ഇന്ത്യയെ ഞെട്ടിച്ച മുസഫര്‍നഗര്‍ കലാപത്തിന് നാലു വയസ്; വേദന മായ്ക്കാന്‍ ജനങ്ങള്‍
മീററ്റ്: നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മുസഫര്‍നഗറില്‍ വര്‍ഗ്ഗീയ കലാപം പടര്‍ന്നുപിടിക്കുന്നത്. അതിന് ശേഷം വിദ്വേഷത്തിന്റെയും, വെറുപ്പിന്റെയും കണ്ണികള്‍ അവിടെ തളംകെട്ടി നിന്നു. ഒടുവില്‍ പ്രദേശത്ത് മതസൗഹാര്‍ദ്ദം പുനഃസ്ഥാപിക്കാന്‍ മുസ്ലീം, ജാട്ട് വിഭാഗങ്ങള്‍ ഒരുമിക്കുകയാണ്. സാമൂഹ്യ നേതാക്കളും, കലാപബാധിതരും അടങ്ങുന്ന 20 അംഗ കമ്മിറ്റിയാണ് ഇരകളുടെ കുടുംബങ്ങളെ സമീപിക്കാന്‍ ഒരുങ്ങുന്നത്.
കലാപം ബാധിച്ച മുസഫര്‍നഗര്‍, ഷാംലി ജില്ലകളിലെ 9 ഗ്രാമങ്ങളില്‍ ഇവര്‍ സന്ദര്‍ശനം നടത്തും. 2013 സെപ്റ്റംബറിലാണ് ഒരു പെണ്‍കുട്ടി അപമാനിക്കപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം കലാപമായി മുസഫര്‍നഗര്‍, ഷാംലി ജില്ലകളില്‍ പടര്‍ന്നത്. കലാപത്തില്‍ 60 പേര്‍ കൊല്ലപ്പെടുകയും, 50000 പേര്‍ ഭവനരഹിതരാകുകയും ചെയ്തു. പ്രത്യേക അന്വേഷണ സംഘം ഗ്രാമവാസികള്‍ക്കെതിരെ കേസെടുത്തതോടെ ഇരുസമുദായങ്ങളിലും പെട്ട യുവാക്കളുടെ ഭാവി തകരുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. അതേസമയം ഇരകളാക്കപ്പെട്ട ചിലര്‍ സമാധാനശ്രമങ്ങള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തുന്നുണ്ട്.

ഡിസംബര്‍ 26ന് കലാപബാധിതരും, പ്രതിനിധികളും പിന്തുണ ആവശ്യപ്പെട്ട് എസ്പി നേതാവ് മുലായം സിംഗ് യാദവിനെ കണ്ടിരുന്നു. ഇദ്ദേഹത്തിന്റെ പിന്തുണ ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ഈ യോഗത്തിലാണ് സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ദുരിതം കൂടുതല്‍ അനുഭവിച്ച ഗ്രാമത്തില്‍ നിന്നും തുടങ്ങാന്‍ തീരുമാനിച്ചത്. നാല് പേര്‍ കൊല്ലപ്പെട്ട പുര്‍ബലിയാന്‍ ഗ്രാമത്തിലാണ് ആദ്യം സമാധാന സംഘം സന്ദര്‍ശനം നടത്തുക. ഇരകളുടെ കുടുംബം സന്ദര്‍ശിച്ച ശേഷമാകും സമാധാന ശ്രമങ്ങളില്‍ അന്തിമതരുമാനം കൈക്കൊള്ളുക.












Click it and Unblock the Notifications