പ്രശാന്ത് കിഷോര്‍ വരില്ല, രാഹുലിനെ ചൊടിപ്പിച്ച് 2 പ്രശ്നങ്ങള്‍, കണ്ടെത്തിയത് ഇക്കാര്യങ്ങള്‍
ദില്ലി: പ്രശാന്ത് കിഷോറിനെ കൊണ്ടുവരുന്ന കാര്യത്തില്‍ കോണ്‍ഗ്രസിനുള്ള താല്‍പര്യം കുറയുന്നു. കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ പ്രമുഖനായൊരു നേതാവ് കൂടി പുറത്തുപോയിരുന്നു. സുഷ്മിത ദേവിന് പിന്നാലെ ബംഗാളില്‍ മൈനുള്‍ ഹഖായിരുന്നു പാര്‍ട്ടി വിട്ടത്. ഇതെല്ലാം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ ചൊടിപ്പിച്ചിരിക്കുകയാണ്.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ അണിയറയില്‍ ഇരുന്ന് പ്രശാന്ത് കാര്യങ്ങള്‍ നീക്കുന്നുവെന്നാണ് പരാതി. ഇത് കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ളതാണെന്ന് നേതാക്കള്‍ പറയുന്നു വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ നിന്നുള്ള നേതാക്കളും ഇതിനോടകം നിര്‍ദേശം നല്‍കി കഴിഞ്ഞു.
പ്രശാന്ത് ബംഗാളില്‍ എത്തിയതിന് പിന്നാലെയായിരുന്നു സീനിയര്‍ നേതാവ് മൈനുല്‍ ഹഖ് പാര്‍ട്ടി വിട്ടത്. കിഷോര്‍ വന്നത് തന്നെ മറ്റ് പാര്‍ട്ടികളില്‍ നിന്ന് നേതാക്കളെ അടര്‍ത്തിയെടുക്കുന്നതിനാണ്. കോണ്‍ഗ്രസിന്റെ നേതാക്കള്‍ ഇങ്ങനെ ചോര്‍ന്ന് പോകുന്നതില്‍ രാഹുല്‍ ഗാന്ധി അതൃപ്തിയിലാണ്. എന്ത് വിശ്വസിച്ച് പ്രശാന്തിനെ കാര്യങ്ങള്‍ ഏല്‍പ്പിക്കുമെന്നാണ് ചോദ്യം. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രം പോലും തൃണമൂല്‍ അറിയുന്ന സാഹചര്യമുണ്ടാകും. പാര്‍ട്ടിയെ തകര്‍ക്കാന്‍ തൃണമൂല്‍ മുന്നിട്ടിറങ്ങിയ സാഹചര്യത്തില്‍ പ്രശാന്തിനെ അകറ്റി നിര്‍ത്താനാണ് രാഹുലിന്റെ തീരുമാനം.
വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ചില നേതാക്കള്‍ കോണ്‍ഗ്രസിന് മുന്നറയിപ്പും നല്‍കിയിട്ടുണ്ട്. പ്രശാന്ത വന്നാല്‍ അതോടെ കോണ്‍ഗ്രസിന്റെ അന്ത്യമായിരിക്കുമെന്നാണ് മുന്നറിയിപ്പ്. സ്വന്തം പാര്‍ട്ടിയിലെ അനുഭവവും ഇവര്‍ പറയുന്നു. പ്രശാന്ത് പല നേതാക്കളുടെയും കരുത്ത് കുറച്ച് കാണിക്കാനാണ് ശ്രമിച്ചതെന്ന് നേതാക്കള്‍ പറയുന്നു. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും പ്രശാന്തിന് നല്‍കുന്നത് ശരിക്കും കടന്ന കൈയ്യാണെന്ന് നേതാക്കള്‍പറയുന്നു. ഉന്നത തലത്തില്‍ നിന്ന് പാര്‍ട്ടിയെ നിയന്ത്രിക്കുക മാത്രമാണ് ഇവര്‍ ചെയ്തതെന്ന് കോണ്‍ഗ്രസിന് മുന്നറിയിപ്പും നല്‍കുന്നുണ്ട്. ഈ നേതാക്കളില്‍ പലരും രഹസ്യമായി പ്രശാന്ത് വന്നാലുള്ള പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചിട്ടുണ്ട്.
പ്രശാന്ത് കിഷോറിന്റെ ഐപാക്ക് വെറും ക്ലറിക്കല്‍ പരിപാടി മാത്രമാണ് ചെയ്തതെന്ന് ആന്ധ്രപ്രദേശിലെ പരാതി. പാര്‍ട്ടി നേതാക്കളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് അത് കൈമാറുക മാത്രമാണ് ചെയ്തത്. പാര്‍ട്ടി ചുമതലയുള്ളവര്‍, നേതാക്കള്‍, സോഷ്യല്‍ മീഡിയ പ്രവര്‍ത്തകര്‍, ബൂത്ത് കമ്മിറ്റികള്‍ എന്നിവരാണ് ഈ വിവരങ്ങള്‍ ശേഖരിച്ചത്. എന്നാല്‍ ഐപാക്ക് ഇതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുകയും ചെയ്തു. എന്ത് പറഞ്ഞാലും കേള്‍ക്കുന്നവരാണ് നേതാക്കളെന്ന നിലപാടിലായിരുന്നു പ്രശാന്ത്. ഇവരെയും ഇനിയും കൊണ്ടുവരാന്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന് താല്‍പര്യമില്ല.
മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള അനുഭവം കോണ്‍ഗ്രസിനുള്ളിലെ ജി23 നേതാക്കള്‍ മുന്‍കൂട്ടി കണ്ട കാര്യമാണ്. കോണ്‍ഗ്രസില്‍ നിരവധി നേതാക്കളുണ്ട്. ഇവരുടെ പ്രാധാന്യം കുറയ്ക്കുന്ന രീതി കോണ്‍ഗ്രസിലുണ്ടായാല്‍ അതോടെ പാര്‍ട്ടി തകരും. പ്രശാന്തിന്റെ പ്രവര്‍ത്തന ശൈലി അത്തരത്തിലുള്ളതാണ്. പ്രശാന്തിന്റെ ടീം തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഫോണ്‍ സ്വിച്ച് ചെയ്ത് കളഞ്ഞുവെന്ന പരാതിയുണ്ട്. സര്‍വേ എന്നൊക്കെ പറഞ്ഞ് കോടികളാണ് ഐപാക്ക് വാങ്ങിയത്. പ്രകാശം ജില്ലയില്‍ നിന്നുള്ള നേതാവ് 2 കോടിയാണ് പ്രശാന്തിന്റെ ടീമിന് നല്‍കിയത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ ഇവരെ വിളിച്ചെങ്കിലും ഇതുവരെ ഫോണ്‍ എടുത്തിട്ടില്ലെന്നും ഈ നേതാവ് പറയുന്നു.
പല നേതാക്കളുടെയും കൈയ്യില്‍ നിന്ന് ടിക്കറ്റ് നല്‍കാമെന്ന് പറഞ്ഞ് ഈ ടീം പണം വാങ്ങിയിരുന്നു. എന്നാല്‍ ടിക്കറ്റ് ഒടുവില്‍ നിഷേധിക്കുകയും ചെയ്തു. ആ പണം മടക്കി കൊടുത്തിട്ടില്ല. ഇനിയൊരു സര്‍വേയുമായി പ്രശാന്ത് വരാന്‍ ഒരുങ്ങുകയാണ്. അദ്ദേഹവുമായി സഹകരിക്കേണ്ടെന്നാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം. കോണ്‍ഗ്രസും ഇതേ വഴിയിലാണ്. പ്രശാന്ത് പ്രമുഖരെ തൃണമൂലിലേക്ക് കൊണ്ടുപോകുന്നത് മമതയെ ദേശീയ തലത്തില്‍ പ്രതിപക്ഷ സഖ്യത്തിന്റെ മുഖമാക്കാനാണ്. കോണ്‍ഗ്രസ് പ്രശാന്തിനെ കൊണ്ടുവരാന്‍ തീരുമാനിച്ചത് രാഹുല്‍ ഗാന്ധിക്ക് വേണ്ടിയാണ്. ഈ സാഹചര്യത്തില്‍ പ്രശാന്ത് മമതയെ സഹായിക്കുന്നത് കോണ്‍ഗ്രസിന് സ്വീകാര്യമല്ല.
Recommended Video
കോണ്‍ഗ്രസിന് വലിയ റോള്‍ നല്‍കിയാല്‍ അതോടെ സംഘടന തകരുമെന്ന് രാഹുല്‍ കരുതുന്നുണ്ട്. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി പ്രശാന്തിനെ വരുത്തണമെന്നാണ് രാഹുല്‍ പറഞ്ഞിരുന്നത്. എന്നാല്‍ പ്രശ്‌നം കൂടുതലാവാനാണ് പ്രശാന്തിന്റെ വരവ് സഹായിക്കുകയെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. യുപിയില്‍ പ്രശാന്ത് സഹായിക്കാന്‍ ഇറങ്ങാതിരുന്നത് കോണ്‍ഗ്രസിന് വിജയസാധ്യത ഇല്ലാത്തത് കൊണ്ടാണ്. കോണ്‍ഗ്രസ് വിജയിക്കുന്ന പാര്‍ട്ടികളെ മാത്രം നോക്കി തിരഞ്ഞെടുക്കുകയാണ് പരാതി ഒരു വശത്തുണ്ട്. അതേസമയം 300 സീറ്റുകളുടെ ഡാറ്റ കോണ്‍ഗ്രസ് അത്യാവശ്യമാണ്. ഇത് പ്രശാന്തിന്റെ കൈവശമാണ് ഉള്ളത്.