നിര്‍ഭയ കേസിലെ വധശിക്ഷ അടുക്കുന്നു: ആരാച്ചാരില്ലെന്ന് അധികൃതര്‍, രാഷ്ട്രപതിയുടെ മറുപടിക്ക് കാത്ത്..
ദില്ലി: നിര്‍ഭയ കേസിലെ പ്രതികള്‍ക്കുള്ള വധശിക്ഷയ്ക്ക് വഴിയൊരുങ്ങുന്നതായി സൂചന. എന്നാല്‍ ശിക്ഷ നടപ്പിലാക്കാന്‍ തീഹാര്‍ ജയിലില്‍ ആരാച്ചാരില്ലെന്നാണ് ജയില്‍ അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ വധശിക്ഷ നടപ്പിലാക്കുമെന്നാണ് മുതിര്‍ന്ന ജയില്‍ അധികൃതരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോടതി ബ്ലാക്ക് വാറന്റ് പുറപ്പെടുവിച്ചാല്‍ ഏത് ദിവസവും നിര്‍ഭയ കേസിലെ കുറ്റവാളികളെ തൂക്കിലേറ്റാമെന്നാണ് ചട്ടം. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതോടെ വാറന്റ് പുറപ്പെടുവിച്ചിരുന്നു.

ആരാച്ചാരെ തേടി..
പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതിയായിരുന്ന അഫ്സല്‍ ഗുരുവിനെ തീഹാര്‍ ജയില്‍ അധികൃതര്‍ തൂക്കിലേറ്റിയത് ഒറ്റരാത്രി കൊണ്ടാണ്. അന്ന് ജയില്‍ ഉദ്യോഗസ്ഥനനെ ഉദ്ധരിച്ചാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിസന്ധി മറികടക്കുന്നതിനായി തീഹാര്‍ ജയില്‍ അധികൃതര്‍ മറ്റ് ജയിലുകളുമായി ബന്ധപ്പെട്ട് അനൗദ്യോഗികമായി ആരാച്ചാര്‍ക്ക് വേണ്ടിയുള്ള അന്വേഷണങ്ങള്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും ഒടുവില്‍ ആരാച്ചാരെ ലഭിച്ച ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങളിലും അന്വേഷണങ്ങള്‍ നടക്കുന്നുണ്ടെന്നാണ് സൂചന. അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ കേസുകളില്‍ മാത്രം ഇന്ത്യന്‍ നിയമവ്യവസ്ഥിതി വധശിക്ഷ നല്‍കുന്നതിനാല്‍ തൂക്കിലേറ്റുന്ന സംഭവങ്ങള്‍ ഉണ്ടാകാറില്ല എന്ന് തന്നെ വേണം പറയാന്‍. അതുകൊണ്ട് മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന ആരാച്ചാരെ ലഭിക്കുകയുമില്ല. ഈ ജോലിക്കായി മുഴുവന്‍ സമയ ജീവനക്കാരനെ കണ്ടെത്തുന്നതും ബുദ്ധിമുട്ട് തന്നെയാണെന്നും ജയില്‍ അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.

തള്ളിയത് ഒരാളുടെ ഹര്‍ജി
ഇത്തവണ നിര്‍ഭയ കേസിലെ പ്രതികളില്‍ ഒരാളായ വിനയ് ശര്‍മ മാത്രമാണ് ദയാഹര്‍ജി സമര്‍പ്പിച്ചത്. ഇത് തീഹാര്‍ ജയില്‍ അധികൃതര്‍ ദില്ലി സര്‍ക്കാരിന് കൈമാറുകയും ചെയ്തു. പ്രതികളിലൊരാളായ വിനയ് ശർമയുടെ ഹർജിയാണ് ദില്ലി സർക്കാർ തള്ളിക്കളഞ്ഞിട്ടുള്ളത്. പ്രതിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത് അങ്ങേയറ്റം ക്രൂരതയാണെന്നും പുനപരിശോധനയുടെ ആവശ്യമില്ലെന്നും ചൂണ്ടിക്കാണിച്ചാണ് ദില്ലി സർക്കാർ ഹർജി തള്ളിക്കളഞ്ഞിട്ടുള്ളത്.

തീരുമാനം രാഷ്ട്രപതിയുടേത്
കേസിന്റെ പ്രത്യേക സ്വഭാവം കണക്കിലെടുത്ത് ദില്ലി ലെഫ്. ജനറല്‍ വിനയ് ശര്‍മയുടെ ഹര്‍ജി തള്ളിക്കളയുകയായിരുന്നു. എന്നാല്‍ ആഭ്യന്തര മന്ത്രാലയത്തിന് ലെഫ്റ്റനന്റ് ജനറല്‍ ഹര്‍ജി അയയ്ക്കുകയും ചെയ്തിരുന്നു. രാഷ്ട്രപതിയാണ് ദയാഹര്‍ജിയില്‍ തീരുമാനം തീഹാര്‍ ജയില്‍ അധികൃതരെ അറിയിക്കേണ്ടത്. ഹര്‍ജി തള്ളുന്ന സാഹചര്യമുണ്ടായാല്‍ ഇതോടെ കോടതി ബ്ലാക്ക് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്യും. ബ്ലാക്ക് വാറന്റ് പുറപ്പെടുവിച്ച് കഴിഞ്ഞാല്‍ വധശിക്ഷ സംബന്ധിച്ച് ജയില്‍ അധികൃതര്‍ കുറ്റവാളിയെയും കുടുംബത്തെയും വിവരമറിയിക്കും.

സമയം അനുവദിച്ചേക്കും
തിഹാര്‍ ജയില്‍ അധികൃതര്‍ ഒരാഴ്ച സമയം അനുവദിച്ചിരുന്നുവെങ്കിലും നിര്‍ഭയ കേസിലെ പ്രതികളായ മുകേഷ്, പവന്‍, അക്ഷയ് എന്നിവര്‍ ദയാഹര്‍ജി സമര്‍പ്പിച്ചിരുന്നില്ല. എന്നാല്‍ ഇവര്‍ക്ക് മൂന്ന് പേര്‍ക്കും കൂടുതല്‍ സമയം അനുവദിക്കുന്ന കാര്യവും കോടതി പരിഗണിച്ചേക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ദില്ലി കൂട്ടബലാത്സംഗം
2012 ഡിസംബർ 16നാണ് ഓടിക്കൊണ്ടിരുന്ന ബസിൽ വെച്ച് പെൺകുട്ടി ക്രൂരമായ പീഡനത്തിനിരയായത്. ലൈംഗിക അതിക്രമത്തിന് അവശനിലയിലായ പെൺകുട്ടിയെ അക്രമികൾ ബസിൽ നിന്ന് പുറത്തേക്കെറിയുകയായിരുന്നു. വിനയ് ശര്‍മ, മുകേഷ്, പവന്‍, അക്ഷയ്, രാം സിംഗ് എന്നിവരുള്‍പ്പെട്ട സംഘമാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഇവരില്‍ ഒരാള്‍ കുട്ടിക്കുറ്റവാളിയാണ്. ദില്ലിയിലെ വസന്ത് നഗറില്‍ വെച്ചായിരുന്നു സംഭവം. കഴിഞ്ഞ വര്‍ഷം സുപ്രീം കോടതിയാണ് ഇവരുടെ വധശിക്ഷ തടഞ്ഞുവെച്ചത്.












Click it and Unblock the Notifications