ആധാർ വിവരങ്ങള്‍ ഇനി ചോരില്ല: ഡാറ്റാസെന്ററിന്റെ സുരക്ഷാച്ചുമതല ഇനി സിഐഎസ്എഫിന്!!
ദില്ലി: ബെംഗളൂരുവിലെ ആധാർ ഡാറ്റാ സെന്ററിന്റെ പൂർണ്ണ ചുമതല സിഐഎസ്എഫിലെ 80 ജവാന്മാർക്ക്. 2014 മുതൽ തന്നെ ജവാന്മാരുടെ സേവനം ആധാർ സെന്ററിന് ലഭ്യമാണ്. അതീവസുരക്ഷയോടെ സൂക്ഷിക്കേണ്ട വിവരങ്ങളടങ്ങിയ ഡാറ്റാസെന്ററിന് നേരെ ആക്രമണമുണ്ടാകാനുള്ള സാധ്യതകള്‍ മുന്നില്‍ക്കണ്ടുകൊണ്ടാണ് സിഐഎസ്എഫിന്റെ ഒരു യൂണിറ്റിനെ ഇവിടെ വിന്യസിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സിഐഎസ്എഫ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഹേമേന്ദ്രസിങ് ആണ് പുതിയ തീരുമാനം അറിയിച്ചത്.
സ്ഥിരം സുരക്ഷാസേനയുടെ സാന്നിധ്യം ഇവിടെ ആവശ്യമാണെന്ന് മനസ്സിലാക്കി 162 ജവാന്മാരടങ്ങുന്ന സ്‌ക്വാഡിനെ വിന്യസിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു. ആദ്യ ഘട്ടത്തിൽ 80 ജവാന്മാർക്കാണ് ബെംഗളൂരുവിലെ ഡാറ്റാ സെന്ററിന്റെ ചുമതല. പിന്നാലെ മറ്റുള്ളവരും ഇതിന്റെ ഭാഗമാകും. ഡെപ്യൂട്ടി കമാന്‍ഡന്‍റ് റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനായിരിക്കും ടീമിന്‍റെ ചുമതല. ബെംഗളൂരുവിലെ കൊഡിഗെഹള്ളിയിലാണ് ഡാറ്റാസെന്റര്‍ സ്ഥിതി ചെയ്യുന്നത്. മനേസറിലെ ആധാര്‍ ഡാറ്റാ സെന്ററിന്റെ സുരക്ഷയും ഉടന്‍ തന്നെ സിഐഎസ്എഫ് ഏറ്റെടുക്കും.
ആക്രമണങ്ങളെ ചെറുക്കാനുള്ള സര്‍വ്വസന്നാഹങ്ങളുമായാവും സ്‌ക്വാഡ് പ്രവര്‍ത്തിക്കുക. ഇന്ത്യയിലെ ഐടി ഹബാണ് ബെംഗളൂരു. അതുകൊണ്ടു തന്നെ ദേശ വിരുദ്ധ ഭീഷണികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഹേമേന്ദ്ര സിങ് പറഞ്ഞു. പാരാമിലിട്ടറി ഫോർസ് എത്രയും പെട്ടന്ന് തന്നെ ചാർജ്ജെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.