ഭീകരത: വിട്ടുവീഴ്‌ചയില്ലെന്ന് മന്‍മോഹന്‍
ദില്ലി: ഭീകരത നേരിടുന്ന കാര്യത്തില്‍ ഇന്ത്യ ഒരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറായിട്ടില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ലോക്‌സഭയില്‍ പറഞ്ഞു. പാകിസ്‌താനുമായുള്ള സംയുക്ത പ്രസ്‌താവന സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വിശദീകരണം നല്‍കിക്കൊണ്ടു നടത്തിയ പ്രസ്‌താവനയിലാണ് മന്‍മോഹന്‍ ഭീകരതസംബന്ധിച്ച രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
മുംബൈ ആക്രമണത്തില്‍ ബന്ധമുണ്ടെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടിയവരെ അറസ്റ്റ് ചെയ്‌തെന്നും അവര്‍ തങ്ങളുടെ പൗരന്മാരാണെന്നും പാകിസ്‌താന്‍ സമ്മതിക്കുന്ന രേഖകള്‍ ലഭിച്ചശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച തുടരാമെന്ന ധാരണയിലെത്തിയതെന്നും മന്‍മോഹന്‍ വ്യക്തമാക്കി.
ഇത്തരമൊരു നീക്കം ഇന്ത്യ-പാക് ചര്‍ച്ചകളുടെ ചരിത്രത്തില്‍ ആദ്യവും ഭീകരതസംബന്ധിച്ച ഇന്ത്യന്‍ നിലപാടിനെ ന്യായീകരിക്കുന്നതുമാണന്നും ബുധനാഴ്‌ച നടത്തിയ പ്രസ്‌താവനയില്‍ പ്രധാനമന്ത്രി പറഞ്ഞു. ഭീകരത തങ്ങളെ വിഴുങ്ങും മമ്പ് അതിനെതിരെ നടപടികളെടുക്കണമെന്ന് വിശ്വസിക്കുന്ന നേതൃത്വമാണ് പാകിസ്‌താനിലിപ്പോഴുള്ളത്.
ഭീകരതയ്‌ക്കെതിരായ രാഷ്ട്രീയ സമവായം അവിടെ ഉയര്‍ന്നിട്ടുണ്ട്. പാകിസ്‌താനും ഇന്ത്യയും നല്ല അയല്‍ക്കാരായിരുന്നാല്‍ നമ്മുടെ ഊര്‍ജ്ജം വാണിജ്യത്തിനും വികസനത്തിനും ഉപയോഗിക്കാം. ഭീകരപ്രവര്‍ത്തനം നേരിടുന്ന കാര്യത്തില്‍ ഇന്ത്യ ഒരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറല്ല. അതേമസയം സമഗ്രസംഭാഷണങ്ങള്‍ക്ക് ഇന്ത്യ തയ്യാറാണ്- ഇതാണ് സംയുക്തപ്രസ്‌താവനയില്‍ പറഞ്ഞിരിക്കുന്നത്- മന്‍മോഹന്‍ വിശദീകരിച്ചു.
ബലൂചിസ്‌താനിലെ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയ്‌ക്ക് പങ്കുണ്ടെന്ന് പാകിസ്‌താനില്‍ പലരും കരുതുന്നതായി ഗീലാനി പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ ഇന്ത്യയ്‌ക്ക് ഒന്നും ഒളിക്കാനില്ല. ഇതേക്കുറിച്ചും ചര്‍ച്ച നടത്താന്‍ തയ്യാറാണ്. ഇരുരാജ്യങ്ങളുടെയും വിദേശ സെക്രട്ടറിമാരും പിന്നീട് വിദേശമന്ത്രിമാരും തമ്മില്‍ കൂടിക്കാഴ്‌ച നടത്തുമെന്നുള്ള ധാരണയില്‍ പുതുതായി ഒന്നുമില്ല. ഇത് നേരത്തേ നടന്നുവരുന്ന കാര്യമാണ്- സിങ് പറഞ്ഞു.
ആണവനിര്‍വ്യാപനക്കരാറില്‍ ഇന്ത്യ ഒപ്പിടില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. അമേരിക്കയില്‍ നിന്നും ലഭിക്കുന്ന പ്രതിരോധ സാമഗ്രികള്‍ക്കുള്ള എന്‍ഡ് യൂസ് വെരിഫിക്കേഷന്‍ കരാറിലും അപകടകരമായൊന്നുമില്ല എന്ന് സിങ് വ്യക്തമാക്കി. നേരത്തേ അനുവാദം വാങ്ങി പരസ്‌പരം അംഗീകരിക്കുന്ന സ്ഥലത്തും സമയത്തും മാത്രമേ പരിശോധനയുണ്ടാകൂ.
ഇതാകട്ടെ നേരത്തേ ഓരോരോ ഉപകരണത്തിന്റെ കാര്യത്തില്‍ വേണ്ടിയിരുന്നു. ഇവ ഒന്നിച്ചൊരു കരാറിന്റെ കീഴിലാക്കുകമാത്രമേ ചെയ്‌തിട്ടിള്ളു. പ്രതിപക്ഷ കകക്ഷികളുടെ ആരോപണങ്ങള്‍ക്കെല്ലാം മറുപിടി നല്‍കുകയും ഇന്ത്യയുടെ നിലപാടിനെ ന്യായീകരിക്കുകയും ചെയ്‌തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ മറുപടി പ്രസംഗം 45 മിനിറ്റ് നീണ്ടു.