ദില്ലി കൂട്ടമാനഭംഗം; ആരൊക്കെയായിരുന്നു നാലുപേര്‍?
ദില്ലി: 'ക്രൂരമായ പീഡനത്തിനിരയായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മകള്‍ മൂന്നാം ദിവസം കണ്ണ് തുറന്നപ്പോള്‍ എന്നോട് എല്ലാം പറഞ്ഞു. ഒരമ്മയ്ക്ക് പുറത്ത് പറയാന്‍ കഴിയാത്തത്രയും കാര്യങ്ങള്‍. പ്രതികള്‍ക്ക് ശിക്ഷകിട്ടാന്‍ രാജ്യം മുഴുവന്‍ ഞങ്ങള്‍ക്കൊപ്പം നിന്നു. അവരെ തൂക്കിലേറ്റുക തന്നെ വേണം' ദില്ലി കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയുടെ വാക്കുകളാണിവ. ബുധനാഴ്ച സാകേതിലെ കോടതി പുറപ്പെടുവിക്കുന്ന വിധിക്ക് കാതോര്‍ത്തിരിക്കുകയാണ് ഈ അമ്മയ്‌ക്കൊപ്പം രാജ്യവും.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16: ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ 23കാരിയായ പാരമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ മൃഗീയമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ആറ് പ്രതികളാണുള്ളത്. മുഖ്യപ്രതിയായ ഡ്രൈവര്‍ രാം സിങ് വിചാരണ നടന്നുകൊണ്ടിരിക്കുമ്പോള്‍ തീഹാര്‍ ജയില്‍ തൂങ്ങിമരിച്ചുകൊണ്ട് സ്വയം ശിക്ഷിച്ചു. പെണ്‍കുട്ടിയെ ഏറ്റവും ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് ജുവനൈന്‍ ബോര്‍ഡ് മൂന്ന് വര്‍ഷത്തെ നല്ലനടപ്പിന് ശിക്ഷിച്ചു. ശേഷിക്കുന്ന നാല് പേര്‍ ആരൊക്കെയാണ്?.
വിനയ് ശര്‍മര്‍ എന്ന 29 കാരനാണ് കൂട്ടത്തില്‍ അല്പം വിദ്യാഭ്യാസം നേടിയ പ്രതി. പത്താം ക്ലാസ് വിജയിച്ചിട്ടുണ്ട്. ഒരു പ്രാദേശിക കായികാഭ്യാസ കളരിയില്‍ ജോലിചെയ്യുന്ന ഇയാള്‍ ഇന്ത്യന്‍ എയര്‍ഫോര്‍സില്‍ ജോലിക്കുംശ്രമിക്കുന്നുണ്ടായിരുന്നത്രെ. രാം സിങിന്റെ സഹോദരനാണ് മറ്റൊരു പ്രതി. സഹോദരനൊപ്പം ആ ബസില്‍ തന്നെ ജോലിചെയ്തിരുന്ന മുകേഷ് സിങ് ഒരു കണ്‍ണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലിക്ക് ശ്രമിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
ഭാര്യയും രണ്ട് വയസ്സുള്ള മകനുമുള്ള അക്ഷയ് ശര്‍മയാണ് മൂന്നാമത്തെയാള്‍. ബീഹാറിലെ ഭാര്യാപിതാവിന്റെ വീട്ടില്‍ വച്ച് ഡിസംബര്‍ 17നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസില്‍ തന്റെ ഭര്‍ത്താവ് കുറ്റക്കാരനാണെങ്കില്‍ മരണ ശിക്ഷതന്നെ ലഭിക്കണമെന്നാണ് ശര്‍മയുടെ ഭാര്യ പറഞ്ഞത്. ദിവസക്കൂലിക്ക് ജോലിചെയ്യുന്ന പത്തൊമ്പതുകാരനായ പവന്‍ ഗുപ്തയാണ് മറ്റൊരു പ്രതി. ജീവിക്കാന്‍ വേണ്ടി പല ജോലികളും ചെയ്യുന്ന ഇയാള്‍ രാം സിങിന്റെ സുഹൃത്താണ്.
130 ദിവസം ഇടവേളകളില്ലാതെ സാകേതിലെ പ്രത്യേക കോടതി വിചാരണ നടത്തിയ നിര്‍ഭയ കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് (ബുധനാഴ്ച) പ്രഖ്യാപിക്കും. ബലാത്സംഗം, പിടിച്ചുപറി, സംഘം ചേര്‍ന്ന് കുറ്റംകൃത്യം ചെയ്യല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങി പതിമൂന്ന് കേസുകളാണ് പ്രതികള്‍ക്കെതിരെയുള്ളത്. ലോകം മുഴുവന്‍ ഉറ്റു നോക്കുന്ന വിധി തങ്ങളുടെ കുടുംബത്തിന് വേണ്ടി മാത്രമുള്ളതല്ലെന്നും പ്രതികള്‍ക്ക് വധ ശിക്ഷ നല്‍കിയില്ലെങ്കില്‍ അത് രാജ്യത്തിന് തന്നെ നാണക്കേടാകുമെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പ്രതികരിച്ചു.