കർണാടക നിയമസഭയില്‍ സവർക്കറിന്റെ ചിത്രം സ്ഥാപിക്കാന്‍ ബിജെപി: പ്രതിഷേധവുമായി കോണ്‍ഗ്രസ്
ബെംഗളൂരു: കർണാടക നിയമസഭയിൽ സവർക്കറുടെ ചിത്രം സ്ഥാപിക്കാനുള്ള കർണാടക സർക്കാരിന്റെ നീക്കത്തെച്ചൊല്ലി ഭരണ-പ്രതിപക്ഷ ബഹളം. ഇതോടെ ബെലഗാവിയിൽ നിയമസഭയുടെ ശീതകാല സമ്മേളനത്തിന്റെ തുടക്കം കുറിക്കുന്ന ദിവസം ബഹളത്തില്‍ മുങ്ങി. ഒരു വിവാദ വ്യക്തിയുടെ ചിത്രം കർണാട നിയമസഭയില്‍ വെക്കേണ്ടതിന്റെ ആവശ്യകത എന്താണെന്ന് ചോദ്യമുയർത്തിയ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ പ്രതിഷേധത്തിന് നേതൃത്വം നൽകി. നിയമസഭാ മന്ദിരത്തിന്റെ പ്രവേശന കവാടത്തില്‍ നടന്ന പ്രതിഷേധത്തിനിടെ കോൺഗ്രസ് നേതാക്കൾ ജവഹർലാൽ നെഹ്‌റുവിന്റെ ചിത്രങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്തു.
'ആ തന്ത്രം ഇനി നടക്കില്ല; ബിഗ് ബോസ് വന്‍ മാറ്റത്തിനൊരുങ്ങുന്നു, പുതിയ നിയമം വരും, കളർ പോകുമോ'
സംഭവത്തില്‍ പ്രതികരിച്ചുകൊണ്ട് കെ പി സി സി അധ്യക്ഷന്‍ ഡികെ ശിവകുമാറും രംഗത്തെത്തിയിട്ടുണ്ട്. "ഞങ്ങൾ നിയമസഭ തടസ്സപ്പെടുത്തുകയും പ്രതിഷേധിക്കുകയും ചെയ്യണമെന്ന് അവർ ആഗ്രഹിക്കുന്നു. ഞങ്ങൾ സമ്മേളനത്തിൽ അഴിമതി പ്രശ്‌നങ്ങൾ ഉന്നയിക്കുമെന്ന് അവർക്കറിയാം, അതിനാൽ പ്രതിപക്ഷത്തോട് ആലോചിക്കാതെ അവർ സവർക്കറുടെ ഛായാചിത്രം സ്ഥാപിച്ച് പ്രശ്‌നമുണ്ടാക്കാൻ ശ്രമിക്കുകയാണ്," കർണാടക കോൺഗ്രസ് നേതാവ് ഡികെ ശിവകുമാർ പറഞ്ഞു.
2023 ലെ സംസ്ഥാന തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പാണ് സവർക്കർ വിവാദങ്ങള്‍ വീണ്ടും തലപൊക്കുന്നത്. സവർക്കറിനെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ഭരണകക്ഷിയായ ബി ജെ പി സംസ്ഥാന വ്യാപകമായി പ്രചാരണം ആരംഭിച്ചിട്ടുണ്ടെന്നും ബെലഗാവിയിൽ അദ്ദേഹത്തിന്റെ ഛായാചിത്രം ആദരിക്കുന്നത് അതിന്റെ ഭാഗമാണെന്നുമാണ് ബി ജെ പി നേതാക്കൾ വ്യക്തമാക്കുന്നത്. നിലവിൽ കർണാടകയും അയൽസംസ്ഥാനമായ മഹാരാഷ്ട്രയും തമ്മിലുള്ള അതിർത്തി തർക്കത്തിന്റെ പ്രഭവകേന്ദ്രമായ ബെലഗാവിയുമായും സവർക്കറിന് ബന്ധമുണ്ട്.
1950-ൽ സവർക്കർ ബെലഗാവിയിലെ ഹിൻഡാൽഗ സെൻട്രൽ ജയിലിൽ നാലു മാസത്തോളം കരുതൽ തടങ്കലിലാക്കപ്പെട്ടിരുന്നു. മുംബൈയിൽ അറസ്റ്റ് ഉത്തരവ് പുറപ്പെടുവിക്കുകയും ബെലഗാവിയിൽ എത്തിയ സവർക്കർ അറസ്റ്റിലാവുകയുമായിരുന്നു. മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാന്റെ ഡൽഹി സന്ദർശനത്തിനെതിരെയുള്ള പ്രതിഷേധം തടയുന്നതിന്റെ ഭാഗമായിട്ടായിരുന്നു സവർക്കറെ കരുതല്‍ തടങ്കലില്‍ പാർപ്പിച്ചത്.
പിന്നീട് വീട്ടുകാരുടെ അപേക്ഷയെ തുടർന്നായിരുന്നു വിട്ടയച്ചത്. രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് വ്യക്തമാക്കുന്ന ഒരു രേഖയും അദ്ദേഹം ബോംബെ ഹൈക്കോടതിയിൽ അന്ന് സമർപ്പിച്ചിരുന്നു. അതേസമയം ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള കർണാടക സർക്കാരിന്റെ അവസാന ശീതകാല സമ്മേളനമാണ് ബെലഗാവിയില്‍ നടക്കുന്നത്. അടുത്ത വർഷം നടക്കാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിന് മുമ്പ് നടക്കുന്ന അവസാന സമ്മേളനത്തില്‍ കർണാടക-മഹാരാഷ്ട്ര അതിർത്തി തർക്കം ആധിപത്യം സ്ഥാപിക്കാനാണ് സാധ്യത.