ക്യൂബ റേഷന്‍ സംവിധാനം നിര്‍ത്തിയേയ്ക്കും
ഹവാന: റേഷന്‍ സംവിധാനം ഘട്ടം ഘട്ടമായി ഉപേക്ഷിക്കാന്‍ ക്യൂബയിലെ സര്‍ക്കാര്‍ ആലോചിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു രക്ഷപ്പെടാന്‍ സ്വീകരിക്കുന്ന ചെലവു ചുരുക്കല്‍ നടപടികളുടെ ഭാഗമായാണിത്.
ഭരണം നടത്തുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി തയ്യാറാക്കിയ മാര്‍ഗനിര്‍ദേശ രേഖയിലാണ് റേഷന്‍ കാര്‍ഡും ന്യായവിലയ്ക്കുള്ള പൊതുവിതരണ സംവിധാനവും എടുത്തുകളയാമെന്ന നിര്‍ദേശമുള്ളത്.
പാവങ്ങള്‍ക്കൊപ്പം പണമുള്ളവര്‍ക്കും ഭക്ഷ്യസബ്‌സിഡി അനുവദിക്കുന്നത് പാഴ്‌ച്ചെലവാണെന്ന ചിന്തയാണ് പരിഷ്‌കരണ നീക്കത്തിനു പിന്നില്‍. റേഷന്‍ സാധനങ്ങള്‍ വന്‍തോതില്‍ കരിഞ്ചന്തയില്‍ വിറ്റഴിയുന്നുണ്ടെന്നതും മാറ്റത്തെക്കുറിച്ച് ചിന്തിക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിക്കുന്നു.
2011 ഏപ്രിലില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് ഇക്കാര്യം ചര്‍ച്ചയ്‌ക്കെടുക്കും. സര്‍ക്കാര്‍ ജോലിയില്‍ നിന്ന് പത്തു ലക്ഷത്തോളം പേരെ പിരിച്ചയയ്ക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് റേഷനുമേലും പരിഷ്‌കരണം വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.
കമ്യൂണിസ്റ്റ് വിപ്ലവത്തെത്തുടര്‍ന്ന് 1962ലാണ് ക്യൂബ സാര്‍വത്രിക റേഷന്‍ സമ്പ്രദായം തുടങ്ങിയത്. ഭക്ഷ്യധാന്യങ്ങള്‍, പഞ്ചസാര, ഇറച്ചി, മീന്‍ എന്നിവ തുടങ്ങി ഉരുളക്കിഴങ്ങും പുകയിലയും വരെ നാമമാത്ര വില ഈടാക്കിയാണ് മുഴുവന്‍ ജനങ്ങള്‍ക്കും നല്‍കിയിരുന്നത്.
പുകയിലയ്ക്കും ഉരുളക്കിഴങ്ങിനുമുള്ള സബ്‌സിഡി അടുത്തയിടെ പിന്‍വലിച്ചിരുന്നു. സൗജന്യ നിരക്കിലുള്ള ഭക്ഷ്യധാന്യങ്ങള്‍ തൊഴിലാളികള്‍ക്കുള്ള മെസ്സുകളിലും ആരോഗ്യകേന്ദ്രങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാത്രം നല്‍കിയാല്‍ മതിയെന്നാണ് പാര്‍ട്ടിയുടെ പക്ഷം.
റേഷന്‍ നിര്‍ത്തുമ്പോഴും പാവങ്ങള്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ ലഭിക്കുന്നുണ്ടെന്നുറപ്പാക്കാന്‍ നടപടി വേണമെന്ന് രേഖയില്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്.