സ്വന്തം വീട് ആക്രമിക്കപ്പെട്ടിട്ടും മന്‍മോഹന്‍ സിംഗ് മിണ്ടിയില്ല?
ദില്ലി: 1984 ലെ സിഖ് കലാപത്തിനിടെ മന്‍മോഹന്‍ സിംഗിന്റെ വീട് ആക്രമിക്കപ്പെട്ടു എന്ന വെളിപ്പെടുത്തല്‍ വിവാദമാകുന്നു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ മകള്‍ ദമന്‍ സിംഗാണ് തന്റെ പുതിയ പുസ്തകത്തില്‍ ഇക്കാര്യം പുറത്തുവിട്ടത്. സിഖ് കലാപത്തിനിടെ തങ്ങളുടെ വീട് ജനക്കൂട്ടം തീവെക്കാനൊരുങ്ങി എന്നാണ് സ്ട്രിക്റ്റ്‌ലി പേഴ്‌സണല്‍ - മന്‍മോഹന്‍ ആന്‍ഡ് ഗുര്‍ശരന്‍ എന്ന പുസ്തകത്തില്‍ ദമന്‍ സിംഗ് പറയുന്നത്.
സംഭവം നടക്കുമ്പോള്‍ അച്ഛന്‍ സ്ഥലത്തുണ്ടായിരുന്നില്ല എന്ന് ദമന്‍ സിംഗ് ഒരു ടി വി ചാനലിനോട് പറഞ്ഞു. റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായിരുന്ന അച്ഛന്‍ മുംബൈയിലായിരുന്നു. മൂ്തത സഹോദരിയും ഭര്‍ത്താവും അശോക് നഗറിലെ വീട്ടില്‍ ഉണ്ടായിരുന്നു. കലാപകാരികള്‍ തങ്ങളുടെ ഗേറ്റ് വരെ എത്തി. വീടിന് തീവെക്കാനായിരുന്നു അവരുടെ ഉദ്ദേശം.
നേരിട്ട് അറിയാവുന്ന ആളുകള്‍ വരെ കൂട്ടത്തിലുണ്ടായിരുന്നു എന്നതാണ് ഏറെ വേദനിപ്പിച്ചതെന്ന് ദമന്‍ സിംഗ് പറഞ്ഞു. സഹോദരീ ഭര്‍ത്താവാണ് തങ്ങളെ രക്ഷിച്ചത്. ഹിന്ദുവായ അദ്ദേഹം ഇത് സിഖുകാരുടെ വീടല്ല എന്ന് അക്രമികളെ പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നു. അങ്ങനെയാണ് തങ്ങള്‍ രക്ഷപ്പെട്ടത്. എന്നാല്‍ ഇങ്ങനെ ഒരു കാര്യം മന്‍മോഹന്‍ സിംഗ് ഒരിക്കലും പുറത്ത് പറഞ്ഞിരുന്നില്ല. സിംഗ് താമസിയാതെ ഓര്‍മക്കുറിപ്പുകള്‍ എഴുതുമെന്നാണ് ദമന്‍ പറയുന്നത്.
സ്വന്തം വീട് ആക്രമിക്കപ്പെട്ടിട്ടും എന്തുകൊണ്ട് മന്‍മോഹന്‍ സിംഗ് ഇക്കാര്യം ഇതുവരെ പറഞ്ഞില്ല എന്ന് മുതിര്‍ന്ന അഭിഭാഷകന്‍ എച്ച് എസ് ഫുല്‍ക ചോദിച്ചു. മന്‍മോഹന്‍ സിംഗിന്റെ മകളുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്നും സിഖ് കലാപക്കേസില്‍ പരാതിക്കാരന്‍ കൂടിയായ ഫുല്‍ക പറഞ്ഞു. ഇന്ദിരാഗാന്ധി വധത്തെ തുടര്‍ന്നുണ്ടായ സിഖ് കലാപത്തില്‍ എട്ടായിരം പേര്‍ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗിക കണക്കുകള്‍. ഇതില്‍ 3000 പേര്‍ കൊല്ലപ്പെട്ടത് ദില്ലിയിലാണ്.