ബീഹാർ മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാർ രാജിവെച്ചു; ബീഹാറിലെ മഹാസഖ്യം തകർന്നു!!
പാട്ന: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു. തേജസ്വിനി യാദവ് ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെക്കാത്ത സഹചര്യത്തിലാണിത്. അഴിമതി ആരോപണം നേരിടുന്ന ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രാജിവെക്കില്ലെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് വ്യക്തമാക്കിയതിന് പിന്നാലെയാണ് രാജി. അഴിമതി ആരോപണത്തിന്റെ നിഴലിലായ തേജസ്വി യാദവ് രാജിവെക്കണമെന്ന നിലപാട് നിതീഷ് കുമാര്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം ആര്‍ജെഡി തള്ളുകയാണുണ്ടായത്..
ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് നിതീഷ് കുമാർ രാജികത്ത് നല്‍കിയത്. തേജസ്വി രാജിവെയ്ക്കേണ്ടതില്ലെന്ന നിലപാടാണ് ആദ്യം മുതല്‍ ലാലുവും ആര്‍ജെഡിയും സ്വീകരിച്ചു പോന്നത്. എന്നാല്‍ ഇന്നലെ 72 മണിക്കൂറിനുള്ളില്‍ തേജസ്വി രാജിവെയ്ക്കണമെന്ന് നിതീഷ് പ്രഖ്യാപിച്ചതോടെയാണ് ബിഹാര്‍ രാഷ്ട്രീയം ചൂടുപിടിച്ചത്. ഇതോടെ ബീഹാറിലെ മഹാ സഖ്യം തകർന്നു.
രാഷ്ട്രീയ സന്ധി
ബിഹാറില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ലാലുവിന്റെ ആര്‍ജെഡി നേരത്തെയുണ്ടാക്കിയ രാഷ്ട്രീയ സന്ധിയുടെ പുറത്താണ് രണ്ടാം സ്ഥാനത്തെത്തിയു നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കാന്‍ സമ്മതിച്ചത്.
ബിജെപിയോട് മൃദു സമീപനം
മന്ത്രിസഭ രൂപീകൃതമായതിന് പിന്നാലെ ബിജെപിയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും മൃദുസമീപനം സ്വീകരിച്ച നിതീഷ് പ്രതിപക്ഷം മോദി സര്‍ക്കാരിനെതിരെ ഒന്നിച്ച ഘട്ടങ്ങളിലെല്ലാം മഹാസഖ്യം മറന്ന് മോദിക്ക് പിന്തുണ നല്‍കിയിരുന്നു.
എതിർപ്പ് രേഖപ്പെടുത്തി...
ലാലു പ്രസാദ് യാദവ് ബിജെപിയോടുള്ള മൃദുസമീപനത്തിൽ എതിര്‍പ്പ് രേഖപ്പെടുത്തുകയും ചെയ്തു. ബിജെപി സിബിഐയെ ഉപയോഗിച്ച് തന്നോട് രാഷ്ട്രീയ പകപോക്കുകയാണെന്നാണ് അഴിമതി ആരോപണങ്ങളെ കുറിച്ച് ലാലുപ്രസാദ് യാദവ് ആരോപിക്കുന്നത്.
പഴയ തട്ടകത്തിലേക്ക്...?
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപു 2013ൽ നരേന്ദ്ര മോദിയെ ബിജെപി പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് എൻഡിഎ വിട്ട നിതീഷ് കുമാർ പഴയ തട്ടകതിതലേക്ക് തന്നെ തിരിച്ചു പോകുന്ന സൂചനകളാണ് നൽകുന്നത്.
ബിജെപി പിന്തുണയ്ക്കും
നിതീഷ് രാജിവച്ച രാഷ്ട്രീയ സാഹചര്യത്തിൽ, ബിജെപി നേതൃയോഗം ഉടൻ ചേരും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിതീഷിനെ പിന്തുണച്ചേക്കുമെന്നും സൂചനയുണ്ട്.
തകർന്നടിഞ്ഞു
മോദി തരംഗത്തെപ്പോലും വെല്ലുവിളിച്ച് ബിഹാറിൽ അധികാരം പിടിച്ച മഹാസഖ്യത്തിന്റെ സർക്കാർ, രണ്ടുവർഷം പോലും തികയ്ക്കാതെ തകർന്നടിഞ്ഞു.