അമേരിക്ക കൂടുതല്‍ പട്ടാളക്കാരെ ഇറക്കി
വാഷിംഗ്ടണ്‍: ഒസാമബിന്‍ ലാദനെയും അല്‍ക്വെയ്ദയുടെ മറ്റ് നേതാക്കളെയും പിടികൂടാന്‍ അമേരിക്ക കൂടുതല്‍ സൈനികരെ അഫ്ഗാനിസ്ഥാനിലിറക്കി. കാണ്ടഹാറില്‍ ആയിരം യുഎസ് പാരച്യൂട്ട് ഭടന്മാരാണ് ജനവരി മൂന്ന് വ്യാഴാഴ്ച ഇറങ്ങിയത്.
ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലുള്ള 1000 യുഎസ് മറീനുകള്‍ക്ക് പുറമെയാണിത്. അഫ്ഗാനിസ്ഥാനിലെ യുഎസ് സൈനികര്‍ അമേരിക്കയുടെ പ്രധാനലക്ഷ്യം നിറവേറ്റുന്നശ്രമത്തില്‍ മുഴുകുമെന്ന് പെന്റഗണ്‍ വക്താവ് വിക്ടോറിയ ക്ലാര്‍ക്ക് വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുല്ല ഒമറിനെ ഉടനെ പിടികൂടാന്‍ കഴിഞ്ഞേക്കുമെന്ന് വിക്ടോറിയ ക്ലാര്‍ക്ക് പറഞ്ഞു. ഒമറിനെ വിട്ടുതരാന്‍ അഫ്ഗാനിലെ ഇടക്കാലസര്‍ക്കാരിനോട് അമേരിക്ക അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. രക്തച്ചൊരിച്ചിലില്ലാതെ മുല്ല ഒമറിന്റെ കീഴടങ്ങല്‍ യാഥാര്‍ത്ഥ്യമാക്കാനാണ് ഇപ്പോള്‍ വടക്കന്‍ സേന ശ്രമിക്കുന്നത്. കാണ്ടഹാറില്‍ നിന്നും 160 കിലോമീറ്റര്‍ വടക്കുകിഴക്കുള്ള ഹെല്‍മണ്ട് പ്രവിശ്യയിലെ ബഗ്രാന്‍മലനിരകളില്‍ മുല്ലാ ഒമറുണ്ടെന്നാണ് കരുതുന്നത്.
വ്യോമാക്രമണം നിര്‍ത്തുന്നതോടെ യുഎസ് സേന ഇനി അഫ്ഗാന്‍മണ്ണിലുള്ള അവരുടെ ദൗത്യത്തിലേര്‍പ്പെടും. താലിബാന്റേതെന്ന് സംശയമുള്ള ഒളികേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്യുക, പരമാവധി താലിബാന്‍-അല്‍ക്വെയ്ദ പോരാളികളെ പിടികൂടുക എന്നിവയാണ് യുഎസ് സേനയുടെ ലക്ഷ്യം.
അതേ സമയം അഫ്ഗാനിസ്ഥാനെയും പാകിസ്ഥാനെയും വേര്‍തിരിക്കുന്ന മലനിരകളിലൊന്നും പ്രധാനപ്രതിയായ ബിന്‍ ലാദന്‍ ഉള്ളതിന്റെ ലക്ഷണങ്ങളില്ല. സപ്തംബര്‍ 11ന് നടന്ന തീവ്രവാദി ആക്രമണത്തില്‍ പിടിയിലായ ഒരേയൊരു പ്രതി സക്കറിയാസ് മൗസോയിയുടെ വിചാരണ യുഎസ് കോടതിയില്‍ ആരംഭിക്കാനിരിക്കുകയാണ്.