'ഭരണത്തിലിരുന്നപ്പോൾ എല്ലാം നല്ലത്, ഇപ്പോൾ മോശം' കപിൽ സിബലിനെതിരെ വീണ്ടും കോൺഗ്രസ്
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവായ കപിൽ സിബലിനെതിരെ വീണ്ടും ആക്ഷേപവുമായി അധിർ രഞ്ജൻ ചൗധരി. കോൺഗ്രസ് കേന്ദ്രത്തിൽ ഭരണത്തിലിരുന്നപ്പോൾ കപിൽ സിബൽ നേതൃത്വത്തിൽ തൃപ്‌തനായിരുന്നുവെന്നും എന്നാൽ ഭരണത്തിലില്ലാത്ത ഈ സമയം കോൺഗ്രസിന്റെ എല്ലാ തീരുമാനങ്ങളിലും നടപടികളിലും അദ്ദേഹം അസംതൃപ്‌തനാണെന്നും ചൗധരി പ്രതികരിച്ചു.
കോൺഗ്രസിൽ നിന്ന് വളരെയധികം ആനുകൂല്യങ്ങൾ ലഭിച്ച നേതാവാണ് കപിൽ സിബൽ. യുപിഎ ഭരണകാലത്ത് കേന്ദ്രമന്ത്രിയായിരുന്ന സമയം കോൺഗ്രസിൽ ഒരു തെറ്റും അദ്ദേഹം കണ്ടിരുന്നില്ല. എന്നാൽ ഭരണമില്ലാത്ത ഈ സമയം കോൺഗ്രസ് നേതൃത്വത്തിൽ കുറ്റങ്ങളൊഴിഞ്ഞ് സമയമില്ലെന്നും ചൗധരി പ്രതികരിച്ചു.
തന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ സബ് കി കോൺഗ്രസ്(എല്ലാവരുടെയും കോൺഗ്രസ്)എന്ന നിലപാടാണ് സ്വീകരിക്കേണ്ടതെന്നും എന്നാൽ ഗർ കി കോൺഗ്രസ് (കുടുംബ കോൺഗ്രസ്) എന്ന നിലപാടാണ് കോൺഗ്രസ് ഹൈക്കമാൻഡ് സ്വീകരിക്കുന്നതെന്നായിരുന്നു കപിൽ സിബലിന്റെ പ്രതികരിച്ചു. സബ് കി കോൺഗ്രസിനായി താൻ അവസാന നിമിഷം വരെ പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് നേതാക്കളെ മാത്രം ഒരുമിച്ച് കൊണ്ടുവരിക എന്നതിലുപരി ബിജെപിയുടെ നയത്തെ എതിർക്കുന്ന പാർട്ടികളെ ഒരുമിച്ചുകൊണ്ടുവരണമെന്നും താൻ ആഗ്രഹിക്കുന്നതായി കപിൽ സിബൽ വ്യക്തമാക്കിയിരുന്നു.
ഗാന്ധി കുടുംബം നേതൃസ്ഥാനങ്ങളിൽ നിന്ന് മാറി മറ്റുള്ളവർക്ക് അവസരം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് നേതൃത്വം തെരഞ്ഞെടുക്കുന്ന കമ്മറ്റി ഒരിക്കലും അതേ നേതൃത്വത്തോട് മാറി നിൽക്കണമെന്ന് ആവശ്യപ്പെടില്ലെന്നും ഇതു മനസിലാക്കി ഗാന്ധി കുടുംബം സ്വയം സ്ഥാനങ്ങളിൽ നിന്ന് മാറുകയാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധി കൂടിയാലോചനകൾ നടത്താതെ തീരുമാനങ്ങൾ എടുക്കുന്ന നേതാവാണെന്നും അദ്ദേഹം ആരോപിച്ചു.
അതേ സമയം കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി ജി 23 നേതാക്കളും രംഗത്തെത്തിയിരുന്നു. ഇന്ന് വിശാലയോഗം ചേരാനും ജി 23 തീരുമാനിച്ചിട്ടുണ്ട്. ഈ യോഗത്തിലേക്ക് കേരളത്തിൽ നിന്നുള്ള നേതാക്കൾക്കും ക്ഷണമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. കോൺഗ്രസിനുണ്ടായ പരാജയം വിലയിരുത്താൻ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതിയിൽ കാര്യമായൊന്നും നടന്നില്ലെന്നാണ് പുറത്തു വന്ന വിവരം. സോണിയ ഗാന്ധിയിൽ പൂർണ വിശ്വാസം രേഖപ്പെടുത്തി യോഗം പിരിയുകയായിരുന്നു. സംഘടനാ ജനറൽ സെക്രട്ടറിയെ മാറ്റുന്നതടക്കമുള്ള ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഉറപ്പിൽ ഗ്രൂപ്പ് 23 നേതാക്കൾ യോഗത്തിൽ പ്രതിഷേധിച്ചില്ല.
അതേ സമയം നേതൃത്വത്തിലേക്ക് തെരഞ്ഞെടുപ്പ് നടത്തണമെന്നും പുതിയ യുവനേതാക്കൾക്ക് അവസരം നൽകണമെന്നും ആവശ്യപ്പെട്ട് ശശി തരൂർ എംപിയും രംഗത്തെത്തിയിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലുണ്ടായ കോൺഗ്രസിന്റെ പരാജയത്തെ തുടർന്നായിരുന്നു അദ്ദേഹം കോൺഗ്രസ് ഹൈക്കമാൻഡിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. പുതിയ നേതാക്കൾക്ക് കടന്ന് വരാൻ അവസരമൊരുക്കണമെന്നും, അവരുടെ അഭിപ്രായം കേട്ട്, അവരെ പ്രോത്സാഹിപ്പിക്കാനുള്ള അവസരമുണ്ടാകണമെന്നും തരൂർ നേതൃത്വത്തോട് ആവശ്യപ്പെടുന്നു.
പഞ്ചാബില്‍ അമരീന്ദര്‍ സിങ്ങിനെ മാറ്റിയത് തന്‍റെ പിഴവാണെന്ന് സോണിയ ഗാന്ധി പ്രവർത്തക സമിതി യോഗത്തില്‍ പറഞ്ഞു. പാർട്ടി ആവശ്യപ്പെട്ടാൽ സ്ഥാനത്ത് നിന്ന് മാറാൻ തയ്യാറാണെന്നും സോണിയ ഗാന്ധി വ്യക്തമാക്കിയിരുന്നു. എന്നാൽ കടുത്ത നിലപാടിലേക്ക് പോകേണ്ട ആവശ്യം ഇപ്പോഴില്ലെന്നും കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് തന്നെ സോണിയ ഗാന്ധി തുടരണമെന്നും പ്രവർത്തക സമിതി വിലയിരുത്തി.ജി 23 മുന്നോട്ട് വക്കുന്ന എല്ലാ നിർദേശങ്ങളും അംഗീകരിക്കുമെന്ന് പാർട്ടി നേതൃത്വം ഉറപ്പ് നൽകിയതിനെ തുടർന്ന് വിമതപക്ഷം രൂക്ഷമായി പ്രതികരിക്കാതിരുന്നതെന്നാണ് റിപ്പോർട്ടുകൾ.
വഖഫ്
നിയമനം:
പിഎസ്‌സിക്കോ?;
ചർച്ച
ചെയ്ത്
തീരുമാനം;
മുസ്‌ലിം
സംഘടനകളുടെ
യോഗം
വിളിച്ച്
മുഖ്യമന്ത്രി
Recommended Video