സ്ത്രീകള്‍ വാഹനമോടിച്ചാല്‍ ട്രാഫിക് അപകടങ്ങള്‍ കുറയുമെന്ന് സൗദി മന്ത്രി
റിയാദ്: സൗദിയിലെ സ്ത്രീകള്‍ക്കിത് നല്ല കാലമാണ്. സ്ത്രീകള്‍ക്കനുകൂലമായ നിരവധി തീരുമാനങ്ങളാണ് ഏതാനും ദിവസങ്ങള്‍ക്കകം സൗദി ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അവയില്‍ ഏറ്റവും പ്രധാനമായിരുന്നു സ്ത്രീകള്‍ക്കെതിരേ നിലനില്‍ക്കുന്ന ഡ്രൈവിംഗ് നിരോധനം. ഇപ്പോഴിതാ സൗദി ആഭ്യന്തരമന്ത്രി അതുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്കനുകൂലമായ പ്രസതാവനയുമായി രംഗത്തെത്തിയിരിക്കുന്നു. ഡ്രൈവിംഗ് നിരോധനം എടുത്തുകളയാനുള്ള തീരുമാനം സൗദിയില്‍ ട്രാഫിക് അപകടങ്ങള്‍ കുറയ്ക്കുമെന്നാണ് ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്‍ പ്രസ്താവിച്ചിരിക്കുന്നത്. സ്ത്രീകള്‍ വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ നിര്‍ദ്ദേശങ്ങള്‍ക്ക് മന്ത്രാലയം രൂപം നല്‍കി വരികയാണെന്നും മന്ത്രി അറിയിച്ചു.
സ്ത്രീകളെ വാഹനമോടിക്കാന്‍ അനുവദിക്കുന്നത് ട്രാഫിക് അപകടങ്ങള്‍ വര്‍ധിപ്പിക്കാന്‍ കാരണമാവുമെന്ന വാദവുമായി ഒരുവിഭാഗം ആളുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ അഭിപ്രായപ്രകടനം നടത്തിയതിനു പിന്നാലെയാണ് മന്ത്രിയുടെ പരാമര്‍ശം. ഇതുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ വന്ന അഭിപ്രായപ്രകടനത്തിനെതിരേ സ്ത്രീകള്‍ ശക്തമായി രംഗത്ത് വരികയും ചെയ്തിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ റോഡപകടങ്ങള്‍ നടക്കുന്ന സ്ഥലങ്ങളിലൊന്നാണ് സൗദിയെന്നും പുരുഷന്‍മാര്‍ മാത്രം വാഹനമോടിച്ചാണ് ഈ 'നേട്ടം' സ്വന്തമാക്കിയതെന്നുമായിരുന്നു ഇതിന് സ്ത്രീകള്‍ നല്‍കിയ മറുപടികളിലൊന്ന്.
സ്ത്രീകള്‍ക്ക് ബുദ്ധി കുറവാണെന്നും അവര്‍ വാഹനമോടിക്കുന്നത് അപകടത്തിന് കാരണമാവുമെന്നും സൗദി പണ്ഡിതരിലൊരാള്‍ നടത്തിയ പ്രസംഗവും വിവാദമായിരുന്നു.
അതിനിടെ 18 വയസ്സുള്ള സ്ത്രീകള്‍ക്കാണ് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുകയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇസ്ലാമിക നിയമങ്ങള്‍ക്ക് വിധേയമായിരിക്കും തീരുമാനം. ഇതുമായി ബന്ധപ്പെട്ട വ്യക്തമായ നിര്‍ദേശങ്ങള്‍ 30 ദിവസങ്ങള്‍ക്കകം തയ്യാറാകുമെന്നും മന്ത്രാലയം വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി പറഞ്ഞു.
സൗദി സ്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ഭരണകൂടം കാഴ്ചവച്ച ശ്രദ്ധേയമായ ചുവടുവയ്പ്പാണിതെന്ന് യു.എന്നും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ഡ്രൈവിംഗ് നിരോധനം നീക്കാനുള്ള തീരുമാനത്തെ വിശേഷിപ്പിച്ചിരുന്നു.