സർക്കാരും സിപിഎമ്മും പ്രതിക്കൂട്ടിലായതോടെ രാജി: ജോസഫൈനെതിരെ ഷാനിമോൾ ഉസ്മാൻ
വനിത കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ്റെ രാജി വൈകിയെങ്കിലും ഉചിതമായ തീരുമാനമെന്ന് ഷാനിമോൾ ഉസ്മാൻ എംഎൽഎ. ജോസഫൈൻ്റെ പെരുമാറ്റത്തോടെ സ്ത്രീകളിൽ വനിതാകമ്മീഷനുള്ള വിശ്വാസ്യത നഷ്ടപ്പെട്ടു. നിരവധി തവണ വിവാദ പ്രസ്താവനകൾ നടത്തിയിട്ടും പാർട്ടിയും സർക്കാരും അവരെ സംരക്ഷിച്ചുവെന്നും ഷാനിമോൾ കുറ്റപ്പെടുത്തി. വനിതാ കമ്മീഷൻ അധ്യക്ഷ സ്വമേധയ രാജിവയ്ക്കേണ്ടതായിരുന്നുവെന്നും ഷാനിമോൾ ഉസ്മാൻ 'വൺ ഇന്ത്യ'യോട് പറഞ്ഞു. വൺ ഇന്ത്യ മലയാളം പ്രതിനിധി അഭിജിത്ത് ജയൻ ഷാനിമോൾ ഉസ്മാനുമായി സംസാരിച്ചപ്പോൾ.
ഇന്ധന വില വർധനവിന് എതിരെ റോഡിൽ അടുപ്പ് കൂട്ടി പ്രതിഷേധം- ചിത്രങ്ങൾ
ജോസഫൈൻ്റെ രാജിയിൽ പ്രതികരണമെന്ത്?
തീർച്ചയായും അല്പം വൈകിയെങ്കിലും അവരുടെ രാജി ഉചിതമായി. ജോസഫൈൻ അയോഗ്യയാണോ എന്ന് അവർ തന്നെ ആലോചിക്കട്ടെ. പാർട്ടിയാണ് പൊലീസും കോടതിയും എന്ന് ഇവർ ഇതിന് മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ? അത് കേരളത്തിലെ പൊതുസമൂഹം വലിയതോതിൽ ചർച്ചയാക്കിയ വിഷയമായിരുന്നു. സംസ്ഥാനത്തെ ഒരു ഭരണഘടന സ്ഥാപനത്തിൻ്റെ തലപ്പത്തിരിക്കുന്ന ഒരു സ്ത്രീ ഇത്തരത്തിലൊരു പരാമർശം നടത്തിയത് അന്നുതന്നെ വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയതാണ്. എന്തുകൊണ്ട് സിപിഎമ്മും സർക്കാരും അന്ന് തന്നെ ഇവർക്കെതിരെ നടപടിയെടുത്തില്ല. പാവങ്ങളായ സ്ത്രീകളുടെ അത്താണിയാണ് വനിതാകമ്മീഷൻ. വനിതാ കമ്മീഷൻ അധ്യക്ഷയുടെ പ്രതികരണത്തോടെ സർക്കാരും സിപിഎമ്മും പ്രതിക്കൂട്ടിലായി. അതാണ് ഇവർക്കെതിരെ വേഗത്തിൽ നടപടിയെടുക്കേണ്ട സ്ഥിതിയുണ്ടായത്.
'ഷാനിമോൾക്ക് വനിതാ കമ്മീഷനോട് കുശുമ്പോ'?
2021 ഫെബ്രുവരി 12ന് നിയമസഭയിൽ 'സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ' എന്ന വിഷയത്തിൽ അടിയന്തരപ്രമേയം അവതരിപ്പിക്കുന്ന വേളയിൽ ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ തന്നോട് പറഞ്ഞത് ഷാനിമോൾക്ക് വനിതാ കമ്മീഷനോട് കുശുമ്പ് എന്നാണ്. ഇപ്പോഴും സർക്കാരും സിപിഎമ്മും ഇതേ നിലപാടിൽ തന്നെ ഉറച്ചു നിൽക്കുന്നുണ്ടോ? വനിതാ കമ്മീഷനുമായി ബന്ധപ്പെട്ട കാര്യങ്ങളും താനന്ന് സഭയിൽ പരാമർശിക്കുകയുണ്ടായി. എന്നാൽ ഇതിനെ ആരും വേണ്ട രീതിയിൽ സമീപിക്കുന്ന ഒരു സ്ഥിതി അന്നുണ്ടായില്ല.
