10 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്? ഫോണ്‍സംഭാഷണം പുറത്ത്, ഓപ്പറേഷന്‍ കമലയുമായി വീണ്ടും ബിജെപി
ബെംഗളൂരു: തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത യദ്യൂരപ്പ സഭയില്‍ ഭൂരിപക്ഷം തെളിയിരുന്നതിന് വേണ്ടി എതിര്‍കക്ഷി അംഗങ്ങളെ ചാക്കിട്ടു പിടിക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കോണ്‍ഗ്രസ് പിന്തുണയോടെ ജെഡിഎസ് അധികാരത്തില്‍ എത്തിയെങ്കിലും മുന്നണിയിലെ തര്‍ക്കങ്ങള്‍ മുതലെടുത്ത് എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ ബിജെപി ശ്രമം തുടങ്ങിക്കൊണ്ടേയിരുന്നു.
ഇയാളെന്തൊരു വഷളനാണ്; ഒരായുസ്സ് മുഴുവന്‍ തപസ്സിരുന്നാലും മോദിക്ക് നെഹ്രുവിനെ മനസ്സിലാക്കാന്‍ കഴിയില്ല
ഒടുവില്‍ ഭരണപക്ഷത്ത് നിന്ന് 10 എല്‍എമാരെ അടര്‍ത്തിയെടുത്ത് രണ്ടാം ഓപ്പറേഷന്‍ കമല യാഥാര്‍ത്ഥ്യമാക്കാനാണ് ബിജെപിയുടെ നീക്കം. ഒരു വ്യവസായിയും ബിജെപി നേതാവിന്റെ അനുയായിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നത് കര്‍ണാകടകത്തില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്.. വിശദാംശങ്ങള്‍ ഇങ്ങനെ..
ഓപ്പറേഷന്‍ കമല
2008 ല്‍ കര്‍ണാടകയില്‍ തങ്ങളെ അധികാരത്തിലേറ്റിയ 'ഓപ്പറേഷന്‍ കമല' സംസ്ഥാനത്ത് വീണ്ടും നടപ്പിലാക്കാനുള്ള ശ്രമം ബിജെപി തുടങ്ങിയിട്ട് നാളുകളേറെയായി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ റിസള്‍ട്ട് വന്നയുടനെ തന്നെ ഇതിനുള്ള നീക്കങ്ങള്‍ ബിജെപി സജീവമാക്കിയിരുന്നു.
കോണ്‍ഗ്രസ്സും ജെഡിഎസും
എന്നാല്‍ എംഎല്‍എമാരെ നിരന്തരം നിരീക്ഷിച്ചും അവര്‍ക്ക് വേണ്ടതില്‍ കൂടുതല്‍ പരിഗണന നല്‍കിയും കോണ്‍ഗ്രസ്സും ജെഡിഎസും ബിജെപിയുടെ നീക്കങ്ങള്‍ക്ക് തടയിട്ടു വരികയായിരുന്നു. നിരവധി തവണ ഈ നീക്കങ്ങള്‍ പരാജയപ്പെട്ടെങ്കിലും ബിജെപി ശ്രമം ഉപേക്ഷിച്ചിരുന്നില്ല.
10 എംഎല്‍എമാരെ
എറ്റവും അവസാനമായി ഭരണപക്ഷത്ത് നിന്നുള്ള 10 എംഎല്‍എമാരെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള ശ്രമം ബിജെപി തുടങ്ങിയെന്നതാണ് കോണ്‍ഗ്രസ്സിനേയും ജെഡിഎസിനേയും പ്രതിരോധത്തിലാക്കുന്നത്. ഇതു സംബന്ധിച്ച ഫോണ്‍കോളുകള്‍ കഴിഞ്ഞ ദിവസം പുറത്തുവരികയും ചെയ്തു.
അടുത്ത അനുയായി
ബിജെപി നേതാവ് ശ്രീരാമലു എംഎല്‍എയുടെ അടുത്ത അനുയായിയും ദുബായിലിലുള്ള വ്യവസായിയും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഇതിന്റെ രേഖകള്‍ ഇന്റലിജന്‍സ് വിഭാഗം മുഖ്യമന്ത്രിക്ക് കൈമാറി.
യെദ്യൂരപ്പയും ശ്രീരാമലുവും
യെദ്യൂരപ്പയും ശ്രീരാമലുവും വീണ്ടും ഓപ്പറേഷന്‍ താമര തുടങ്ങിവെച്ചതായും 10 കോണ്‍ഗ്രസ്സ് എംഎല്‍എമാരുമായി ചര്‍ച്ച ആരംഭിച്ചു കഴിഞ്ഞെന്നും ദുബായ് വ്യവസായിയോട് വിശദീകരിച്ചുകൊണ്ടാണ് ഫോണ്‍ സംഭാഷണം തുടങ്ങുന്നത്.
