സായി ബാബ ഇഹലോകം വെടിഞ്ഞു

ഞായറാഴ്ച രാവിലെ 7.40 ന് ആയിരുന്നു ബാബ(84) ഇഹലോകത്തോട് വിടപറഞ്ഞത്. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നു 28 ദിവസങ്ങളായി ശ്രീ സത്യസായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹയര്‍ മെഡിക്കല്‍ സയന്‍സസില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
പൂജയും പ്രാര്‍ഥനകളുമായി ഉറക്കമൊഴിച്ചിരുന്ന ആയിരക്കണക്കിന് വിശ്വാസികളെ നടുക്കത്തിലാഴ്ത്തി ഞായറാഴ്ച രാവിലെ പത്തരയോടെ ആസ്പത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടിലാണ് മരണവിവരം സ്ഥിരീകരിച്ചത്. ലോകമെമ്പാടുമുള്ള ആരാധകര്‍ക്കു അവസാനമായി കാണാന്‍ അദ്ദേഹത്തിന്റെ ഭൌതികശരീരം നാളെയും ചൊവ്വാഴ്ചയും പൊതുദര്‍ശനത്തിനു വയ്ക്കും.
മാര്‍ച്ച് 28 നാണ് ബാബയെ ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് വൃക്കകളുടെ പ്രവര്‍ത്തനവും തകരാറിലായി. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുറച്ചുനാളായി ബാബയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഡയാലിസിസും തുടരുന്നുണ്ടായിരുന്നു.
അനന്തപ്പുര്‍ ജില്ലയിലെ വിവിധ വകുപ്പ് മേധാവികള്‍ക്ക് സര്‍ക്കാര്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. പുട്ടപര്‍ത്തിയില്‍ സുരക്ഷാ സാഹചര്യം നേരിടാന്‍ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുട്ടപര്‍ത്തിയിലേക്കുള്ള എല്ലാ റോഡുകളിലും പോലീസ് ബാരിക്കേഡുകള്‍ ഉയര്‍ത്തിയിരിക്കുയാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഭക്തര്‍ പുട്ടപര്‍ത്തിയിലേക്ക് പ്രവഹിച്ചുകൊണ്ടിരിയ്ക്കുകയാണ്. ആന്ധ്രാ മുഖ്യമന്ത്രി കിരണ്‍ റെഡ്ഡിയടക്കമുള്ള പ്രമുഖരും പുട്ടപര്‍ത്തിയിലേക്ക് തിരിച്ചിട്ടുണ്ട്.
ശനിയാഴ്ച വൈകീട്ട് ശ്രീ സത്യസായി ട്രസ്റ്റ് അടിയന്തരയോഗം ചേര്‍ന്ന് ചികിത്സാകാര്യങ്ങള്‍ അവലോകനം ചെയ്തിരുന്നു. ബാബയുടെ കുടുംബാംഗങ്ങളും ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു. മരുന്നുകളോട് തീര്‍ത്തും ബാബയുടെ ശരീരം പ്രതികരിയ്ക്കാത്തതിനാല്‍ ഈ യോഗം ചില നിര്‍ണായക തീരുമാനങ്ങള്‍ എടുത്തുവെന്നാണ് അറിയുന്നത്.












Click it and Unblock the Notifications