സുധീരന്‍ പൊലീസ് നയത്തിനെതിരെ
ആലപ്പുഴ: കെ പി സി സി പ്രസിഡന്റ് കെ. മുരളീധരനും യു ഡി എഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടിയ്ക്കും പിന്നാലെ കോണ്‍ഗ്രസ് നേതാവ് വി. എം. സുധീരന്‍ എം പിയും പൊലീസ് നയത്തിനെതിരെ ശക്തമായ ഭാഷയില്‍ വിമര്‍ശനമുയര്‍ത്തി.
ആലപ്പുഴ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്യാമ്പിലാണ് ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ സാന്നിധ്യത്തില്‍ സുധീരന്‍ പൊലീസ് നയത്തിനെതിരെ ആഞ്ഞടിച്ചത്.
സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇത്രയും സ്വതന്ത്രമായി സംസ്ഥാനത്ത് മുമ്പ് നടന്നിട്ടില്ലെന്ന് സുധീരന്‍ പറഞ്ഞു. പൊലീസ് നയം ആദര്‍ശപരമാണ്. പക്ഷേ പൊലീസിനെ ഈ തരത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നത് തുടരുകയാണെങ്കില്‍ യു ഡി എഫിന്റെ അടിത്തറയിളകും.
പൊലീസിന്റെ പ്രവര്‍ത്തനത്തില്‍ രാഷ്ട്രീയ ഇടപെടലുണ്ടാവുന്നില്ലെന്ന് ശരിതന്നെ. പക്ഷേ രാഷ്ട്രീയ പ്രവര്‍ത്തകരുടെ അഭിപ്രായം പൊലീസ് കേള്‍ക്കാതിരുന്നാല്‍ എല്ലാം ശരിയാവുമെന്ന ധാരണ തെറ്റാണ്.
രാഷ്ട്രീയക്കാരല്ലാത്ത ഇടപാടുകാരുമായി പൊലീസിന് ബന്ധമുണ്ട്. പൊലീസിനെ സമീപിക്കുന്ന കക്ഷികളില്‍ നിന്ന് പണം വാങ്ങുന്നത് ഈ ഇടപാടുകാരാണ്. ഈ പണം ഇടപാടുകാരും പൊലീസും പങ്കിടുന്നു.
ഹരിപ്പാട് വെച്ച തന്റെ കാര്‍ നിര്‍ത്തിച്ച് ഹൈവേ പൊലീസ് ഇല്ലാത്ത കുറ്റങ്ങള്‍ക്ക് കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി സുധീരന്‍ പറഞ്ഞു. കേസെടുക്കാതിരിക്കണമെങ്കില്‍ 200 രൂപ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. കാറിനകത്ത് താനാണെന്ന് മനസിലായപ്പോഴാണ് അവര്‍ പിന്തിരിഞ്ഞത്.
പൊലീസിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തിയുണ്ടായിരുന്നെങ്കിലും നേരത്തെ താന്‍ അത് പറയാതിരുന്നതാണ്. പക്ഷേ അത് പറയേണ്ട സമയമായിക്കഴിഞ്ഞു.
തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്നതില്‍ നിന്ന് വിരുദ്ധമായാണ് യു ഡി എഫ് സര്‍ക്കാര്‍ മദ്യനയം നടപ്പിലാക്കുന്നത്. ഘട്ടങ്ങളായി മദ്യനിരോധനം നടപ്പിലാക്കുമെന്നാണ് യു ഡി എഫ് പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ 16 ബാറുകള്‍ക്ക് ഈയിടെ ലൈസന്‍സ് നല്‍കി. വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ കഴിയില്ലെങ്കില്‍ പ്രകടനപത്രിക പിന്‍വലിക്കണം.
നേരത്തെ സംസാരിച്ച മുഖ്യമന്ത്രി എ. കെ. ആന്റണി യു ഡി എഫ് അധികാരത്തിലിരിക്കുന്നുവെന്നതു കൊണ്ട് പൊലീസിനെ തങ്ങളുടെ വരുതിക്ക് കൊണ്ടുവരാനാവുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതരുതെന്ന് പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ ഒതുക്കാന്‍ ഉപയോഗിക്കാനുള്ളതല്ല പൊലീസ്. പൊലീസ് ഇടപെടില്ലാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കണം.