സിന്ധുവിനെതിരെ മുട്ടയേറും കല്ലേറും
ഞായറാഴ്ച വൈകുന്നേരം ആറോടെ വെഞ്ഞാറമൂട് ജങ്ഷനിലാണ് സംഭവം. അഞ്ചരയോടെ സിന്ധുജോയി എത്തിയെങ്കിലും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സിന്ധുജോയിയെ പ്രസംഗിക്കാനനുവദിക്കാതെ തൊട്ടടുത്ത് മൈക്ക് പ്രചാരണ വാഹനമിട്ട് തടസ്സപ്പെടുത്തിയെന്ന് പറയപ്പെടുന്നു.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണശേഷം എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാതെ നിന്നു. ബഹളത്തിനിടെ സിന്ധുജോയി പ്രസംഗിക്കാന്‍ തുടങ്ങിയപ്പോള്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് കൂക്കിവിളി തുടങ്ങി. യുഡിഎഫ്. സ്ഥാനാര്‍ഥി അഡ്വ. സി. മോഹനചന്ദ്രന്‍ വേദിയിലെത്തി പ്രസംഗം തുടങ്ങിയതോടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കല്ലേറും മുട്ടയേറും നടത്തുകയായിരുന്നു.
തളര്‍ന്നുവീണ സിന്ധുജോയിയെ പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് തിരിച്ചു. ആശുപത്രിയിലേക്കുള്ള വഴിമധ്യേ വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷനില്‍ കയറാന്‍ ശ്രമിച്ച സിന്ധുജോയിയെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്ന് കിളിമാനൂര്‍ സ്‌റ്റേഷനിലെത്തി റിപ്പോര്‍ട്ട് നല്‍കിയശേഷം ആറ്റിങ്ങല്‍ വഴി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് പോയി. സ്ഥാനാര്‍ഥി അഡ്വ. സി. മോഹനചന്ദ്രനും ഏറുകിട്ടി.
പ്രകോപിതരായ യു.ഡി.എഫ്. പ്രവര്‍ത്തകര്‍ എം.സി. റോഡ് മണിക്കൂറോളം ഉപരോധിച്ചു. ഒരേസമയം രണ്ടു പാര്‍ട്ടികള്‍ക്കും യോഗം നടത്താന്‍ അനുവാദം കൊടുത്ത പോലീസ് നടപടിയാണ് സംഭവങ്ങള്‍ക്ക് കാരണമെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
യുഡിഎഫ് പ്രവര്‍ത്തകരുടെ ഉപരോധത്തിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച എല്‍.ഡി.എഫ് പ്രവര്‍ത്തകരെ പൊലീസ് ആട്ടിയോടിക്കാന്‍ ശ്രമിച്ചതും സംഘര്‍ഷത്തിനിടയാക്കി. എല്‍.ഡി.എഫ് പ്രവര്‍ത്തകരും പൊലിസും തമ്മില്‍ ഉന്തും തള്ളുമായി. ഏതാനും എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് പൊലീസിന്റെ അടിയേറ്റു. യു.ഡി.എഫ് റോഡ് ഉപരോധം മണിക്കൂറുകളോളം നീണ്ടു.
ഇതിനിടെ ജില്ലയിലെ തന്നെ കഴക്കൂട്ടം നിയോജകമണ്ഡത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി സി. അജയകുമാറിന്റെ പ്രചാരണ വാഹനം കത്തിയനിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാത്രി ഒരു മണിയോടെയാണ് ചെറുവയ്ക്കല്‍ ഫാര്‍മസി കോളജിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന കാര്‍ കത്തുന്നതു സമീപവാസികള്‍ കണ്ടത്. പ്രചാരണം കഴിഞ്ഞു വാഹനം പാര്‍ക്ക് ചെയ്തശേഷം െ്രെഡവര്‍ സമീപത്തെ വീട്ടില്‍ പോയ സമയത്തായിരുന്നു സംഭവം. ഫയര്‍ഫോഴ്‌സ് എത്തുംമുമ്പ് കാര്‍ പൂര്‍ണമായി കത്തിനശിച്ചു. കാറിലുണ്ടായിരുന്ന ജനറേറ്റര്‍, മൈക്ക് സെറ്റ് എന്നിവ നശിച്ചു. ശ്രീകാര്യം പോലീസ് അന്വേഷണം ആരംഭിച്ചു.