മുസ്ലീം ലീഗിന് മാത്രം സാധ്യമാകുന്ന 'അപൂര്‍വ്വ ശിക്ഷാ നടപടി'! ഖേദത്തില്‍ അവസാനിക്കുന്ന ലൈംഗികാധിക്ഷേപം
മലപ്പുറം: മുസ്ലീം ലീഗിന്റെയോ അതിന്റെ പോഷക സംഘടനകളുടേയോ ചരിത്രത്തില്‍ ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത ഒരു സംഭവം ആയിരുന്നു എംഎസ്എഫിന്റെ വനിത വിഭാഗം ഉയര്‍ത്തിയ കലാപക്കൊടി. ഏഴ് പതിറ്റാണ്ടിന്റെ ചരിത്രത്തില്‍ രണ്ടേ രണ്ട് വനിത സ്ഥാനാര്‍ത്ഥികള്‍ മാത്രം പൊതുതിരഞ്ഞെടുപ്പില്‍ മത്സരിച്ച പാര്‍ട്ടിയെന്ന 'ബഹുമതിയും' മുസ്ലീം ലീഗിന് സ്വന്തമാണ്.
ഖേദം പ്രകടിപ്പിച്ചു, പക്ഷെ ഹരിതയുടെ ആരോപണങ്ങള്‍ വീണ്ടും തള്ളി പികെ നവാസ്, തെറ്റിദ്ധരിച്ചതാവാം
സംഘടനയുടെ സംസ്ഥാന അധ്യക്ഷന്‍ തന്നെ ലൈംഗികാധിക്ഷേപം നടത്തിയെന്ന വനിത നേതാക്കളുടെ പരാതി എംഎസ്എഫിനെ അടിമുടി ഉലച്ചിരുന്നു. എന്നാല്‍, ആ ഉലച്ചിലുകളൊന്നും തന്നെ മുസ്ലീം ലീഗ് വകവച്ചില്ലെന്ന് വേണം കരുതാന്‍. ക്രിമിനല്‍ നടപടിക്രമങ്ങള്‍ നേരിടേണ്ട ഒരു വിഷയത്തെ വെറുമൊരു ഖേദപ്രകടനം കൊണ്ട് ഒതുക്കിത്തീര്‍ക്കാമെന്ന ചരിത്രപരമായ 'കണ്ടെത്തല്‍' കൂടി മുസ്ലീം ലീഗ് ഇപ്പോള്‍ നടത്തിയിരിക്കുകയാണ്.
ഹോട്ട് ആന്റ് സോ കൂൾ... വാമിഖയുടെ പുതിയ ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ
എംഎസ്എഫിന്റെ വനിത വിഭാഗമാണ് ഹരിത എന്ന് അറിയപ്പെടുന്നത്. ഈ സംഘടനയുടെ പത്ത് ഭാരവാഹികള്‍ ആയിരുന്നു എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജില്ലാ ജനറല്‍ സെക്രട്ടറി വിഎ വഹാബ് എന്നിവര്‍ക്കെതിരെ മുസ്ലീം ലീഗിനും തുടര്‍ന്ന് സംസ്ഥാന വനിതാ കമ്മീഷനും പരാതി നല്‍കിയത്. ലൈംഗികാധിക്ഷേപം അടക്കമുള്ള വിഷയങ്ങള്‍ ആയിരുന്നു പരാതിയില്‍ ഉന്നയിക്കപ്പെട്ടിരുന്നത്. ഈ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങുകയും ചെയ്തിരുന്നു.
ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതി എംഎസ്എഫ് ദേശീയ നേതൃത്വത്തിനും മുസ്ലീം ലീഗ് നേതൃത്വത്തിനും ആയിരുന്നു ഹരിത നേതാക്കള്‍ ആദ്യം നല്‍കിയത്. എന്നാല്‍, ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തുകയല്ലാതെ കുറ്റക്കാര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ മുസ്ലീം ലീഗ് തയ്യാറായിരുന്നില്ല. പലതവണ നേതൃത്വത്തെ സമീപിച്ചിട്ടും അനുകൂല നിലപാട് ഉണ്ടാകാതിരുന്ന സാഹചര്യത്തിലാണ് ഹരിത നേതാക്കള്‍ വനിത കമ്മീഷന് പരാതി നല്‍കിയത്. അപ്പോഴും പാര്‍ട്ടി അച്ചടക്കം ലംഘിക്കാതെ, പരസ്യ പ്രതികരണങ്ങള്‍ക്ക് മുതിരാതെ അവര്‍ കാത്തിരിക്കുകയായിരുന്നു.
