Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണക്കുടി മത്സരത്തിന്റെ നിയമാവലി

Liquor Queue
1984ന് ശേഷം മാവേലിനാട്ടിലെ സോമരസ വില്‍പനയുടെ കുത്തക ഏറ്റെടുത്ത കേരള സ്‌റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന് പിന്നെ പിന്തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഏറ്റവും പാവപ്പെട്ടവന്റെ ഇഷ്ടപാനീയമായിരുന്ന ചാരായം അന്തോണിച്ചന്‍ പൂട്ടിച്ചതോടെ മലയാളിയുടെ മദ്യം കുടിപ്പിയ്‌ക്കേണ്ട ചുമതല ബിവറേജ് കോര്‍പ്പറേഷന്റെ തലയിലായെന്ന് പറയാം. കള്ളുഷാപ്പില്‍ പോയാല്‍ കള്ളിന് പകരം ആനമയക്കിയും മണവാട്ടിയും അന്തിക്രിസ്തുവും മാത്രമുള്ളതിനാല്‍ ജനത്തിന് ആശ്രയം ബിവറേജ് മാത്രമായി.

ഏതാണ്ടിതേക്കാലത്താണ് മദ്യമില്ലാതെ എന്താഘോഷമെന്ന മൈന്‍ഡിലേക്ക് മലയാളി മാറിയത്. ഓണക്കാലം വെള്ളമടിച്ച് കിറുങ്ങാനുള്ള ഏറ്റവും നല്ല അവസരമാക്കിയ അവര്‍ പയ്യെപയ്യെ അതൊരു മത്സരയിനമാക്കി മാറ്റിയെടുത്തു. ഇങ്ങനെയാണ് ഓണക്കുടി മത്സരത്തിന്റെ ഉദ്ഭവമെന്നാണ് ഐതീഹ്യക്കഥ.

കോടികള്‍ പ്രൈസ് മണിയുള്ള ഓണക്കുടി മത്സരത്തിന് ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. ബിവറേജ് ഔട്ട്‌ലെറ്റ് ടീമുകളിലൂടെയാണ് കളിക്കാര്‍ ഈ മത്സരത്തില്‍ പങ്കെടുക്കുക. ഓരോ പ്രദേശത്തുമുളള്ള കുടിയന്‍മാര്‍ തങ്ങളാവുന്ന വിധം ഓണക്കാലത്ത് കുടിച്ച് കുന്തം മറിഞ്ഞ് തങ്ങളുടെ ടീമിന്റെ പോയിന്റ് കൂട്ടണം. കൂടുതല്‍ മദ്യം ചെലവാകുമ്പോള്‍ കൂടുതല്‍ പോയിന്റും കിട്ടും.

നല്ല കുടിയന്മാരുള്ള നാടാണെങ്കില്‍ ആ പ്രദേശത്തെ ഔട്ട്‌ലെറ്റിന് ലേശം മുന്‍തൂക്കം കിട്ടും. എന്നാല്‍ എണ്ണം പറഞ്ഞ നല്ല കുടിയന്മാരുണ്ടെങ്കില്‍ കളിക്കാരുടെ എണ്ണമൊന്നും വിഷയമാവില്ല. ഫുട്‌ബോളില്‍ ബ്രസീലും ക്രിക്കറ്റില്‍ ആസ്‌ത്രേലിയയുമെന്ന പോലെ ഓണക്കുടിയില്‍ കുറച്ചുവര്‍ഷങ്ങളായി മുമ്പന്‍മാര്‍ തൃശൂരെ ചാലക്കുടിയിലുള്ള ബിവറേജ് ഔട്ട്ലെറ്റും തൊട്ടടുത്ത് കൊല്ലത്തെ കരുനാഗപ്പള്ളിക്കാരുമാണെന്ന് പഴയപത്രത്താളുകള്‍ മറിച്ചു നോക്കിയാല്‍ കണ്ടെത്താനാവും.

ഓണക്കാലം സജീവമാകുന്ന അത്തം മുതലാണ് ഓണക്കുടിമത്സരം തുടങ്ങുന്നതെങ്കിലും ഉത്രാടം, തിരുവോണം നാളുകളിലാണ് സംഭവം ഉഷാറാവുക. ഉത്രാടമുച്ച കഴിഞ്ഞാല് അച്ചിമാര്‍ക്ക് വെപ്രാളമെന്ന പോലെ അന്ന് കുടിയന്‍മാര്‍ ബിവറേജിന് മുന്നില്‍ മണിക്കൂറ് ക്യൂ നിന്ന് ഫുള്ളും പൈന്റും വാങ്ങിവയ്ക്കും. തിരുവോണനാളില്‍ തിരുതകൃതിയായി നടക്കുന്ന സുരപാനം മൂന്നാമോണ നാളില്‍ മുക്കിയും മൂളിയും മുന്നേറും. നാലാമോണത്തിന് ബിവറേജ് അടപ്പാണെങ്കിലും നക്കിയും തോര്‍ത്തിയും സംഭവം തീര്‍ക്കുന്നതോടെ മത്സരത്തിന് ഫൈനല്‍ വിസില്‍ മുഴങ്ങും.