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണത്തോട് ?
ഡിവൈഎഫ്ഐ നേതാവ് വനിതാകമ്മീഷൻ അധ്യക്ഷയെ പാർട്ടി ഔദ്യോഗിക തീരുമാനം വരുന്നതിനു മുമ്പ് തന്നെ ന്യായീകരിച്ചു. ഡിവൈഎഫ്ഐ അടക്കമുള്ള യുവജന സംഘടനകൾ പാർട്ടിയുടെ കീഴിൽ വരുന്ന സംവിധാനങ്ങളാണല്ലോ. അദ്ദേഹത്തിൻ്റെ പ്രതികരണത്തോട് കൂടുതൽ പറയാനില്ല. അതൊക്കെ, അവരുടെ ആഭ്യന്തര പ്രശ്നങ്ങളായി കണ്ടാൽ മതി.
വനിതാ കമ്മീഷൻ്റെ വിശ്വാസ്യത നഷ്ടപ്പെടുന്നുവോ?
സ്ത്രീകളോട് ആർദ്രതയോടെ പെരുമാറണം. സ്ത്രീകളുടെ പ്രശ്നങ്ങൾ കേട്ട് അതിന് ക്ഷമയോടെ പരിഹാരം കാണേണ്ട വനിതാ കമ്മീഷൻ അധ്യക്ഷ തന്നെ ഇത്തരത്തിൽ പെരുമാറുന്നുവെന്നുള്ളത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണ്. വനിതാ കമ്മീഷൻ്റെ വിശ്വാസ്യത തന്നെ നഷ്ടപ്പെടുത്തുന്ന സമീപനമാണ് ജോസഫൈനിലൂടെ ഉണ്ടായത്.
വനിത കമ്മീഷൻ അധ്യക്ഷ പ്രവർത്തിക്കുന്നത് സ്വതന്ത്രമായിട്ടാണോ?
ഒരിക്കലുമല്ല,വനിതാ കമ്മീഷൻ്റെ തലപ്പത്തിരുന്ന് കൊണ്ട് പാർട്ടി പരിപാടികളിൽ നിരന്തരം ഇവർ സംബന്ധിക്കുന്നുണ്ട്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ജോസഫൈൻ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലും സംസ്ഥാന സമിതിയുടെ വിവിധ പാർട്ടി പരിപാടികളിലും പങ്കെടുക്കുന്നുണ്ട്. കോൺഗ്രസിന് ഇക്കാര്യത്തിൽ കൃത്യമായ നയമുണ്ട്. സ്വതന്ത്രമായ ഏജൻസിയായി പ്രവർത്തിക്കേണ്ട വനിതാ കമ്മീഷൻ ഇത്തരത്തിൽ പ്രവർത്തിക്കുന്നത് ശരിയല്ല. സുഗതകുമാരി ടീച്ചറെ പോലെ പ്രഗൽഭരായ വനിതകൾ ഇരുന്ന കസേരയാണിത്. അതാരും മറക്കരുത്.
സ്വമേധയാ രാജിവയ്ക്കേണ്ടതായിരുന്നില്ലേ?
സിപിഎം നേതാക്കളുടെ പേര് പറഞ്ഞ് പ്രസ്താവന നടത്താൻ ആഗ്രഹിക്കുന്നില്ല. വിവാദമുണ്ടായപ്പോൾ തന്നെ അവർ സ്വമേധയാ രാജിവെച്ച് സ്ഥാനമൊഴിയേണ്ടതായിരുന്നു. അതിന് അവർ തയ്യാറാകാതിരുന്നതോടെ സിപിഎം രാജി ചോദിച്ചു വാങ്ങുകയായിരുന്നു - ഷാനിമോൾ ഉസ്മാൻ വ്യക്തമാക്കി.
ബിക്കിനി ലുക്കില്‍ പൂളില്‍ തിളങ്ങി മൗനി റോയ്; സെക്‌സിയായിട്ടുണ്ടെന്ന് ആരാധകര്‍
Recommended Video