തുടക്കം മുതല്‍ ഹരിത നേതാക്കള്‍ക്കെതിരെയുള്ള നിലപാടായിരുന്നു മുസ്ലീം ലീഗിന്റെ ഔദ്യോഗിക നേതൃത്വം സ്വീകരിച്ചിരുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ വാര്‍ത്താ കുറിപ്പുകളും വാര്‍ത്താ സമ്മേളനങ്ങളും തന്നെയാണ് അതിന് തെളിവ്. വനിത കമ്മീഷന് പരാതി നല്‍തിയത് വലിയ അച്ചടക്ക ലംഘനം ആണെന്നതായിരുന്നു മുസ്ലീം ലീഗിന്റെ നിലപാട്. പരാതി പിന്‍വലിക്കാന്‍ ഹരിത നേതാക്കള്‍ക്ക് അന്ത്യശാസനയും നല്‍കിയിരുന്നു. എന്നിട്ടും അവര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരുന്നപ്പോള്‍ ആണ് ഹരിതയുടെ പ്രവര്‍ത്തനം തന്നെ മരവിപ്പിക്കാന്‍ തീരുമാനിച്ചത്. അപ്പോഴും പരാതിക്കാര്‍ക്ക് അനുകൂലമായോ കുറ്റക്കാര്‍ക്കെതിരെയോ ഒരു നിലപാട് സ്വീകരിക്കാന്‍ മുസ്ലീം ലീഗ് നേതൃത്വം തയ്യാറായിരുന്നില്ല.
ഇപ്പോഴിതാ, മുസ്ലീം ലീഗിന്റെ മറ്റൊരു തീരുമാനം വന്നിരിക്കുകയാണ്. അരോപണ വിധേയരായ നേതാക്കള്‍ക്കെതിരെ പാര്‍ട്ടി നടപടികള്‍ ഒന്നും വേണ്ടതില്ല എന്നതാണത്. കുറ്റക്കാര്‍ പരസ്യമായി ഖേദപ്രകടനം നടത്തുമെന്നാണ് വാര്‍ത്താ കുറിപ്പില്‍ പിഎംഎ സലാം അറിയിച്ചത്. അത് പ്രകാരം പികെ നവാസിന്റെ ഖേദപ്രകടനം ഫേസ്ബുക്കില്‍ എത്തുകയും ചെയ്തു. ഇനി എതായാലും പികെ നവാസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള കാരണം കാണിക്കല്‍ നോട്ടീസില്‍ തുടര്‍ നടപടികള്‍ ഒന്നും തന്നെ ഉണ്ടാവുകയില്ല എന്നും ഉറപ്പായി.
ഹരിത നേതാക്കളുമായി കൂടിയാലോചനകള്‍ നടത്തിയതിന് ശേഷം ആണ് ഇത്തരമൊരു ഒത്തുതീര്‍പ്പില്‍ എത്തിയത് എന്നാണ് പിന്നീട് മുസ്ലീം ലീഗ് നേതാവ് എംകെ മുനീര്‍ പ്രതികരിച്ചത്. ഈ സാഹചര്യത്തില്‍ വനിതാ കമ്മീഷന് നല്‍കിയ പരാതി ഹരിത നേതാക്കള്‍ പിന്‍വലിക്കുമെന്നാണ് മുസ്ലീം ലീഗ് നേതൃത്വം അറിയിച്ചിരുക്കുന്നത്. എന്നാല്‍, പരാതി പിന്‍വലിക്കാനില്ലെന്ന് പിന്നീട് ഹരിത നേതൃത്വം തന്നെ വ്യക്തമാക്കിയത് മുസ്ലീം ലീഗിനെ വെട്ടിലാക്കിയിരിക്കുകയാണ്. ഇപ്പോള്‍ പുറത്ത് വന്നത് മുസ്ലീം ലീഗിന്റെ മാത്രം അഭിപ്രായമാണെന്നും ഹരിത വ്യക്തമാക്കിക്കഴിഞ്ഞു. അടുത്തത് എന്ത് എന്ന ചോദ്യം ഏറെ നിര്‍ണായകവും ആണ്.
