ഭൂമി തരം മാറ്റുന്നതിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല: മുന്നറിയിപ്പുമായി കളക്ടർ
കൊച്ചി: ബിആർടി തട്ടിപ്പിൽ ജനങ്ങൾക്ക് മുന്നറിയിപ്പുമായി എറണാകുളം ജില്ലാ കളക്ടർ. ഭൂമി സംബന്ധമായ ബിടിആർ രേഖ തിരുത്താൻ സഹായിക്കാമെന്ന പേരിൽ ചില സ്ഥലങ്ങളിൽ തട്ടിപ്പ് നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരേ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നുമാണ് കളക്ടറുടെ നിർദേശം. ബിടിആർ രേഖ തിരുത്താൻ സഹായിക്കാമെന്ന അറിയിപ്പുമായി കോതമംഗലം താലൂക്കി ലെ വിവിധ സ്ഥലങ്ങളിൽ പരസ്യ ബോർഡുകൾ ഉയർന്നിട്ടുണ്ടെന്നും ഇതിൽ യാഥാർഥ്യമില്ലെന്നും കളക്ടർ എസ് സുഹാസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ വലയിൽപ്പെട്ട് സാമ്പത്തിക ചൂഷണത്തിനിരയാകരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
എറണാകുളത്ത് 80 പേർക്ക് കൊവിഡ്: ക്ലസ്റ്ററുകളിൽ സമ്പർക്ക വ്യാപനം രൂക്ഷം, ഏഴ് പേർക്ക് രോഗമുക്തി!!
ഭൂമി സംബന്ധമായ ബിആർടി രേഖ തിരുത്തുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന വ്യാജ പ്രചാരണങ്ങൾ വിശ്വസിക്കരുത്. പൂർണ്ണമായും സർക്കാർ അധീനതയിലുള്ള രജിസ്റ്ററാണ് ബി ടി ആർ. റവന്യൂ ഓഫീസുകളിൽ സൂക്ഷിച്ചിട്ടുള്ള ഭൂമി സംബന്ധമായ വിവരങ്ങൾ രേഖപ്പെടുത്തുന്ന സുപ്രധാന രേഖയാണതെന്നും രേഖകളിൽ മാറ്റം വരുത്താൻ സ്വകാര്യ സ്ഥാപനങ്ങളെയോ വ്യക്തികളെയോ സർക്കാർ ചുമതലപ്പെടുത്തിയിട്ടില്ലെന്നും കളക്ടർ കൂട്ടിച്ചേർത്തു.
ഭൂമി തരം മാറ്റുന്നത് 2008 ലെ കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമപ്രകാരമാണ്, ആർഡിഒ, താലൂക്ക്, വില്ലേജ്, കൃഷിഭവൻ തുടങ്ങിയ ഓഫീസുകളിലെ ഫയലുകളുടെ പരിശോധന, റവന്യൂ- കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ സ്ഥല പരിശോധന, റിപ്പോർട്ട് സമർപ്പിക്കൽ, സർവേ സബ്ഡിവിഷൻ തുടങ്ങിയ നടപടി ക്രമങ്ങൾക്കു ശേഷമാണ് ഭൂമി തരം മാറ്റുന്നത്. ഇതിന് ഭൂമിയുടെ ന്യായവിലയുടെ അടിസ്ഥാനത്തിൽ സർക്കാർ നിശ്ചയിച്ച ഫീസ് മാത്രമാണ് ഭൂവുടമകൾ നൽകേണ്ടത്. പൂർണ്ണമായും സർക്കാർ സംവിധാനത്തിനു കീഴിലുള്ള നടപടിയാണ് ഭൂമി തരം മാറ്റൽ. ഉടമകൾ നേരിട്ടല്ലാതെ ഇടനിലക്കാർ വഴിയെത്തുന്ന അപേക്ഷകൾ സ്വീകരിക്കില്ലെന്നും കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്.