വെളിച്ചത്തിനു മുന്നില്‍ കണ്ണടയ്ക്കുന്നവര്‍
ശ്രുതി പ്രകാശ്
നമ്മുടെ കുട്ടികള്‍ എന്തേയിങ്ങനെയെന്ന് ചോദിക്കാത്ത രക്ഷിതാക്കള്‍ ചുരുക്കമായിരിന്നു. എന്നാല്‍ അതു കുറച്ച് മുന്‍പ് വരെ മാത്രം. ഇന്നു നേരെ തിരിച്ചായി അവസ്ഥകള്‍. കുട്ടികളെ രക്ഷിച്ചുപാലിക്കേണ്ടവര്‍ എന്തായിങ്ങനെയെന്ന് ചോദിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. നമ്മുടെ കുട്ടികള്‍ ലൈംഗിക പീഡനങ്ങളിലും കൊലപാതകങ്ങളിലും പ്രതികളാകുന്നു, അവരില്‍ പലരും കളവ് പറയുന്നു, മോഷ്ടിക്കുന്നു. ഇത്തരം വാര്‍ത്തകളായിരുന്നു കുറച്ചുമുന്‍പ് വരെ കേട്ടും കണ്ടും നാം അറിഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് സമൂഹത്തില്‍ എന്താണ് നടക്കുന്നത്.
നമ്മള്‍ എവിടെ നില്‍ക്കുന്നു എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. തന്റെ ജീവിതമായ പുസ്തകങ്ങള്‍ കത്തിച്ച വിദ്യാര്‍ത്ഥിനിയെ നമുക്കറിയാം, റാഗിങ്ങിന്റെ പേരില്‍ ബലാത്സംഗം ചെയ്ത വിദ്യാര്‍ത്ഥികളെ നമുക്കറിയാം, സ്വന്തം സഹപാഠിയുടെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി ആ കുട്ടിയെ മരണത്തിലേക്ക് തള്ളിയവരെ നമുക്കറിയാം. എന്നാല്‍ ഇതൊക്കെ പഴയ കഥകള്‍ മാത്രം. ഇതിലും വിചിത്രമായ കഥകളാണ് ഇന്ന് ഓരോ മലയാളിയുടെയും കാതുകളില്‍ മുഴങ്ങി കേള്‍ക്കുന്നത്. ഓരോ ദിവസവും പുലരുന്നത് വ്യത്യസ്തമാര്‍ന്ന പീഡനപരമ്പരകളുമായാണ്. ഇവിടെ മക്കളെന്നോ, സഹോദരിയെന്നോ,സഹോദരനെന്നോ, അച്ഛനെന്നോ, അമ്മയെന്നോ ഇല്ല. എങ്ങും കാമം മാത്രം.
പിഞ്ചുകുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിച്ച് തോടുകളിലും കിണറുകളിലും ഓവ് ചാലുകളിലും താഴ്ത്തുന്നത് സ്വന്തം മാതാപിതാക്കള്‍ തന്നെ. വീട്ടില്‍ അച്ഛനുണ്ടെങ്കില്‍ വീട്ടിലിരിക്കാന്‍ പേടിക്കുന്ന പെണ്‍കുട്ടി, അധ്യാപകന്റെ കാമം ജ്വലിക്കുന്ന കണ്ണിലേക്ക് നോക്കാനാവാത്ത പെണ്‍കുട്ടി. ബസ്സ് യാത്ര ഒരു പേടിസ്വപ്നവും ട്രെയിന്‍ യാത്ര ഒരു ദുരന്തസ്വപ്നവുമാണ്. വീടും വിദ്യാലയവും തെരുവും നരഗമാകുമ്പോള്‍ എവിടെയാണ് ഇവര്‍ക്കൊരു അഭയം.
അച്ഛന്റെ നിരന്തര പീഡനങ്ങള്‍ക്കൊടുവില്‍ അമ്മയോട് പരാതി പറയേണ്ടി വരുന്ന കുട്ടിക്ക് അമ്മ നല്‍കുന്നതോ ഗര്‍ഭനിരോധന ഗുളികകള്‍. ഒടുവില്‍ കേട്ട വാര്‍ത്ത ഇത്തരത്തില്‍ നടുക്കുന്നതായിരുന്നു. കാമഭ്രാന്ത് മൂത്ത് യുവാവ് പിഞ്ചുകുട്ടികളെ കടിച്ചു കീറി കൊന്നു. 30 കുട്ടികള്‍ നിഷ്‌ക്രൂരം കൊല്ലപ്പെട്ട് കഴിഞ്ഞതിനുശേഷം ആ കാലനു ശിക്ഷ ലഭിക്കുന്നു. പോയ ജീവനുകള്‍ തിരികെ കിട്ടാത്തിടത്തോളം ശിക്ഷയില്‍ എന്തിരിക്കുന്നു അല്ലേ.
സമൂഹം സൃഷ്ടിക്കുന്ന തെറ്റായ മാതൃകകളാവാം ഇത്തരം കാര്യങ്ങളിലേക്ക് നയിക്കുന്നത്. സമ്പത്തുണ്ടാക്കാന്‍ വേണ്ടി തട്ടിപ്പിനും വെട്ടിപ്പിനും മോഷണത്തിനും കൊലപാതകത്തിനും മടിക്കാത്തവര്‍, വഴിവിട്ട ബന്ധങ്ങളിലേര്‍പ്പെടുന്നവര്‍, മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കാത്തവര്‍. സ്ത്രീ മുന്നേറ്റങ്ങള്‍ ഏറെകണ്ട ഈ കാലത്തിനിടയില്‍ കേരളം ഇന്നും പെരുമാറ്റ മര്യാദ പഠിച്ചിട്ടില്ലെന്നുണ്ടോ.
മദ്യം തലയ്ക്കു പിടിച്ച് ഭ്രാന്തായ പിതാവ് മൂന്നുവയസുകാരനായ മകനെ ചിരവക്കൊണ്ട് കുത്തിക്കൊന്ന കഥയും നമുക്ക് മുന്നില്‍ കിടക്കുന്നു. ചതിക്കുഴികള്‍ക്കിടയിലൂടെയുള്ള അപകടയാത്രയ്ക്ക് വിധിക്കപ്പെടുകയാണ് ഇന്നത്തെ തലമുറ. രക്ഷിച്ചു പാലിക്കേണ്ടവര്‍ പീഡകരാകുമ്പോള്‍, പരിഗണന നല്‍കേണ്ടവര്‍ കുറ്റപ്പെടുത്തുമ്പോള്‍,കേള്‍ക്കേണ്ടവര്‍ കാതടക്കുമ്പോള്‍ മലയാളി സമൂഹത്തിന് എവിടെയാണ് പിഴക്കുന്നത്.