ട്രെയിൻ കോച്ചുകളിൽ റിസർവേഷൻ ചാർട്ട് പ്രദർശിപ്പിക്കരുതെന്ന് റെയിൽവേ: ആറ് മാസത്തിനുള്ളിൽ പരിഷ്കാരം!
ദില്ലി: ബെര്‍ത്ത് റിസർവേഷൻ ചാർട്ടുകൾ കോച്ചുകൾക്ക് മുകളില്‍ പതിക്കരുതെന്ന നിർദേശവുമായി ഇന്ത്യന്‍ റെയിൽവേ. റെയിൽവേ മന്ത്രാലയമാണ് സോണൽ റെയിൽവേകൾക്ക് ഈ നിർദേശം നൽകിയിട്ടുള്ളത്. ആറ് മാസത്തേയ്ക്ക് ഈ പരിഷ്കരണം നടപ്പിലാക്കാനാണ് റെയിൽവേ മന്ത്രാലയത്തിന്റെ നിർദേശം. 2018 മാർച്ച് ഒന്നുമുതലാണ് പരിഷ്കരണം ആരംഭിക്കുക. റെയില്‍വേ മന്ത്രാലയത്തിന്റെ പുതിയ പദ്ധതിയുടെ ഭാഗമായാണ് നടപടി. പുറത്തുവന്നിട്ടുള്ള റിപ്പോർട്ടുകൾ പ്രകാരം എവൺ, എ,ബി കാറ്റഗറിയിൽ വരുന്ന റെയിൽവേ സ്റ്റേഷനുകൾക്കാണ് ഈ നിർദേശം ബാധകമായിരിക്കുക.
റെയിൽവേ സ്റ്റേഷനുകളിലെ ചാർട്ട് ബോര്‍ഡുകളിലായിരിക്കും ഇനി മുതൽ റിസർവേഷന്‍ ചാര്‍ട്ടുകൾ പതിപ്പിക്കുക. ചാർട്ടുകൾ പ്രദർശിപ്പിക്കുന്നതിനായി ഇല്ക്ട്രോണിക് ചാർട്ട് ഡിസ്പ്ലേയും സ്റ്റേഷനുകളിൽ സ്ഥാപിക്കും. ഇതിനകം തന്നെ ദില്ലി, ഹസറത്ത് നിസാമുദ്ദീന്‍, മുംബൈ സെന്‍ട്രൽ, ചെന്നെ സെന്‍ട്രൽ, ഹൗറാ, സീൽദാ സ്റ്റേഷനുകളില്‍ മൂന്ന് മാസത്തേയ്ക്ക് ഈ സംവിധാനം നടപ്പിലാക്കി വരുന്നുണ്ട്. പരീക്ഷണാടിസ്ഥാനത്തിലാണിത്.
എന്നാല്‍ 2018 ഫെബ്രുവരി 13നാണ് റെയിൽവേ മന്ത്രാലയം പുതിയ ഉത്തരവ് പുറത്തിറക്കുന്നത്. ഈ നിര്‍ദേശത്തിന് പുറമേ ഇല്ക്ട്രോണിക് ചാർട്ട് ഡിസ്പ്ലേ സ്ഥാപിക്കാനും സോണൽ റെയില്‍വേകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇലക്ട്രോണിക് ഡിസ്പ്ലേ ചാര്‍ട്ടുകൾ പ്രദർശിപ്പിക്കുന്നതിൽ പരാജയപ്പെട്ടാൽ ബദൽ സംവിധാനങ്ങൾ ഒരുക്കണമെന്നും റെയില്‍വേ മന്ത്രാലയം നിർദേശത്തിൽ വ്യക്തമാക്കുന്നു.