ബിഹാറിലെ യാചകന്റെ സമ്പാദ്യം 1.25 കോടിരൂപ; 4 എടിഎം കാര്‍ഡുകള്‍
പറ്റ്‌ന: തൊഴില്‍ ഭിക്ഷാടനമാണെങ്കിലും ബിഹാറിലെ മുപ്പത്തിരണ്ടുകാരനായ യാചകന്റെ സാമ്പാദ്യം കേട്ടാല്‍ ആരും ഒന്നു ഞെട്ടാതിരിക്കില്ല. പകലന്തിയോളം പണിയെടുത്താലും സാധാരണക്കാരായ ഒരുവന് രണ്ടു ജന്മത്തില്‍ ഉണ്ടാക്കാന്‍ കഴിന്നതിലും അധികമാണ് യുവാവ് സമ്പാദിച്ചുകൂട്ടിയത്. പട്ന റെയില്‍വേ സ്റ്റേഷനില്‍ ഭിക്ഷാടനം നടത്തുന്ന പപ്പു കുമാര്‍ ആണ് കഥയിലെ നായകന്‍.
കഴിഞ്ഞ ഏഴുവര്‍ഷമായി ഇയാള്‍ റെയില്‍വേ സ്റ്റേഷനില്‍ ഭിക്ഷാടനം നടത്തിവരുന്നു. കൈക്കും കാലിനും സ്വാധീനമില്ലാത്ത ഇയാള്‍ക്ക് നല്ല വരുമാനം ലഭിക്കുന്നുണ്ടായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ തന്നെയാണ് താമസവും. അടുത്തിടെ ഇയാളെ സ്റ്റേഷനില്‍ നിന്നും ഒഴിപ്പിക്കാന്‍ ശ്രമിച്ചതാണ് സ്വത്തുവിവരങ്ങള്‍ പുറത്തറിയാന്‍ ഇടയായത്.
പോലീസ് ആവശ്യപ്പെട്ടിട്ടും ഒഴിയാന്‍ കൂട്ടാക്കാത്ത പപ്പുവിനെ ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാളുടെ സഞ്ചികളും പെട്ടികളും പരിശോധിച്ചപ്പോള്‍ നാല് എടിഎം കാര്‍ഡുകളും സ്വത്തുക്കളെ കുറിച്ചുള്ള വിവരവും പോലീസിന് ലഭിച്ചു. തുടര്‍ന്നു നടന്ന ചോദ്യം ചെയ്യലില്‍ പപ്പു സത്യാവസ്ഥ വെളിപ്പെടുത്തുകയും ചെയ്തു.
എഞ്ചിനീയര്‍ ആകാന്‍ ആഗ്രഹിച്ചിരുന്നു പപ്പുവിന്റെ ജീവിതം മാറ്റി മറിച്ചത് ഒരു അപകടമായിരുന്നു. അപകടത്തെ തുടര്‍ന്ന് കൈകാലുകള്‍ക്ക് ബലക്ഷയം വന്നതോടെ വീട്ടുകാരും പപ്പുവിനെ ഉപേക്ഷിച്ചു. ഇതോടെയാണ് യാചന തൊഴിലാക്കി മാറ്റിയത്. പിതാവിന്റെ മരണശേഷം ലഭിച്ച സ്വത്ത് വിറ്റ പൈസ റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കുകയായിരുന്നു. നല്ല വരുമാനം ലഭിച്ചതോടെ പലിശയ്ക്ക് കടം നല്‍കിയും പണമുണ്ടാക്കിയതായി പപ്പു പറഞ്ഞു. ഇപ്പോള്‍ 1.25 കോടി രൂപ വിലവരുന്ന ഭൂമി, നാലു ബാങ്കുകളിലായി ലക്ഷക്കണക്കിന് രൂപ. കൂടാതെ പണം കടം കൊടുത്തുള്ള വരുമാനവും. ഇത്രയൊക്കെ ആസ്തിയുണ്ടെങ്കിലും തന്റെ ചികിത്സ നടത്താനോ യാചകവൃത്തി ഒഴിവാക്കാനോ പപ്പു തയ്യാറല്ലെന്ന് പോലീസ് പറയുന്നു.