ഏറ്റവും ഒടുവില്‍ മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പുറത്ത് വിട്ട വാര്‍ത്താ കുറിപ്പിലെ വാചകങ്ങളും, എന്താണ് ഈ വിഷയത്തില്‍ മുസ്ലീം ലീഗ് നിലപാട് എന്ന് വ്യക്തമാക്കുന്നതാണ്. എംഎസ്എഫ് നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഒന്നും തന്നേയും ദുരുദ്ദേശത്തോടെ ഉള്ളതായിരുന്നില്ല എന്ന് അസന്നിഗ്ധമായി പറഞ്ഞുവയ്ക്കുകയാണ് മുസ്ലീം ലീഗ്. അങ്ങനെ ആയിട്ട് പോലും നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുകയാണ് എന്ന് പറയുമ്പോള്‍, അത് എംഎസ്എഫ് നേതാക്കളുടെ ത്യാഗമെന്ന ധ്വനിയാണ് ഉള്ളത്. പികെ നവാസ് നടത്തിയ പരാമര്‍ശങ്ങള്‍ എങ്ങനെയുള്ളതായിരുന്നു എന്ന് ഇന്ന് പൊതുസമൂഹത്തിന് നല്ല ധാരണയും ഉണ്ട്.
ഇതിനിടെയാണ് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്റെ പ്രതികരണം വരുന്നത്. അദ്ദേഹം പറയുന്നത് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന സംഭവം ഒരു ശിക്ഷാനടപടിയാണ് എന്നാണ്. പികെ നവാസ് ഖേദം പ്രകടിപ്പിക്കണം എന്ന് പാര്‍ട്ടി തീരുമാനിച്ച്, ആവശ്യപ്പെടുകയായിരുന്നു. അത് നവാസ് അനുസരിച്ചത്. ഇതൊരു ശിക്ഷാ നടപടിയാണെന്നാണ് പികെ ഫിറോസിന്റെ കണ്ടെത്തല്‍. ഇക്കാര്യം അവര്‍ത്തിച്ച് പറയുന്നുമുണ്ട് പികെ ഫിറോസ്. ലൈംഗികാധിക്ഷേപം നടത്തിയതിന് (അതും ദുരുദ്ദേശപരം അല്ലാത്തത്!) ഖേദം പ്രകടിപ്പിക്കുന്നത് ഒരു ശിക്ഷാനടപടിയായി കണക്കാക്കുന്ന ആദ്യത്തെ രാഷ്ട്രീയ പാര്‍ട്ടി മുസ്ലീം ലീഗ് ആയിരിക്കും!
Recommended Video
എന്തായാലും ഹരിത നേതാക്കള്‍ ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ള നിലപാട് പ്രശംസനീയമാണ്. മുസ്ലീം ലീഗ് പോലൊരു പാര്‍ട്ടിയ്ക്കുള്ളില്‍ നിന്നുകൊണ്ട് ഇത്തരമൊരു നിലപാട് സ്വീകരിക്കുക എളുപ്പമല്ല. ഖേദപ്രകടനത്തില്‍ തങ്ങള്‍ തൃപ്തരല്ലെന്ന് അവര്‍ വ്യക്തമാക്കുമ്പോള്‍, അത് പാര്‍ട്ടിയിലെ ആണ്‍കോയ്മയ്ക്ക് നേര്‍ക്കുള്ള ശക്തമായ പ്രഹരമാണ്. മുസ്ലീം ലീഗില്‍ മാത്രമല്ല, മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലും ഇത്തരത്തില്‍ ശക്തമായ സ്ത്രീ മുന്നേറ്റങ്ങള്‍ ഉണ്ടായാല്‍ അതിന്റെ പ്രതിഫലനം പൊതുസമൂഹത്തിലും ദൃശ്യമാകുമെന്ന് ഉറപ്പാണ്.
ഹരിത നേതാക്കള്‍ വനിത കമ്മീഷന് നല്‍കിയ പരാതി, കമ്മീഷന്‍ പോലീസിന് കൈമാറിയിരുന്നു. ഇതില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണവും തുടങ്ങിയതാണ്. ഹരിത നേതാക്കളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഘട്ടത്തില്‍ വനിത കമ്മീഷന് നല്‍കിയ പരാതി പിന്‍വലിച്ചാല്‍ തന്നേയും മറ്റ് നടപടിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ആകുമോ എന്നതില്‍ വ്യക്തത വരേണ്ടതുണ്ട്.