പന്നിപ്പനി: മരണം 18ആയി, 10000പേര്‍ക്ക് രോഗബാധ
ദില്ലി: രാജ്യത്ത് പന്നിപ്പനിബാധമൂലമുള്ള മരണം 18 ആയി. ബുധനാഴ്‌ച മഹാരാഷ്ട്രയിലെ പുനെയില്‍ നാലുപേരും നാസിക്കില്‍ ഒരാളും മരിച്ചതോടെയാണ് മരണസംഖ്യ 18ആയി ഉയര്‍ന്നത്.
മഹാരാഷ്ട്രത്തില്‍ മാത്രം 13പേരാണ് പനിബാധിച്ച് മരിച്ചത്. ഇതില്‍ പത്തുപേരും പൂനെയില്‍ നിന്നുള്ളവരാണ്. ഇതിനിടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ പരിശോധന നടത്തുന്ന ഡോക്ടര്‍ ഉള്‍പ്പെടെ കേരളത്തില്‍ എട്ടുപേര്‍ക്കുകൂടി രോഗം ബാധിച്ചതായി സംശയം.
വിദേശത്തുനിന്നും എത്തുന്നവരെ പരിശോധിക്കുന്ന സംഘത്തിലെ ഡോക്ടര്‍ക്കാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. ഇയാളുടെ ശരീരസ്രവങ്ങള്‍ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. എറണാകുളം ജില്ലയില്‍ എട്ടുപേര്‍ക്കാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. എല്ലാവരും പെരുമ്പാവൂര്‍ താലൂക്കിലുള്ളവരാണ്.
സംസ്ഥാനത്ത് അറുപതോളം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് രോഗികളുടെ എണ്ണം ആയിരമായി ഉയര്‍ന്നതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
നാസിക്കില്‍ ഒരു മുപ്പത്തിയെട്ടുകാരനാണ് പനിബാധിച്ച് മരിച്ചത്. നാസിക്കിലെ ആദ്യ പന്നിപ്പനിമരണമാണ് ഇത്. ഇതിനിടെ പുതുച്ചേരിയില്‍ ആറുപേരും, ജമ്മുകശ്‌മീരില്‍ 13പേരും ചണ്ഡീഗഡില്‍ 15പേരും ചികിത്സയിലാണ്.
ദില്ലിയിലെ ഭക്ഷ്യമന്ത്രി ഹാറൂണ്‍ യൂസുഫിന്റെ രണ്ട് ആണ്‍കുട്ടികള്‍ക്ക് പന്നിപ്പനി ബാധിച്ചതായി കണ്ടെത്തി. പത്തും എട്ടും വയസ്സുള്ള കുട്ടികളെ വീട്ടില്‍ത്തന്നെ പാര്‍പ്പിച്ച് പ്രത്യേകം ചികിത്സ നല്‍കിവരുകയാണ്.
സംസ്‌കൃതി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണിവര്‍. ഈ സ്‌കൂളില്‍ വേറെയും കുട്ടികള്‍ക്ക് പന്നിപ്പനിബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌കൂള്‍ ഒരാഴ്‌ചത്തേയ്‌ക്ക് അടച്ചിട്ടിരിക്കുകയാണ്.
പന്നിപ്പനിബാധിതരുടെ എണ്ണം കൂടുന്നതിനാല്‍ സ്വകാര്യ ആശുപത്രികളില്‍ക്കൂടി രോഗം ചികിത്സിക്കാന്‍ ദില്ലി സര്‍ക്കാര്‍ അനുമതി നല്‍കിക്കഴിഞ്ഞു.
രോഗം പടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യവകുപ്പ്, അഡീഷണല്‍ ചീഫ് സെക്രട്ടറിമാരുടെയും ജോയിന്റ് സെക്രട്ടറിമാരുടെയും നേതൃത്വത്തില്‍ പ്രത്യേക സംഘങ്ങളെ എല്ലാ സംസ്ഥാനങ്ങളിലേയ്‌ക്കും അയച്ചു.
ഇതിന് മുന്നോടിയായി ആരോഗ്യമന്ത്രി ഗുലാംനബി ആസാദിന്റെ അധ്യക്ഷതയില്‍ സെക്രട്ടറിമാരുടെ അവലോകനയോഗം നടന്നു. മന്ത്രി എല്ലാ മുഖ്യമന്ത്രിമാരെയും വിളിച്ച് അവശ്യം സ്വീകരിക്കേണ്ട നടപടികള്‍ വിശദീകരിച്ചിട്ടുണ്ട്.