മാധ്യമങ്ങളുടെ ചോദ്യങ്ങളെ നേരിടാൻ ഭയം.. പ്രസംഗിക്കുന്നത് നുണകൾ.. മോദിക്കെതിരെ കപിൽ സിബൽ
ദില്ലി: രാജ്യത്തെ ജനങ്ങളുടെ വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണ് പതിവെന്ന വിമര്‍ശനം നിലനില്‍ക്കുന്നുണ്ട്. അതേസമയം പോര്‍ച്ചുഗലിലെ കാട്ടുതീയ്ക്ക് വരെ കൃത്യമായി മോദി അനുശോചനം രേഖപ്പെടുത്താറുമുണ്ട്. മാധ്യമങ്ങളെ ഭയക്കുന്ന ആളാണ് മോദിയെന്ന് വിമര്‍ശിച്ച് രംഗത്ത് വന്നരിക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. പ്രധാനമന്ത്രി സ്ഥാനത്തെത്തി നാളുകള്‍ ഇത്രയായിട്ടും ഒരു തവണ പോലും പത്രസമ്മേളനം വിളിച്ച് മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ മോദി തയ്യാറായിട്ടില്ല. ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രി മാധ്യമങ്ങളെ അവഗണിക്കുന്നതെന്നും കപില്‍ സിബല്‍ അഭിപ്രായപ്പെട്ടു.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് മോദിയേയും ബിജെപിയേയും കടന്നാക്രമിച്ച് കൊണ്ട് കപില്‍ സിബല്‍ രംഗത്ത് വന്നിരിക്കുന്നത്. മോദി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളെല്ലാം സമ്പൂര്‍ണ്ണ പരാജയം ആയിരുന്നുവെന്ന് കപില്‍ സിബല്‍ കുറ്റപ്പെടുത്തി. സാമ്പത്തിക വിപ്ലവത്തെ കുറിച്ച് മോദി പ്രസംഗിക്കുന്നതെല്ലാം നുണകളാണ്. ഗുജറാത്തില്‍ ബിജെപി അവകാശപ്പെടുന്ന വികസനവാദം തെളിയിക്കാനും കപില്‍ സിബല്‍ വെല്ലുവിളിച്ചു. രാജ്യത്തെവിടെ തെരഞ്ഞെടുപ്പ് നടന്നാലും അവിടേക്ക് ഓടിയെത്തുന്ന മോദി പ്രധാനമന്ത്രിയല്ല, മറിച്ച് വെറും തെരഞ്ഞെടുപ്പ് പ്രചാരകനായി മാറിയെന്നും കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications