ബിജെപി അനുകൂല പ്രസ്താവനയുമായി ഹാര്‍ദിക് പട്ടേല്‍; '30 വര്‍ഷം തുടര്‍ച്ചയായി ഭരിച്ചില്ലേ'
അഹമ്മദാബാദ്; ബിജെപി അനുകൂല പ്രസ്താവനയുമായി ഗുജറാത്തിലെ യുവ പാട്ടിദാർ നേതാവ് ഹാർദിക് പട്ടേൽ. കഴിഞ്ഞ 30 വർഷമായി സംസ്ഥാനത്തെ ജനങ്ങൾ ബിജെപിയെ അധികാരത്തിൽ എത്തിച്ചിട്ടുണ്ടെങ്കിൽ അതിനർത്ഥം ആ പാർട്ടി ശരിയായ എന്തോ ചെയ്യുന്നുണ്ടെന്നാണെന്ന് ഹാർദിക് പറഞ്ഞു. കോൺ ഗ്രസ് വിട്ട ശേഷം ബിജെപിയിൽ ചേരുമോ ഇല്ലയോ എന്ന് തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് ഹാർദിക്കിന്റെ പുതിയ ബിജെപി അനുകൂല പ്രസ്താവന.
''യാഥാർത്ഥ്യം അംഗീകരിക്കണം. ആവർത്തിച്ച് തിരഞ്ഞെടുക്കപ്പെടുന്ന പാർട്ടി ശരിയായ എന്തെങ്കിലും ചെയ്തിരിക്കണം," പട്ടേൽ പറഞ്ഞു. സംസ്ഥാനത്തെ ആം ആദ്മി പാർട്ടിയുടെ മുന്നേറ്റത്തിൽ, എല്ലാ പാർട്ടികൾക്കും എവിടെ നിന്ന് വേണമെങ്കിലും മത്സരിക്കാൻ ജനാധിപത്യപരമായ അവകാശമുണ്ടെന്നും എന്നാൽ ജനങ്ങൾ ആണ് എന്താണ് നല്ലത് എന്ന് തീരുമാനിക്കുന്നതെന്നും പാട്ടിദാർ നേതാവ് പറഞ്ഞു. "എല്ലാ പാർട്ടിക്കും ഒരു പദ്ധതിയുണ്ട്, ഒരു കാഴ്ചപ്പാടുണ്ട്. പക്ഷേ, ആത്യന്തികമായി, അത് ജനങ്ങളാണ് തീരുമാനിക്കുക." എന്നായിരുന്നു ഹാർദിക്കിന്റെ വാക്കുകൾ. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ താൻ പ്രസക്തമായി തുടരുമെന്നും ഹാർദിക് പറഞ്ഞു.

"അടുത്ത കാലത്തായി ഞാൻ 4,000 ഗ്രാമങ്ങളിൽ സഞ്ചരിച്ചു, ഞാൻ അത് തുടരും. സംവരണ പ്രക്ഷോഭത്തിന് ശേഷം ഞങ്ങൾക്ക് അർഹതപ്പെട്ടത് നേടിയെടുക്കാൻ കഴിഞ്ഞു, സംസ്ഥാനത്തെ യുവാക്കൾക്കായി ഞാൻ അക്ഷീണം പ്രവർത്തിക്കുന്നത് തുടരും," അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ യുവാക്കളെ ചുറ്റിപ്പറ്റിയായിരിക്കും. ഞാൻ എന്നും യുവാക്കൾക്ക് വേണ്ടി പോരാടിയിട്ടുണ്ടെന്നും യുവാക്കളുടെ മനസ്സിൽ ഞങ്ങൾ ഇടം പിടിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയോധ്യയിലെ രാമക്ഷേത്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സമീപകാല പ്രസ്താവനകളെക്കുറിച്ച് ചോദിച്ചപ്പോൾ കോൺ ഗ്രസിലായിരുന്നപ്പോഴും താൻ രാമക്ഷേത്രത്തേയും ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെയും പിൻതുണച്ചിരുന്നു എന്നായിരുന്നു ഹാർദിക് മറുപടി നൽകിയത്.
നാളെ മറ്റൊരു പാർട്ടിയിൽ ചേരുകയാണെങ്കിലും തന്റെ നിലപാടിൽ മാറ്റം ഉണ്ടാകില്ല. ശക്തയായ നേതാവെന്ന നിലയിൽ ഇന്ദിരാഗാന്ധിയെ ഞാൻ പുകഴ്ത്തും എന്നും അദ്ദേഹം പറഞ്ഞു. സൗരാഷ്ട്രയിൽ നിന്നുള്ള പ്രമുഖ പട്ടീദാർ പ്രതിനിധി നരേഷ് പട്ടേലിനെ കീഴടക്കാൻ പാർട്ടി ശ്രമിച്ചതിൽ മനംനൊന്താണ് താൻ കോൺഗ്രസിൽ നിന്ന് രാജിവെച്ചതെന്ന വാർത്തകളും ഹാർദിക് നിരസിച്ചു. ജിഗ്നേഷ് മേവാനിയെയും കനയ്യ കുമാറിനെയും പോലുള്ള യുവ നേതാക്കളെ പാർട്ടിയിലേക്ക് കൊണ്ടുവരാൻ എനിക്ക് പാർട്ടിയെ ബോധ്യപ്പെടുത്താൻ കഴിയുമെങ്കിൽ, 55 വയസ്സുള്ള ഒരാളിൽ നിന്ന് എനിക്ക് ഭീഷണി തോന്നുമോ അന്നും ഹാർദിക് ചോദിച്ചു. ഞാൻ ഒരിക്കലും കോൺ ഗ്രസിൽ ഒരു പദവിയും ആവശ്യപ്പെട്ടിട്ടില്ല. ഞാൻ അന്വേഷിച്ചത് ജോലിയായിരുന്നു. പക്ഷേ നേതാക്കൾ നിങ്ങളെ ഒന്നും ചെയ്യാൻ സമ്മതിക്കില്ല. ആശയങ്ങളുടെ സമ്പൂർണ്ണ പാപ്പരത്തവും കാര്യക്ഷമതയില്ലായ്മയും കോൺ ഗ്രസിൽ ഉണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications