാസികള്‍ക്ക് വേണ്ടി പ്രഖ്യാപനങ്ങളുണ്ടായേക്കുമെന്ന് സൂചനകളുണ്ടായിരുന്നു.
മാറ്റവുമായി സ്ഥിരതയുള്ള സര്‍ക്കാര്‍
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയില്‍ സ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ ഉണ്ടാകുന്നത്. ഇന്ത്യയുടെ ഈ മാറ്റം ലോകം സ്വാഗതം ചെയ്യുന്നു. മറ്റ് രാജ്യങ്ങള്‍ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപത്തിന് തയാറാകുന്നത് ഇതിന് തെളിവാണ് എന്നും മോദി പറഞ്ഞു.
സ്റ്റേഡിയത്തിന് പുറത്ത് തിക്കും തിരക്കും
സ്‌റ്റേഡിയത്തിലേക്ക് പ്രവേശിക്കാന്‍ മണിക്കൂറുകളോളമാണ് ജനങ്ങള്‍ കാത്തുനിന്നത്. പാസ്സ് ലഭിക്കാത്തവരും സ്റ്റേഡിയം പരിസരത്തേക്ക് എത്തിയതോടെ സ്‌റ്റേഡിയവും പരിസരവും ജനങ്ങളെ കൊണ്ട് നിറഞ്ഞു. മണിക്കൂറുകളോളം വാഹനഗതാഗതം തടസ്സപ്പെട്ടു.
സ്വീകരണത്തിന് നന്ദി
യു എ ഇ ഭരണാധികാരികള്‍ തനിക്ക് ഊഷ്മളമായ സ്വീകരണമാണ് നല്‍കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 34 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യു എ ഇ സന്ദര്‍ശിക്കുന്നത്.