നിതീഷിനെതിരെ ലാലു പ്രസാദ്: രാംനാഥ് കോവിന്ദിനെ പിന്തുണക്കാനുള്ള തീരുമാനം ചരിത്രപരമായ മണ്ടത്തരം
രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കാനുള്ള ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ തീരുമാനം ചരിത്രപരമായ മണ്ടത്തരമെന്ന് ലാലു പ്രസാദ്
ദില്ലി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കാനുള്ള ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ തീരുമാനം ചരിത്രപരമായ മണ്ടത്തരമെന്ന് ലാലു പ്രസാദ് യാദവ്. ബുധനാഴ്ചയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയ്ക്ക് ജെഡിയു പിന്തുണ പ്രഖ്യാപിച്ചത്. അതേസമയം പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി ആര്‍ജെഡി നേതാവ് ലാലു പ്രസാദ് നിതീഷ് കുമാറില്‍ നിന്ന് പിന്തുണ തേടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ബീഹാറിന്‍റെ മകളായ മീരാകുമാറിനെ പിന്തുണയ്ക്കണമെന്ന് നിതീഷ് കുമാറിനോട് ആവശ്യപ്പെടുമെന്ന് ലാലു പ്രസാദ് വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിലേത് ആശയപരമായ ഏറ്റുമുട്ടലാണെന്നും ബിജെപിയെ പിന്തുണയ്ക്കാനുള്ള തീരുമാനം ചരിത്രപരമായ മണ്ടത്തരമായിരിക്കുമെന്ന് നിതീഷ് കുമാറിനോട് പറയുമെന്നും ലാലു പ്രസാദ് ചൂണ്ടിക്കാണിക്കുന്നു. ബീഹാറില്‍ ജെഡിയുവും ആര്‍ജെഡിയും സഖ്യകക്ഷികളാണെങ്കിലും എന്‍ഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച നിതീഷ് കുമാറിന്‍റെ നടപടിയ്ക്കെതിരെ മറ്റ് ആര്‍ജെഡി നേതാക്കളും രംഗത്തെത്തിയിരുന്നു. കോവിന്ദിന് ആര്‍എസ്എസ് പശ്ചാത്തലമുണ്ടെന്നും അതിനാല്‍ നിതീഷ് കുമാര്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നതില്‍ നിന്ന് പിന്മാറണമെന്നുമാണ് ആര്‍ജെഡി എംഎല്‍എ ഭായ് വീരേന്ദ്ര ഉന്നയിക്കുന്ന ആവശ്യം.
17 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേർന്ന് കഴിഞ്ഞ ദിവസമാണ് പ്രതിപക്ഷത്തിൻറെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി മുന്‍ ലോക്സഭാ സ്പീക്കർ മീരാകുമാറിനെ തിരഞ്ഞെടുത്തത്. ദളിത് കാർഡിറക്കി കളിച്ച എന്‍ഡിഎയ്ക്ക് അതേ നാണയത്തിൽ മറുപടി നൽകുന്ന തന്ത്രമാണ് മീരാകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കുക വഴി പ്രതിപക്ഷ പാർട്ടികൾ ചെയ്തിട്ടുള്ളത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കോവിന്ദിന് അണ്ണാഡിഎംകെയും കഴിഞ്ഞ ദിവസം പിന്തുണ പ്രഖ്യാപിച്ചിരുന്നു. ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസും ശിവസേനയും തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി മീരാകുമാറിനെ പ്രഖ്യാപിച്ചതോടെ 16 പാർട്ടികളുടെ പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയ്ക്ക് ഡിഎംകെ പിന്തുണ പ്രഖ്യാപിച്ചിരുന്നു.