ജി സാറ്റ്-14 വിജയകരമായി വിക്ഷേപിച്ചു
ചെന്നൈ: ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജി സാറ്റ്-14 ശ്രീഹരിക്കോട്ടയില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ജനുവരി 5 ഞായറാഴ്ച വൈകീട്ട് 4.18 നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ക്രയോജനിക് റോക്കറ്റ് ജിഎസ്എല്‍വി ഡി-5 ആണ് ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിച്ചത്. ഇതോടെ ക്രയോജനിക് സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടം നേടി.
29 മണിക്കൂര്‍ നീണ്ട കൗണ്ട് ഡൗണിന് ശേഷമാണ് ഉപഗ്രഹത്തെ വഹിച്ചുകൊണ്ട് സതീഷ് ധവാന്‍ സ്‌പേസ് സെന്റില്‍ നിന്ന് ജിഎസ്എല്‍വി 5-ഡി കുതിച്ചുയര്‍ന്നത്. ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിച്ചായിരുന്നു വിക്ഷേപണം.
ഇന്ത്യന്‍ ബഹിരാകാശ ചരിത്രത്തിലെ നിര്‍ണായക വിജയമാണിത്. മുന്പ് റഷ്യന്‍ ക്രയോജനിക് സാങ്കേതിക വിദ്യയാണ് ഐഎസ്ആര്‍ഒ ഉപയോഗിച്ചിരുന്നത്. രണ്ട് ടണ്‍ വരെ ഭാരമുള്ള ഉപഗ്രഹണങ്ങളെ ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ഇന്ത്യക്ക് ക്രയോജനിക് സാങ്കേതിക വിദ്യ സഹായകരമാകും.
എജ്യുസാറ്റ് ഉപഗ്രഹത്തിന്റെ കാലാവധി പൂര്‍ത്തിയായതിനാലാണ് ജി സാറ്റ്-14 വിക്ഷേപിക്കുന്നത്. 12 വര്‍ഷമാണ് ജി സാറ്റിന്റെ കാലാവധിയായി കണക്കാക്കിയിരിക്കുന്നത്. 415 ടണ്‍ ആണ് ഉപഗ്രഹത്തിന്റെ ഭാരം.2013 ഓഗസ്റ്റ് 19 നാണ് ആദ്യം ഉപഗ്രഹം വിക്ഷേപിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ റോക്കറ്റിന്റെ സാങ്കേതിക തകരാര്‍ മൂലം വിക്ഷേപണം മാറ്റിവക്കുകയായിരുന്നു. ഇന്ധന ചോര്‍ച്ചയായിരുന്നു അന്ന് പ്രശ്‌നം.