ബനാറസ് ഹിന്ദു സർവകലാശാലയിൽ ഇഫ്ത്താർ വിരുന്ന്; പ്രതിഷേധിച്ച് വലതുപക്ഷ സംഘടനകൾ
ലഖ്നൗ; രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ബനാറസ് ഹിന്ദു സർവകലാശാലയിലെ ഇഫ്താർ വിരുന്ന് ആഘോഷം വിവാദമാകുന്നു. സർവകലാശാലയിലെ മഹിളാ മഹാവിദ്യാലയത്തിൽ നടന്ന ഇഫ്താർ വിരുന്ന് പ്രീണനത്തിന്റെ ഭാ ഗമാണെന്ന് ആരോപിച്ച് ഒരു സംഘം വലതുപക്ഷ വിദ്യാർത്ഥികൾ രംഗത്ത് വന്നു. ചടങ്ങിൽ വൈസ് ചാൻസലർ പങ്കെടുത്തതിനെ തുടർന്ന് സംഘടിച്ച് എത്തിയ പ്രതിഷേധക്കാർ ബുധനാഴ്ച വൈകുന്നേരം അദ്ദേഹത്തിന്റെ വീടിന് പുറത്ത് "ഹനുമാൻ ചാലിസ" ചൊല്ലുകയും ചെയ്തു.
വൈസ് ചാൻസലറിന്റെ കോലം കത്തിച്ചും ഈ വിദ്യാർത്ഥികൾ പ്രതിഷേധം അറിയിച്ചു. "സർവകലാശാലയിൽ ആദ്യമായിട്ടാണ് ഇഫ്താർ പാർട്ടി ഔദ്യോഗികമായി സംഘടിപ്പിച്ചത്. ഇതിന്റെ എല്ലാ ചെലവുകളും സർവകലാശാലയാണ് വഹിച്ചത്. ഔദ്യോഗികമായി ഇഫ്താർ പാർട്ടികൾ സംഘടിപ്പിക്കാൻ ഞങ്ങൾ അനുവദിക്കില്ല," പ്രതിഷേധത്തിൽ പങ്കെടുത്ത ഒരു വിദ്യാർത്ഥി പറഞ്ഞു. എന്നാൽ പ്രതിഷേധക്കാരുടേത് നിലവിലെ സമാധാനവും അന്തരീക്ഷവും തകർക്കാനുള്ള ശ്രമമാണെന്ന് വിമർശിച്ചുകൊണ്ട് സർവകലാശാല അധികൃതരും രം ഗത്ത് വന്നിട്ടുണ്ട്. റംസാൻ വേളയിൽ സൂര്യാസ്തമയ സമയത്ത് ഇഫ്താർ വിരുന്നിനൊപ്പം നോമ്പ് തുറക്കുന്നത് ഇവിടെ വിലമതിക്കുന്ന ഒരു പാരമ്പര്യമാണെന്ന് അധികൃതർ പറഞ്ഞു.
എല്ലാം ഉൾക്കൊള്ളുന്ന അന്തരീക്ഷമാണ് ഇവിടെ എന്നും. ഒരു തരത്തിലുള്ള വിവേചനത്തിനും ഇവിടെ സ്ഥാനം ഇല്ല എന്നും സർവകലാശാലയും ട്വീറ്റ് ചെയ്തു. ഇഫ്താറുകളിൽ ബിഎച്ച്‌യു ഫ്രറ്റേണിറ്റിയുടെ തലവൻ എന്ന നിലയിൽ വർഷങ്ങളായി തുടർന്നുള്ള വൈസ് ചാൻസലർമാർ പങ്കെടുത്തിരുന്നു. കോവിഡ് കാരണം രണ്ട് വർഷമായി ഇഫ്താർ സംഘടിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല എന്നും സർവകലാശാല ട്വീറ്റിൽ കൂട്ടിച്ചേർത്തു. അതേ സമയം ഇഫ്താർ സംഘടിപ്പിച്ചത് വൈസ് ചാൻസലർ പ്രൊഫ. സുധീർ കെ ജെയിൻ അല്ലെന്നും. വിദ്യാർത്ഥികളും അധ്യാപകരും അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു എന്നും ബിഎച്ച്‌യുവിൽ ഇഫ്താർ സംഘടിപ്പിക്കുന്ന പാരമ്പര്യം 2 പതിറ്റാണ്ടിലേറെ പഴക്കമുള്ളതാണെന്നും യൂണിവേഴ്സിറ്റിയിലെ പബ്ലിക് റിലേഷൻസ് ഓഫീസർ ചന്ദ്ര ശേഖർ ഗ്രെവാൾ ട്വീറ്റ് ചെയ്തു.
Recommended Video
ഇത്തരം ഇഫ്താർ പാർട്ടികൾ സർവകലാശാലയിൽ പതിവാണെന്ന് സർവകലാശാല ചീഫ് പ്രോക്ടർ ഭുവൻ ചന്ദ കാപ്രിയും പറഞ്ഞു. ഔദ്യോഗികമായി ഒരു ആഘോഷവും നടന്നില്ല. ഇത് ആദ്യമായല്ല ഒരു കോളേജ് ഉദ്യോഗസ്ഥൻ ഇഫ്താർ വിരുന്നിൽ പങ്കെടുക്കുന്നത്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഇതുപോലുള്ള വിരുന്നുകളിൽ പങ്കെടുത്തിട്ടുണ്ട് എന്നും കപ്രി പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.