ആലുവ കൊലയ്ക്കു പിന്നില്‍ മറുനാട്ടുകാര്‍
കൊച്ചി: ആലുവയിലെ അഗസ്റിന്‍ മാഞ്ഞൂരാനെയും കുടുംബത്തെയും കൊലചെയ്തവര്‍ കേരളത്തിനു പുറത്തുള്ള സംഘത്തില്‍പ്പെട്ടവരാണെന്ന് പൊലീസ് സംശയിക്കുന്നു.
തമിഴ്നാട്ടിലെ ഡിണ്ടിഗല്‍, രാമനാട്, തിരുനെല്‍വേലി, മധുര എന്നിവിടങ്ങളില്‍ വാടകക്കൊലയാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അഗസ്റിനുമായി വ്യക്തിവൈരാഗ്യമുള്ളവര്‍ ഇവരെ ഉപയോഗിച്ച് കൊല നടത്തിയതാവാമെന്നാണ് സംശയം.
അഗസ്റിനെയും കുടുംബത്തെയും കൂട്ടക്കൊല ചെയ്തതിനു പിന്നില്‍ മോഷണശ്രമം ആയിരുന്നില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ജനവരി 11 വ്യാഴാഴ്ച രാവിലെ മുതല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ദുരന്തം നടന്ന വീട് വിശദമായി പരിശോധിച്ചു. ഇവിടെ നിന്ന് കണ്ടെടുത്ത ഒന്നര ലക്ഷം രൂപയും 50 പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും മറ്റു രേഖകളുമാണ് പൊലീസിനെ ഈ നിഗമനത്തിലെത്താന്‍ സഹായിച്ചത്.
വിവിധ ബാങ്കുകളിലെ പാസ് ബുക്കുകള്‍, ഇന്ദിരാ വികാസ പത്ര, താക്കോല്‍കൂട്ടം, അടുത്തയിടെ വാങ്ങിയ സാധനങ്ങളുടെ ബില്ലുകള്‍ എന്നിവയ്ക്കൊപ്പം വീട്ടുകാരുടേതല്ലാത്ത ചില സാധനങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
മോഷണ ശ്രമം ആയിരുന്നില്ല കൊലയ്ക്കു പിന്നിലെ ലക്ഷ്യമെന്ന് പൊലീസ് പറയുന്നതിന് വേറെയും കാരണമുണ്ട്. മോഷ്ടാക്കളായിരുന്നുവെങ്കില്‍ സിനിമയ്ക്ക് പോയിരുന്ന അഗസ്റിനും കുടുംബവും തിരിച്ചെത്തുന്നതിന് മുമ്പ് തങ്ങളുടെ ലക്ഷ്യം നിറവേറ്റി കടന്നുകളയുമായിരുന്നു. എന്നാല്‍ അതിനു പകരം കൊലപാതകികള്‍ വീട്ടുകാരെ കാത്തിരിക്കുകയായിരുന്നു.
കൊലപാതകം നടത്തിയവര്‍ ചുമരില്‍ അമ്പും വില്ലും വരച്ചിട്ടാണ് പോയത്. ഇത് ഉത്തരേന്ത്യന്‍ കൊലയാളി സംഘങ്ങളുടെ മാതൃകയുമായി ബന്ധമുണ്ടോ എന്നും പൊലീസ് സംശയിക്കുന്നു. അഗസ്റിനുമായി അടുത്ത ബന്ധമുള്ള ആര്‍ക്കെങ്കിലും മറ്റു സംസ്ഥാനങ്ങളുമായി ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അന്വേഷണ സംഘം വ്യാഴാഴ്ച നൂറോളം പേരെ ചോദ്യം ചെയ്തു. അഗസ്റിന്റെ അടുത്ത ബന്ധുക്കളുടെയും സഹോദരങ്ങളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.