ഇനിയാണ് മാധ്യമങ്ങളുടെ രംഗപ്രവേശം. ഓണക്കുടിയെപ്പറ്റി കോള്‍മയിര്‍ കൊള്ളുന്ന റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിയ്ക്കുന്നതോടെ മത്സരാര്‍ത്ഥികള്‍ ആവേശംനിറയും. ചാലക്കുടിക്കാരും കരുനാഗപ്പള്ളിക്കാരുമൊക്കെ എത്ര സ്‌കോര്‍ ചെയ്തുവെന്ന് ഇതിലൂടെയാണ് ജനം അറിയുക. ഒന്നാമതെത്തിയ ബിവറേജിന്റെ പേര് പത്രവാര്‍ത്തയുടെ തലക്കെട്ടില്‍ തന്നെയുണ്ടാവും. കറുത്ത കുതിരകളായി മുന്നിലെത്തിയ ബിവറേജ് ഔട്ട്ലെറ്റുകളെപ്പറ്റിയുള്ള വാര്‍ത്തകള്‍ കണ്ടാല്‍ ആ ഭാഗത്തെ കുടിയന്മാരൊന്ന് പുളകം കൊള്ളും. ചിലപ്പോള്‍ അതാഘോഷിയ്ക്കാന്‍ വൈകിട്ടൊരു പരിപാടിയ്ക്കും അവര്‍ പിരിവിട്ടെന്നു വരാം.

കളിക്കാര്‍ ഏതിലാണ് കൂടുതല്‍ സ്‌കോര്‍ ചെയ്തതെന്ന വിശദമായ മത്സര റിപ്പോര്‍ട്ടും പത്രങ്ങളും ചാനലുകളും വായനക്കാരെ അറിയിക്കാന്‍ മറക്കാറില്ല,. റം, ബ്രാണ്ടി, വിസ്‌ക്കി ഇതിന്റെയൊക്കെ തരാതരമുള്ള കണക്കുകള്‍ അതിലുണ്ടാവും. മലയാളീസ് പണ്ടേ ദരിദ്രവാസികളായതിനാല്‍ സായിപ്പന്‍മാര്‍ കുതിരയ്ക്ക് കൊടുക്കുന്ന റമ്മാണ് കാലാകാലങ്ങളായി അവര്‍ക്ക് പഥ്യം. കയ്യിലെ കാശെറിഞ്ഞ് ഓണക്കുടിയില്‍ പങ്കെടുക്കുമെങ്കിലും മത്സരത്തിന്റെ പ്രൈസ് മണി സംഘാടകരായ കേരള ബിവറേജ് കോര്‍പ്പറേഷന് മാത്രമാണ് കിട്ടുകയെന്നൊരു പ്രത്യേകതയുണ്ട്. ഇക്കുറി 156 കോടി രൂപയുടെ പ്രൈസ് മണിയടിക്കുമെന്നാണ് കോര്‍പ്പറേഷന്റെ പ്രതീക്ഷ.

ഒരു രൂപായ്ക്ക് സര്‍ക്കാര്‍ അരി തരുന്നതു കൊണ്ട് മൂന്നുറും നാനൂറും രൂപയ്ക്ക് കുപ്പി വാങ്ങി ഓണക്കുടി മത്സരത്തില്‍ പങ്കെടുക്കാന്‍ മദ്യപന്മാര്‍ക്ക് വലിയ ബുദ്ധിമുട്ടില്ലെങ്കിലും നാട്ടുകാര്‍ ഈ ടീമുകളെ വെറും അലവലാതികളായാണ് കാണുന്നത്. എന്നാല്‍ ശരിയ്ക്കും പൂവിട്ട് പൂജിയ്ക്കേണ്ട മാവേലിമാരാണ് ഈ മനുഷ്യര്‍.

എട്ടുകൂട്ടം കറിയും പായസവുമൊക്കെയായി സദ്യയുണ്ട് ഓണമാഘോഷിയ്ക്കുന്ന സകല ജനവും ഈ കുടിയന്‍മാരെ വണങ്ങിയേ മതിയാവൂ. കിലോയ്ക്ക് ഇരുപതും മുപ്പതും രൂപയുള്ള അരി ചില്ലറക്കാശിന് റേഷന്‍ കട വഴി കൊടുക്കുന്നതിന് പുറമെ സ്കൂളിലെ സൗജന്യ അരിവിതരണമെന്ന മഹദ്കൃത്യത്തിനും സര്‍ക്കാര്‍ വകുപ്പ് കണ്ടെത്തുന്നത് ഈ കുടിയന്‍മാരില്‍ നിന്നാണ്.

ഇങ്ങനെ കയ്യിലെ കാശും ശരീരവും നശിപ്പിച്ച് നാടിന് വേണ്ടി പൊതുസേവനം ചെയ്യുന്ന പാവം കുടിയന്‍മാരെയും അവരുടെ ഓണക്കുടി മത്സരത്തെയും അത്ര അവജ്ഞയോടെ കാണേണ്ടതുണ്ടോ? നിങ്ങള്‍ തന്നെ പറയൂ....

അടുത്ത പേജില്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+