മന്ത്രിസഭാ വികസനം നീളാന്‍ സാധ്യത
ദില്ലി: ചൊവ്വാഴ്‌ച നടക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന കേന്ദ്ര മന്ത്രിസഭാ വികസനം നീളുമെന്ന് സൂചന. സഹമന്ത്രിമാരടക്കം 36 മന്ത്രിമാര്‍ ചൊവ്വാഴ്‌ച സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നായിരുന്നു നേരത്തെ യുപിഎ നേതൃത്വം അറിയിച്ചിരുന്നത്.
ഘടകകക്ഷികള്‍ ഉയര്‍ത്തുന്ന അവകാശവാദങ്ങള്‍ക്ക് പുറമെ കോണ്‍ഗ്രസിനുള്ളിലെ സ്ഥാനമോഹികളുടെ ആധിക്യവുമാണ് മന്ത്രിസഭാ വികസനത്തെ വൈകിപ്പിയ്‌ക്കുന്നത്. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയും പ്രധാനമന്ത്രി മന്‍മോഹന്‍ സിങും തിങ്കളാഴ്‌ച പലവട്ടം ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിട്ടും അവസാന പട്ടിക തയാറാക്കാന്‍ കഴിഞ്ഞിട്ടില്ല. രാഷ്ട്രപതി ഭവനിലേക്ക് കൊടുത്തു വിടേണ്ട മന്ത്രിമാരുടെ പട്ടിക തിങ്കളാഴ്‌ച രാത്രി വൈകിയിട്ടും നല്‌കിയിട്ടില്ല. ചൊവ്വാഴ്‌ച പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതീക്ഷിച്ചതിനേക്കാള്‍ ഏറെ മെച്ചപ്പെട്ട പ്രകടനം സംസ്ഥാന തലത്തില്‍ കാഴ്‌ചവെച്ചതോടെ കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍ക്കായി പിസിസി അധ്യക്ഷന്‍മാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഇവരുടെ അവകാശവാദങ്ങള്‍ തള്ളിക്കളയാന്‍ ഹൈക്കമാന്‍ഡിന് ബുദ്ധിമുട്ടുണ്ട്.
കേരളത്തില്‍ നിന്ന് എകെ ആന്റണിയ്‌ക്കും വയലാര്‍ രവിയ്‌ക്കും പുറമെ രണ്ടു പേര്‍ കൂടി മന്ത്രിസഭയിലെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. ഇ അഹമ്മദും ശശി തരൂരിനുമാണ് കൂടുതല്‍ സാധ്യത കല്‌പിയ്‌ക്കപ്പെടുന്നത്. അതേ സമയം മന്ത്രിസഭയില്‍ അഞ്ചാമനായി കടന്നു കൂടാനുള്ള ശ്രമങ്ങളും ദില്ലിയില്‍ നടക്കുന്നുണ്ട്. സോണിയ ഗാന്ധിയുമായി കൂടുതല്‍ ടുപ്പമുള്ള മുല്ലപ്പള്ളി രാമചന്ദ്രന്‍, കെവി തോമാസ്, കൊടിക്കുന്നേല്‍ സുരേഷ് എന്നിവരാണ് ഇതിന് വേണ്ടി രംഗത്തുള്ളത്.
ഘടകകക്ഷികള്‍ കാര്യത്തില്‍ ഡിഎംകെ വഴങ്ങിയെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയും എന്‍സിപി നേതാവ് ശരത് പവാറും കൂടുതല്‍ അവകാശവാദങ്ങള്‍ ഉയര്‍ത്തിയത് കോണ്‍ഗ്രസിന് തലവേദനയായിട്ടുണ്ട്. 18 സീറ്റ് ലഭിച്ച ഡിഎംകെയ്‌ക്ക് മൂന്ന് ക്യാബിനറ്റ് മന്ത്രിമാരെ നല്‌കിയപ്പോള്‍ 19 എംപിമാരുള്ള തൃണമൂലിന് ഒരു ക്യാബിനറ്റ് മന്ത്രി മാത്രമേ ലഭിച്ചുള്ളൂവെന്നതാണ് മമതയുടെ എതിര്‍പ്പിന് കാരണം.