കൂനൂർ ഹെലികോപ്റ്റർ ദുരന്തം: ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് അന്തരിച്ചു, സ്ഥിരീകരിച്ച് വ്യോമസേന
ബെംഗളൂരു: ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് അന്തരിച്ചു. കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് അദ്ദേഹം ചികിത്സയിലായിരുന്നു. വ്യോമസേനയാണ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിന്റെ മരണം സ്ഥിരീകരിച്ചിരിക്കുന്നത്. ഊട്ടിക്കടുത്ത് കൂനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ രക്ഷപ്പെട്ട ഏക വ്യക്തി ആയിരുന്നു ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ്. അപകടത്തില്‍ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, ഭാര്യ മധുലിക റാവത്ത് അടക്കമുളളവര്‍ കൊല്ലപ്പെട്ടിരുന്നു.
Recommended Video
ഗുരുതരമായി പരിക്കേറ്റ വരുണ്‍ സിംഗ് ആദ്യം വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് അദ്ദേഹത്തെ ബെംഗളൂരു കമാന്‍ഡ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവേ ഇന്ന് രാവിലെയാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചതെന്ന് വ്യോമസേന അറിയിക്കുന്നു. അപകടത്തില്‍ മുഖത്തും കൈകള്‍ക്കും അടക്കം വരുണ്‍ സിംഗിന് ശരീരത്തില്‍ 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.
ഡിംസംബര്‍ 8ന് ആണ് കൂനൂരില്‍ വ്യോമസേനയുടെ MI 17V5 ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. ജനറൽ റാവത്തിന്റെ പ്രതിരോധ ഉപദേശകന്‍ ബ്രിഗേഡിയര്‍ ലഖ്ഭീന്തര്‍ സിംഗ് ലിദ്ദര്‍, സ്റ്റാഫ് ഓഫീസര്‍ ലഫ്. കേണല്‍ ഹര്‍ജീന്ദര്‍ സിംഗ്, വിംഗ് കമാന്‍ഡര്‍ പൃഥ്വി സിംഗ് ചൗഹാന്‍, സ്‌ക്വാഡ്രണ്‍ ലീഡര്‍ കുല്‍ദീപ് സിംഗ്, ജൂനിയര്‍ വാറണ്ട് ഓഫീസര്‍മാരായ റാണ പ്രതാപ് ദാസ്, മലയാളിയായ അറക്കല്‍ പ്രദീപ്, ഹവീല്‍ദാര്‍ സത്പാല്‍ റായ്, നായിക് ഗുര്‍സേവക് സിംഗ്, നായിക് ജിതേന്ദ്ര കുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ട മറ്റ് സൈനികർ. ഹെലികോപ്റ്റര്‍ ആണ് അപകടത്തിൽപ്പെട്ടത്.
ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. തികഞ്ഞ അഭിമാനത്തോടെയും ധീരതയോടെയും പ്രഫഷണലിസത്തോടെയും കൂടിയാണ് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് രാജ്യത്തെ സേവിച്ചത് എന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ''അദ്ദേഹത്തിന്റെ മരണം വളരെ ദുഖകരമാണ്. അദ്ദേഹം രാഷ്ട്രത്തിന് നല്‍കിയ സേവനം ഒരിക്കലും മറക്കില്ല. അദ്ദേഹത്തിന്റെ കുടുംബത്തേയും സുഹൃത്തുക്കളേയും അനുശോചനം അറിയിക്കുന്നു'' എന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയനും ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. '' കൂനൂരിൽ സംഭവിച്ച ഹെലികോപ്റ്റർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിൻ്റെ വിയോഗം നാടിൻ്റെ നഷ്ടമാണ്. രാജ്യസുരക്ഷയ്ക്കായി അദ്ദേഹം പ്രദർശിപ്പിച്ച ധീരതയ്ക്കും ആത്‌മാർഥമായ സേവനത്തിനും ഇന്ത്യൻ ജനത കടപ്പെട്ടിട്ടിരിക്കുന്നു. ക്യാപ്റ്റൻ വരുൺ സിംഗിൻ്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കു ചേരുന്നു. ആദരാഞ്ജലികൾ''.