ഡിസംബര്‍ പകുതിയോടെ
കോണ്‍ഗ്രസ് എംഎല്‍എമാരായ ആനന്ദ് സിങ്, നാഗേന്ദ്ര, ഗണേഷ്, ബിസി പാട്ടീല്‍, രമേഷ് ജര്‍ക്കിഹോളി, പ്രതാപ് ഗൗഡ പാട്ടീല്‍ തുടങ്ങിയവരുടെ പേര് ഫോണ്‍സംഭാഷണത്തില്‍ വ്യക്തമാക്കുന്നുണ്ട്. എന്തുവില കൊടുത്തും ഡിസംബര്‍ പകുതിയോടെ 10 എംഎല്‍എമാരെയെങ്കിലും രാജിവെപ്പിക്കണമെന്ന് ശ്രീരാമലുവിന്റെ അനുയായി ഫോണ്‍സംഭാഷണത്തില്‍ വ്യക്തമാക്കുന്നു.
എത്രപണം കൊടുക്കേണ്ടി വരും
എത്രപണം കൊടുക്കേണ്ടി വരും എന്ന വ്യവസായിയുടെ ചോദ്യത്തിന് ഓരോ എംഎല്‍എമാര്‍ക്കും 20-25 കോടി രൂപ നല്‍കേണ്ടി വരുമെന്നാണ് ജനാര്‍ദ്ദന റെഡ്ഡിയും ശ്രീരാമലുവും പറഞ്ഞത്. യെദ്യൂര്യപ്പയും ശ്രീരാമലുവും അവരോട് നേരിട്ട് സംസാരിച്ചതിന് ശേഷം രാജി തീരുമാനം ഉണ്ടാവുമെന്നും ഫോണ്‍സംഭാഷണത്തില്‍ പറയുന്നത് വ്യക്തമാണ്.
രമേശ് ജര്‍ക്കഹോളി
കോണ്‍ഗ്രസ് എംഎല്‍എയായ രമേശ് ജര്‍ക്കഹോളി ശ്രീരാമലുവിനെ വസന്ത് നഗറിലെ ഒരുവീട്ടില്‍ കാണുമെന്ന് പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ നടക്കുമോ എന്ന് അറിയില്ലെന്നും പറഞ്ഞുകൊണ്ടാണ് ഫോണ്‍സംഭാഷണം അവസാനിക്കുന്നത്.
കോണ്‍ഗ്രസ്സിന്റെ ആരോപണം
ഫോണ്‍സംഭാഷണം പുറത്തുവന്നതോടെ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. സംസ്ഥാന പ്രസിഡന്റ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ എംഎല്‍എമാരെ വിലയ്‌ക്കെടുക്കുന്നതിന് പണം കണ്ടെത്താന്‍ വേണ്ടിയാണ് ഫോണ്‍ സംഭാഷണമെന്നാണ് കോണ്‍ഗ്രസ്സിന്റെ ആരോപണം.
ആശങ്ക
ചിക്കബെല്ലാപുരിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ഡെ. കെ സുധാകര്‍ ഇന്നലെ ബെംഗളൂരു ജിന്‍ഡാല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ജനാര്‍ദ്ദന റെഡ്ഡിയെ സന്ദര്‍ശിച്ചത് ഭരണപക്ഷക്യാംപില്‍ ആശങ്കയ്ക്ക് ഇടയാക്കി. മന്ത്രിസഭയില്‍ ഇടംകിട്ടാത്തതിനെ തുടര്‍ന്ന് ഇടഞ്ഞ് നിന്നിരുന്ന സുധാകറിനെ നേരത്തെ സിദ്ധരാമയ്യ ഇടപെട്ട് അനുനയിപ്പിച്ചിരുന്നു.
ബിജെപി നല്‍കുന്ന മറുപടി
എന്നാല്‍ സംഖ്യകക്ഷിക്കുള്ളിലെ അഭിപ്രായഭിന്നതകളും അതൃപ്തിയും മറയ്ക്കാന്‍ പാര്‍ട്ടിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുകയാണെന്നാണ് കോണ്‍ഗ്രസ്സിന് ബിജെപി നല്‍കുന്ന മറുപടി. സിദ്ധരാമയ്യക്ക് രാഷ്ട്രീയ പ്രബുദ്ധതയില്ലെന്നും മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്താല്‍ അദ്ദേഹം വേണമെങ്കില്‍ തങ്ങളോടൊപ്പം പോരുമെന്നും ബിജെപി നേതാവ് കെ എസ് ഇശ്വരപ്പ അഭിപ്രായപ്പെട്ടു.