കേന്ദ്ര മന്ത്രിസഭാ വികസനത്തിനൊരുങ്ങി മോദി സർക്കാർ, 26 അംഗങ്ങൾക്ക് സാധ്യത
ദില്ലി: 2014ൽ നേടിയതിനേക്കാൾ ഭൂരിപക്ഷം ഉയർത്തിയാണ് രണ്ടാം മോദി സർക്കാർ അധികാരത്തിൽ എത്തിയത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതും പൗരത്വ നിയമഭേദഗതിയും ഉൾപ്പെടെ നിരവധി ബില്ലുകൾ ഇതിനോടകം തന്നെ പാസാക്കാൻ കേന്ദ്ര സർക്കാരിന് സാധിച്ചിട്ടുണ്ട്. എന്നാൽ പൗരത്വ ഭേദഗതി നിയമത്തെച്ചൊല്ലി എൻഡിഎയിലെ ചില ഘടകക്ഷികൾക്കിടയിൽ ഭിന്നത ഉടലെടുത്തിട്ടുണ്ട്.
പൗരത്വ പ്രതിഷേധത്തില്‍ പങ്കെടുത്ത യുവാവിനെ കൊലപ്പെടുത്തി; 2 ഹിന്ദു സംഘടന നേതാക്കള്‍ അറസ്റ്റില്‍
ഈ സാഹചര്യത്തിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി കേന്ദ്രമന്ത്രിസഭാ വിപുലീകരണം ഉടനുണ്ടായേക്കുമെന്നാണ് സൂചന. ജെഡിയു അടക്കമുള്ള ഘടകക്ഷികൾക്ക് കൂടുതൽ മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ബജറ്റിന് മുമ്പ്
പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുമ്പ് കേന്ദ്രമന്ത്രിസഭ വികസിപ്പിച്ചേക്കുമെന്നാണ് സൂചന. ബീഹാർ അടക്കമുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെയാണ് മന്ത്രിസഭാ വിപുലീകരണം വേഗത്തിലാക്കുന്നത്. കൂടുതൽ ബിജെപി എംപിമാർക്ക് മന്ത്രിസ്ഥാനം നൽകുന്നതോടൊപ്പം ഘടകകക്ഷികൾക്കും മികച്ച പ്രാതിനിധ്യം നൽകുമെന്നാണ് റിപ്പോർട്ടുകൾ.
26 പേർ
നിലവിലെ സാഹചര്യത്തിൽ പുതിയതായി 26 മന്ത്രിമാരെ കൂടി ഉൾപ്പെടുത്തി മന്ത്രിസഭാ വിപുലീകരണം നടത്താനാകും. കഴിഞ്ഞ ഒക്ടോബറിൽ മന്ത്രിസഭാ വികസനം നടത്താൻ ആലോനയുണ്ടായിരുന്നെങ്കിലും ഇത് നീണ്ടുപോവുകയായിരുന്നു. ഹരിയാണ, മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പുകളായിരുന്നു ഇതിന് കാരണം. ഹരിയാണയിൽ ബിജെപി ഒറ്റയ്ക്കാണ് മത്സരിച്ചത്. മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലി ശിവസേന ഇടഞ്ഞതോടെ ശിവസേനയുടെ ഏക കേന്ദ്രമന്ത്രിയായിരുന്ന അരവിന്ദ് സാവന്ത് കേന്ദ്രമന്ത്രിസഭയിൽ നിന്നും രാജി വയ്ക്കുകയായിരുന്നു.
ഘടകക്ഷികൾക്ക് അതൃപ്തി
ലോക്സഭ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം കടന്നാണ് ബിജെപി അധികാരത്തിൽ എത്തിയത്. ഘടകക്ഷികൾക്കെല്ലാം ഓരേ മന്ത്രിസ്ഥാനം വീതമാണ് നൽകിയത്. 3 മന്ത്രിസ്ഥാനം എന്ന ആവശ്യം അംഗീകരിക്കാത്തതോടെ ജെഡിയു മന്ത്രിസ്ഥാനം നിഷേധിക്കുകയായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഘടകക്ഷികളിൽ നിന്ന് തന്നെ ബിജെപിക്കെതിരെ എതിർസ്വരങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ എൻഡിഎയുടെ ഐക്യം ഊട്ടിയുറപ്പിക്കുകകൂടിയാണ് മന്ത്രിസഭാ വിപുലീകരണത്തിന്റെ ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ. എൻഡിഎ ഏകോപന സമിതി വേണമെന്ന് എൽജെപി അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.
ജെഡിയുവിന് 2 മന്ത്രിസ്ഥാനം
രണ്ടാം നരേന്ദ്രമോദി സർക്കാരിൽ ഒരു ക്യാബിനറ്റ് മന്ത്രിയുൾപ്പെടെ മൂന്ന് മന്ത്രിപദവികളായിരുന്നു ജെഡിയു നേരത്തെ ആവശ്യപ്പെട്ടിരുന്നത്. ഒരു മന്ത്രിസ്ഥാനം നൽകാമെന്ന ബിജെപി നിലപാടിൽ പ്രതിഷേധിച്ചാണ് നിതീഷ് കുമാർ ജെഡിയുവിന് മന്ത്രിസ്ഥാനം വേണ്ടെന്ന നിലപാടെടുത്തത്. ജെഡിയുവിന്റെ സമ്മർദ്ദത്തിന് വഴങ്ങാൻ ബിജെപി തയ്യാറായതുമില്ല. എന്നാൽ അടുത്ത വർഷം ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഭിന്നതകൾ പരിഹരിക്കാൻ ബിജെപിയുടെ നീക്കം. ജെഡിയുവിന് രണ്ട് മന്ത്രിസ്ഥാനങ്ങൾ നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഒന്നിലേറെ വകുപ്പുകൾ
നിലവിൽ പല മന്ത്രിമാരും ഒന്നിലേറെ വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്. നരേന്ദ്ര സിംഗ് തോമർ കൃഷി, കർഷക ക്ഷേമം, ഗ്രാമ വികസനം, പഞ്ചായത്തീരാജ് തുടങ്ങിയ വകുപ്പുകൾ ഒറ്റയ്ക്കാണ് കൈകാര്യം ചെയ്യുന്നത്. പരിസ്ഥിതി, വാർത്താ വിതരണ പ്രക്ഷേപണം, ഘന വ്യവസായം, പൊതു സംരംഭങ്ങൾ തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്യുന്നത് പ്രകാശ് ജാവദേക്കറാണ്. റെയിൽ വേ , വാണിജ്യ വകുപ്പുകൾ പീയുഷ് ഗോയലാണ് കൈകാര്യം ചെയ്യുന്നത്. മന്ത്രിസഭയുടെ പ്രവർത്തനവും ഏകോപനവും കൂടുതൽ കാര്യക്ഷമമാകാൻ മന്ത്രിസഭാ വികസനം വേഗത്തിൽ നടത്തണമെന്ന വിലയിരുത്തലുകളും ഉണ്ട്.