സ്ത്രീകളല്ല ഗുജറാത്തിൽ ബിജെപി കരുത്തായത് പുരുഷ വോട്ടർമാർ; വോട്ടുകൾ കുത്തനെ ഒഴുകി, കണക്ക് പുറത്ത്
അഹമ്മദാബാദ്: ബി ജെ പിയുടെ തന്നെ കണക്ക് കൂട്ടലുകൾ പോലും തെറ്റിച്ച് കൊണ്ട് റെക്കോഡ് വിജയമായിരുന്നു ഇത്തവണ പാർട്ടി ഗുജറാത്തിൽ നേടിയത്. ആകെയുള്ള 182 സീറ്റിൽ 156 സീറ്റുകളും നേടാൻ ബി ജെ പിക്ക് സാധിച്ചു. മുസ്ലീങ്ങൾ അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടുകളും വാരിക്കൂട്ടാൻ ബി ജെ പിക്ക് കഴിഞ്ഞിരുന്നു. ഇതോടൊപ്പം തന്നെ ബി ജെ പിക്ക് വോട്ട് ചെയ്ത പുരുഷ വോട്ടർമാരുടെ എണ്ണത്തിലും വലിയ വർധനവാണ് ഉണ്ടായതെന്നാണ് ലോക്നീതി -സി ഡി എസ് സർവ്വേ ചൂണ്ടിക്കാട്ടുന്നത്.

4.9 കോടി വോട്ടര്‍മാരാണ് ഗുജറാത്തിലുള്ളത്. അതില്‍ 2.37 കോടി സ്ത്രീകളാണ് ഉള്ളത്.സാധാരണ സ്ത്രീകളുടെ വോട്ടുകളാണ് ബി ജെ പിക്ക് കൂടുതൽ ലഭിക്കാറുള്ളത്. എന്നാൽ ഇത്തവണ സ്ത്രീകളെ അപേക്ഷിച്ച് 3 ശതമാനത്തിൽ അധികം പുരുഷൻമാരുടെ വോട്ടുകൾ നേടാൻ ബി ജെ പിക്ക് സാധിച്ചുവെന്ന് സർവ്വേ വ്യക്തമാക്കുന്നു. അതായത് ഇത്തവണ ബി ജെ പിക്ക് ലഭിച്ച സ്ത്രീ വോട്ടുകൾ 51 ശതമാനമാണ്. പുരുഷൻമാരുടേത് 54 ശതമാനവും.

2017 ൽ ബി ജെ പിക്ക് ലഭിച്ച സ്ത്രീ വോട്ടുകൾ 50 ശതമാനവും പുരുഷൻമാരുടെ വോട്ടുകൾ 48 ശതമാനവുമായിരുന്നു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് സ്ത്രീകളുടെ വോട്ടുകളിൽ ഒരു ശതമാനത്തിന്റെ വർധനവാണ് ബി ജെ പി ഇത്തവണ നേടിയത്. അതേസമയം കോൺഗ്രസ്- എൻ സി പി സഖ്യത്തിന് ലഭിച്ച പുരുഷൻമാരുടെ വോട്ടുകൾ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് കുത്തനെ കുറഞ്ഞു.

2017 ൽ 43 ശതമാനം വോട്ടായിരുന്നു സഖ്യത്തിന് ലഭിച്ചത്. ഇത്തവണ അത് 26 ശതമാനമായി കുറഞ്ഞു. അതായത് 17 ശതമാനത്തിന്റെ ഇടിവ്. 41 ശതമാനം ഉണ്ടായിരുന്ന സ്ത്രീ വോട്ടുകൾ 29 ശതമാനത്തിലേക്ക് ഇടിഞ്ഞു. 12 ശതമാനത്തോളം വോട്ടുകളുടെ കുറവ്.

സ്ത്രീ വോട്ടുകൾ ലക്ഷ്യം വെച്ച് വലിയ പ്രചരണമായിരുന്നു ആം ആദ്മി ഇക്കുറി നടത്തിയത്. സ്ത്രീകൾക്ക് പാചക വാതക വില, വിലവർധന തുടങ്ങിയ വിഷയങ്ങളായിരുന്നു ആം ആദ്മി ആയുധനമാക്കിയത്. മാത്രമല്ല അധികാരത്തിലേറിയാൽ സ്ത്രീകൾ പല ആനുകൂല്യങ്ങളും ആം ആദ്മി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഈ പ്രചരണങ്ങൾ കാര്യമായ ചലനങ്ങളൊന്നും സ്ത്രീ വോട്ടർമാർക്കിടയിൽ ഉണ്ടാക്കിയിട്ടില്ലെന്ന് കണക്കുകൾ പറയുന്നു. ആം ആദ്മിക്ക് സ്ത്രീ-പുരുഷ വോട്ടുകൾ തുല്യമായാണ് ലഭിച്ചത്, 13 ശതമാനം.
അതേസമയം സ്ത്രീ വോട്ടുകൾ ലക്ഷ്യം വെച്ച് ബി ജെ പിയും പ്രചരണം കൊഴുപ്പിച്ചിരുന്നു. ബി ജെ പി മഹിള മോർച്ചയുടെ നേതൃത്വത്തിൽ വിവിധ റാലികളും പ്രചരണ പരിപാടികളുമായിരുന്നു ബി ജെ പി നടത്തിയത്.












Click it and Unblock the Notifications