നീരവ് മോദിയുടെ 329 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ആദായ നികുതി വകുപ്പ്
ദില്ലി; കോടികളുടെ വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ട് ലണ്ടനിൽ അറസ്റ്റിലായ വിവാദ വജ്ര വ്യാപാരി നീരവ് മോദിയുടെ 329 കോടിയുടെ സ്വത്തുക്കൾ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. സ്വത്തുക്കൾ കണ്ടുകെട്ടാൻ മുംബൈയിലെ പ്രത്യേക കോടതി ജൂൺ 8 ന് അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
Recommended Video
മുംബൈയിൽ വേർലിയെ സമുദ്ദാ മഹൽ ബിൽഡിങ്ങിലെ നാല് ഫ്ളാറ്റുകൾ, കടൽതീരത്തിന് സമീപത്തുള്ള ഫാം ഹൗസ്, അലിയാബാഗിലുള്ള മറ്റൊരു വസ്തു, ജയ്സാൽമേറിലുള്ള കാറ്റാടി പാടം, ലണ്ടനിലേയും യുഎയിലേയും ഫ്ളാറ്റ്, ബാങ്ക് നിക്ഷേപങ്ങൾ എന്നിവ ഉൾപ്പെടെയാണ് കണ്ടുകെട്ടിയത്. ഇതുവരെ 2,348 കോടിയുടെ സ്വത്തുക്കൾ ആദായനികുതി വകുപ്പ് കണ്ടുകെട്ടിയിട്ടുണ്ട്.
പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യ പ്രതികളാണ് നീരവ് മോദിയും ബന്ധുവായ മെഹുല്‍ ചോക്സിയും. കേസില്‍ സിബിഐ അന്വേഷണം തുടങ്ങും മുന്‍പ് 2018 ജനവരിയില്‍ ഇരുവരും രാജ്യം വിടുകയായിരുന്നു. ലണ്ടനില്‍ തുടരുകയായിരുന്ന നീരവ് മോദിയെ എന്‍ഫോഴ്സ്മെന്‍റിന്‍റെ ആവശ്യപ്രകാരം വെസ്റ്റ് എന്‍ഡിലെ വസതിയില്‍ വെച്ച് ലണ്ടന്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വെസ്റ്റ് മിന്‍സ്റ്റര്‍ കോടതിയുടെ ഉത്തരവ് പ്രകാരം 2018 മാര്‍ച്ചിലായിരുന്നു അറസ്റ്റ്. വീട്ടുതടങ്കലില്‍ കഴിയാനും ജാമ്യത്തിനായി 40 ലക്ഷം പൗണ്ട് കെട്ടിവയ്ക്കാനും തയ്യാറാണെന്ന് കോടതിയെ അറിയിച്ചെങ്കിലും ജഡ്ജി നിരസിക്കുകയായിരുന്നു.
നേരത്തേ കേസിൽ മുംബൈ പ്രത്യേക കോടതി മോദിയെ പിടികിട്ടാ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു. 2018 ലെ ഫ്യുജിറ്റീവ് ഇക്ണോമിക്സ് ഒഫെന്‍റേഴ്സ് ആക്റ്റ് പ്രകാരമായിരുന്നു നടപടി. വിജയ് മല്യയ്ക്ക് ശേഷം വഞ്ചന വിരുദ്ധ നിയമപ്രകാരം കുറ്റം ചുമത്തപ്പെടുന്ന രണ്ടാമത്തെ വ്യക്തിയാണ് നീരവ് മോദി.
'എം.ശിവശങ്കര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ കേന്ദ്രബിന്ദു, സിബിഐ മാത്രമല്ല എൻഐഎയും അന്വേഷിക്കണം'