അഗ്നിപഥിനെതിരായ പ്രതിഷേധം; ബിഹാറിൽ റെയിൽവേക്ക് സംഭവിച്ച നഷ്ടം 200 കോടി
ദില്ലി; അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധത്തിൽ 200 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി റെയിൽവെ. 50 കോച്ചുകളും 5 എൻജിനുകളും പൂർണമായി കത്തി നശിച്ചതായി അധികൃതർ അറിയിച്ചു. പ്ലാറ്റ്ഫോമുകൾക്കും കമ്പ്യൂട്ടർ സംവിധാനങ്ങൾക്കും മറ്റ് സാങ്കേതിക ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി ദനാപൂർ റെയിൽ ഡിവിഷൻ ഡിവിഷണൽ മാനേജർ പ്രഭാത് കുമാർ പറഞ്ഞു. പദ്ധതിക്കെതിരെ മൂന്നാം ദിനവും ബിഹാറിൽ പ്രതിഷേധം തുടരുകയാണ്.

ഭാബുവ റോഡ്, സിധ്വാലിയ (ഗോപാൽഗഞ്ച്), ചപ്ര റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലെ പാസഞ്ചർ ട്രെയിനുകളിൽ നിന്നുള്ള ഓരോ കോച്ചുകളുൾപ്പെടെ വെള്ളിയാഴ്ച ഏതാണ്ട് ഒരു ഡസനോളം കോച്ചുകൾക്കാണ് പ്രതിഷേധക്കാർ തീയിട്ടത്. ബറൗണി-ഗോണ്ടിയ എക്‌സ്പ്രസിന്റെ മൂന്ന് കോച്ചുകൾ കത്തിനശിച്ചു.സിവാൻ ജില്ലയിൽ പ്രതിഷേധക്കാർ റെയിൽ എഞ്ചിന് തീയിടാൻ ശ്രമിച്ചു. വിക്രംശില എക്‌സ്പ്രസിന്റെ മൂന്ന് എയർകണ്ടീഷൻ ചെയ്ത കമ്പാർട്ടുമെന്റുകൾ കൊള്ളയടിച്ചതിന് ശേഷം കത്തിച്ചു.
അറ ജില്ലയിൽ പുതുതായി നിർമിച്ച പ്ലാറ്റ്‌ഫോമും മോത്തിഹാരിയിലെ ബാപുധാം റെയിൽവേ സ്റ്റേഷനും പ്രതിഷേധക്കാർ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു. സംഭവത്തിനിടെ ഒരു യാത്രക്കാരന് പരിക്കേറ്റു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടതായി ഈസ്റ്റ് സെൻട്രൽ റെയിൽവെ അറിയിച്ചു. നാല് എക്സ്പ്രസുകളും 30 ഓളം ട്രെയിനുകളുമാണ് റദ്ദാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.
വ്യാഴാഴ്ച പ്രതിഷേധക്കാർ അഞ്ച് ട്രെയിനുകൾ കത്തിക്കുകയും നിരവധി കോച്ചുകൾ നശിപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം പദ്ധതിക്കെതിരെ ഇന്ന് സംസ്ഥാനത്ത് പ്രതിപക്ഷം ബന്ദ് പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് വിവിധ മേഖലകളിൽ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. 12 ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തലാക്കിയിട്ടുണ്ട്. അക്രമബാധിത പ്രദേശങ്ങളിൽ പ്രത്യേക സംഘത്തെ വിന്യസിച്ചിട്ടുണ്ട്. വലിയ ആൾക്കൂട്ടങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി.
അക്രമങ്ങളിൽ നിരവധി പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ദനാപൂർ റെയിൽവേ സ്റ്റേഷൻ തകർത്തതിന് 170 പേർക്കെതിരെ പോലീസ് എഫ്‌ഐആർ ഫയൽ ചെയ്യുകയും 46 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി റെയിൽവേയ്ക്കെതിരെ ഉണ്ടായ അക്രമം എസ് ഐ ടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
'വാശി' ലുക്ക് കൊള്ളാം..സാരിയുടുത്ത് വന്നാൽ കീർത്തിയെ നോക്കിയിരുന്ന് പോകും';വൈറലായി ചിത്രങ്ങൾ












Click it and Unblock the Notifications