ആദിത്യ ഇൻസാൻ ഇപ്പോഴും മറവിൽ തന്നെ ; പിടികൂടുന്നവർക്ക് 2 ലക്ഷം രൂപ പാരിതോഷികം
നേരത്തെ ഒരു ലക്ഷം രൂപ പരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇത് ഇപ്പോൾ രണ്ടു ലക്ഷമായി ഉയർത്തിയിട്ടുണ്ട്.
ചണ്ഡീഗഡ്: വിവാദ ആൾ ദൈവം ഗുർമീത് റാം റഹീമിന്റെ അനുയായിയും ദേരാ ആശ്രമത്തിന്റെ വക്താവുമായ ആദിത്യ ഇൻസാനെ കണ്ടെത്തുന്നവർക്ക് രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു ഹരിയാന പോലീസ്. നേരത്തെ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇത് ഇപ്പോൾ രണ്ടു ലക്ഷമായി ഉയർത്തിയിട്ടുണ്ട്.

ഗുർമീതിനെതിരെ വിധിവന്നതിനെ തുടർന്ന് ഹരിയാനയിലും മറ്റു വിവിധ പ്രദേശത്തും കലാപം അഴിച്ചുവിട്ടിരുന്നു. ഇതിന്റെ മുഖ്യ സൂത്രധാരനാണ് ആദിത്യ ഇൻസാൻ. കലാപത്തിനെ തുടർന്ന് ഒളിവിൽ പോയ ഇയാളേയും മൂന്ന് കൂട്ടാളികളേയും ഇനിയും ഇതുവരെ പോലീസിനു പിടികൂടാനായിട്ടില്ല. ആദിത്യ ഇൻസാനെ കണ്ടു പിടിക്കുന്നവർക്കു 2 ലക്ഷവും മറ്റുള്ളവരെ കണ്ടെത്തുന്നവർക്ക് 50000 രൂപയും പാരിതോഷികം നൽകും. കൂടാതെ വിവരം നൽകുന്നവരുടെ പേര് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

കലാപം
ഗുർമീത് കുറ്റക്കാരനാണെന്നുളള കോടതി വിധിയ്ക്കു പിന്നാലെ വൻ കലാപമാണ് സിബിഐ പ്രത്യേക കോടതി പരിസരത്തും ദേരയുടെ വിവിധ ഭാഗങ്ങളിലും അരങ്ങേറിയത്. കലാപത്തിന്റെ ബുദ്ധി കേന്ദ്രം വളർത്തു മകൾ ഹണിപ്രീതും ദേര സച്ഛ സൗദ ആശ്രമത്തിന്റെ വക്താവുമായ ആദിത്യ ഇൻസാനുമാണ്. കോടതി വളപ്പിലും വിവിധ ഭാഗത്തും കലാപമുണ്ടാക്കാനായി 125 കോടി രൂപയാണ് ഇവർ ചെലവാക്കിയത്. ദേരയിൽ നടന്ന കലാപത്തിൽ ലക്ഷക്കണക്കിന് പേരാണ് പങ്കെടുത്തത്.

ഹണിപ്രീതിനെ പിടികൂടി
ദേരയിലും പരിസരത്തും കാലാപമുണ്ടായതിനു ശേഷം ഇതിന്റെ ബുദ്ധി കേന്ദ്രമായി പ്രവർത്തിച്ച് ഹണിപ്രീതിനേയും ആദിത്യ ഇൻസാനേയും കാണാതാവുകയായിരുന്നു. ഇവർക്കെതിരെ ലൂക്ക് ഔട്ട് നോട്ടീസ് ഉൾപ്പെടെ പോലീസ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ അവസാനം ഹണിപ്രീതിനെ പോലീസ് പിടികൂടുകയായിരുന്നു. എന്നിട്ടും ആദിത്യ ഇൻസാനെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും ഇതുവരെ ലഭിച്ചിരുന്നില്ല.

ആദിത്യ ഇൻസാൻ രണ്ടാം പ്രതി
ഹണിപ്രീതിൽ നിന്ന് ആദിത്യ ഇൻസാനെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുമെന്നാണ് പോലീസ് കരുതിയിരുന്നത്. എന്നാൽ പോലീസിന്റെ ചോദ്യം ചെയ്യലിൽ ഇൻസാനെ കുറിച്ചുള്ള കാര്യമായ വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. ഗുർമീതിനെതിരെ വിധി വന്നതിനു പിന്നാലെയുണ്ടായ കാലാപത്തിന് ആഹ്വാനം ചെയ്ത കേസിലും ഹണിപ്രീത് ഒന്നാം പ്രതിയും ആദിത്യ ഇൻസാൻ രണ്ടാം പ്രതിയുമാണ്.

അനുയായികൾ പിടിയിൽ
ഗുർമീത് ജയിലിലായതിനു പിന്നാലെ ഒന്നിനു പിറകെ ഒന്നായി അനുയായികളെ പോലീസ് പിടികൂടിയിരുന്നു. ഡേരാ ആശ്രമമേധാവികളിലൊരാളായ പ്രദീപ് ഗോയല്‍ ഇന്‍സാന്‍, ഗുര്‍മീതിന്റെ വിശ്വസ്തന്‍ ആദിത്യ ഇന്‍സാന്റെ അനുയായി പ്രഭാസ് , വളർത്തു മകൾ ഹണിപ്രീത് തുടങ്ങി പ്രധാനപ്പെട്ടവരെ പോലീസ് പിടികൂടിയിരുന്നു. എന്നാൽ ഇനിയും പിടികൂടാൻ സാധിക്കാത്തത് ഗുർമീതിന്റെ വിശ്വസ്തനും ദേര വക്താവുമായ ആദിത്യ ഇൻസാനേയും മൂന്ന് കൂട്ടാളികളേയുമാണ്. ഈ സാഹചര്യത്തിലാണ് പോലീസ് പാരിതോഷികം വർധിപ്പിച്ചത്.


Click it and Unblock the Notifications