ഡിഎംകെക്ക് കെട്ടിവച്ച കാശ് നഷ്ടമായി; ആർകെ നഗർ വിമതനൊപ്പം, ടിടിവി ദിനകരന് വൻഭൂരിപക്ഷത്തോടെ വിജയം!
ചെന്നൈ: ആർകെ നഗറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വിമത സ്ഥാനാർത്ഥി ടിടിവി ദിനകരന് വിജയം. 40,707 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ദിനകരൻ വിജയിച്ചത്. ഡിഎംകെക്ക് കെട്ടിയവച്ച കാശ് നഷ്ടമായി. എഐഎഡിഎംകെയുടെ സ്ഥാനാർത്ഥി ഇ മധുസൂദനനാണ് രണ്ടാംസ്ഥാനത്ത്. 2016 ലെ ജയലളിതയുടെ ഭൂരിപക്ഷം ദിനകരൻ മറികടന്നു. തമിഴ് രാഷ്ട്രീയത്തിന്റെ വിധി നിർണ്ണയിക്കുന്ന തിരഞ്ഞെടുപ്പായിരുന്നു ആർകെ നഗറിൽ നടന്നത്. ആദ്യ ഫലസൂചനകൾ തന്നെ സ്വതന്ത്രനായി മൽസരിച്ച ടിടിവി ദിനകരന് അനുകൂലമായിരുന്നു. ആദ്യ ഘട്ടത്തിൽ വ്യക്തമായ ലീഡോടെയായിരുന്നു ദിനകരൻ മുന്നേറിയത്.
ചിഹ്നവും പാര്‍ട്ടിയുമല്ല, ജനങ്ങളാണ് തിരഞ്ഞെടുപ്പില്‍ പ്രധാനമെന്ന് ടിടിവി ദിനകരന്‍ പറഞ്ഞു. തമിഴ്‌നാട് സര്‍ക്കാരിനെതിരായ ജനവിധിയാണ് ആര്‍ കെ നഗറിലേത്. മൂന്ന് മാസത്തിനുള്ളില്‍ എടപ്പാടി കെ.പളനിസാമി-ഒ പനീര്‍ശെല്‍വം മന്ത്രിസഭ താഴെ വീഴും. തമിഴ്‌നാട്ടിലെ ജനങ്ങളുടെ മനസ്സാണ് ജനവിധിയില്‍ നിന്നും വ്യക്തമാവുന്നതെന്നും ദിനകരന്‍ പറഞ്ഞു.
സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു
വിജയം ടിടിവിക്കൊപ്പമാണെന്ന് കണ്ടതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടാക്കാന്‍ വരെ എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. ഏറെ നേരം വോട്ടെണ്ണല്‍ തടസ്സപ്പെടുത്തിയെങ്കിലും പിന്നിട് പുനരാരംഭിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ഇല്ലാതായതോടെ രണ്ടില ചിഹ്നത്തിന് പകരം പ്രഷര്‍കുക്കര്‍ ചിഹ്നത്തിലാണ് ദിനകരന്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. യഥാര്‍ഥ പാര്‍ട്ടി തങ്ങളാണെന്ന് വാദിച്ചായിരുന്നു എഐഎഡിഎംകെ ചിഹ്നവും പാര്‍ട്ടിയും സ്വന്തമാക്കിയത്.
ആകാംക്ഷയിൽ മുന്നണികൾ
എക്സിറ്റ് പോൾ വിവരങ്ങളുടെ പശ്ചാത്തലത്തിൽ ദിനകര പക്ഷം വിജയം കൊയ്യുമോ എന്ന ആകാംക്ഷയിലാരുന്നു മുന്നണികൾ. ഭരണകക്ഷിയെന്ന നിലയില്‍ ഒപിഎസ്, പളനിസ്വാമി നേതൃത്വത്തിനു വളരെ പ്രധാനപ്പെട്ടതായിരുന്നു തിരഞ്ഞെടുപ്പ്. ജയലളിതയുടെ മരണശേഷം മന്നാര്‍ഗുഡി സംഘവുമായി തെറ്റിയ പനീര്‍ശെല്‍വം പാര്‍ട്ടിയില്‍ പ്രതിപക്ഷ സ്വരമുയര്‍ത്തിയത് പാര്‍ട്ടി പിളരാൻ കാരണമായി.
മധുസൂദനന്‍ ഇത്തവണ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥി
പിന്നീട് അഴിമതികേസില്‍ ശശികല ജയിലിലേക്ക് പോയതിനുശേഷം പളനിസ്വാമിയും പനീര്‍ശെല്‍വവും അഭിപ്രായ ഭിന്നതകള്‍ മറന്ന് ഒന്നിച്ചു. ചില കാര്യങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇരുനേതാക്കളും തിരഞ്ഞെടുപ്പിനെ നേരിട്ടത് ഒറ്റക്കെട്ടായാണ്. കഴിഞ്ഞ ഏപ്രിലില്‍ പനീര്‍ശെല്‍വം വിഭാഗത്തിന്റെ സ്ഥാനാര്‍ഥിയായിരുന്ന മധുസൂദനന്‍ ഇത്തവണ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയായാണ് മത്സരിച്ചത്.
മുഴുവൻ സമയ പ്രചാരണം
പളനിസ്വാമി, ഒപിഎസ് വിഭാഗത്തിന് അധികാരം നിലനിര്‍ത്താനുള്ള വലിയ കണ്ണിയാണ് ആര്‍കെ നഗര്‍. ഇതിനാൽ സ്ഥാനാർത്ഥിയുടെ കൂടെ മുഴുവൻ സമയ പ്രചാരണത്തിനും നേതാക്കൾ എല്ലാം തന്നെ ഉണ്ടാവുകയും ചെയ്തിരുന്നു. പാര്‍ട്ടി ചിഹ്നമായ രണ്ടില കിട്ടിയതാണ് മധുസൂദനന്റെ ഏറ്റവും വലിയ നേട്ടം. സ്ഥിരമായി പാര്‍ട്ടി ചിഹ്നത്തില്‍ വോട്ടുചെയ്യുന്നവരെ ഇത്തവണയും നിലനിര്‍ത്താന്‍ കഴിയുമെന്നാണ് അണ്ണാ ഡിഎംകെ പ്രതീക്ഷിച്ചിരുന്നത്.
2ജി വിധി ഡിഎംകെയെ തുണച്ചില്ല
ഏപ്രിലില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ഔദ്യോഗിക പക്ഷത്തായിരുന്നു ടിടിവി ദിനകരന്‍. എന്നീട് പിന്നീട് ഉണ്ടായ അഭിപ്രായ വ്യത്യാസ്തതിലാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചത്. 2ജി സ്പെക്രം വിധി ഡിഎംകെയെ തുണച്ചില്ല. മരുതു ഗണേശനാണ് ഡിഎംകെയുടെ സ്ഥാനാർത്ഥി. വോട്ട് എണ്ണി തുടങ്ങി ആദ്യഘട്ടം മുതൽ തന്നെ മൂന്നാം സ്ഥാനത്തായിരുന്നു ഡിഎംകെ.