എഴ് വർഷത്തിനിടെ പീഡിപ്പിച്ചത് 200ലധികം യുവതികളെ, വിദ്യാർത്ഥിനികൾ മുതൽ യുവ ഡോക്ടർമാർ വരെ, ഞെട്ടൽ
Recommended Video
ചെന്നൈ: തമിഴ്നാട്ടിനെ ഞെട്ടിച്ച പൊള്ളാച്ചി പീഡനകേസിൽ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്. ഇരുന്നൂറിലധികം യുവതികളെ ലൈംഗിക അതിക്രമങ്ങൾക്കും ശാരീരിക പീഡനങ്ങൾക്കും സാമ്പത്തിക തട്ടിപ്പുകൾക്കും ഇരയാക്കിയതായി പ്രതികൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. കേസ് അന്വേഷണം തമിഴ്നാട് സിബിസിഐഡി ഏറ്റെടുത്തു.
പ്രതികളായ തിരുനാവക്കരശ്, ശബരീഷ്, സതീഷ്, വസന്തകുമാർ എന്നിവർക്കെതിരെ ഗുണ്ടാ ആക്ട് പ്രകാരം കേസെടുത്തു. എഴു വർഷത്തിനിടെയാണ് പ്രതികൾ ഇരുന്നൂറിലധികം പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. പ്രതികളുടെ റിമാൻഡ് കാലാവധി 14 ദിവസത്തേയ്ക്ക് കൂടി നീട്ടിയിട്ടുണ്ട്.
വ്യാജ അക്കൗണ്ട് വഴി പ്രണയം
സമൂഹ മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകളുണ്ടാക്കിയാണ് പ്രതികൾ പെൺകുട്ടികളുമായി അടുക്കുന്നത്. സൗഹൃദം നടിച്ച് അടുത്ത് കൂടിയ ശേഷം പെൺകുട്ടികളെ വലയിലാക്കും. പിന്നീട് ഇവരെ രഹസ്യകേന്ദ്രങ്ങളിലെത്തിച്ച് പീഡിപ്പിക്കും. പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്യും.
ബ്ലാക്ക് മെയിൽ
ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന ഭീഷണി മുഴക്കിയാണ് പിന്നീടുള്ള പീഡനങ്ങൾ. മാനസീകമായി പെൺകുട്ടികളെ പീഡിപ്പിക്കുന്ന പ്രതികൾ ബ്ലാക്ക് മെയിലിംഗിലൂടെ പണം തട്ടും. വിദ്യാർത്ഥിനികൾ മുതൽ യുവ ഡോക്ടർമാർ വരെ ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ട്.
പുറത്ത് അറിയുന്നത്
എഴ് വർഷത്തോളമായി സമാന രീതിയിൽ പ്രതികൾ പീഡനം തുടർന്നിട്ടും ഇതുവരെ ഇവർക്കെതിരെ പരാതികൾ ലഭിച്ചിരുന്നില്ല. അടുത്തിടെ പൊള്ളാച്ചി സ്വദേശിനിയായ കോളേജ് വിദ്യാർത്ഥിനി വീട്ടുകാരോട് തുറന്ന് സംസാരിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.
പീഡിപ്പിച്ചു
പ്രതികളിലൊരാളായ തിരുനാവക്കരശ് പെൺകുട്ടിയുമായി സൗഹൃദത്തിലായി. പ്രണയാഭ്യാർത്ഥന നടത്തിയ ശേഷം സംസാരിക്കാനെന്ന് പറഞ്ഞ് വിളിച്ചു വരുത്തി നിർബന്ധിച്ച് കാറിൽ കയറ്റി. വഴിയിൽ വെച്ച് മറ്റ് മൂന്ന് പ്രതികൾ കൂടി കാറിൽ കയറി. തുടർന്ന് നാൽവർ സംഘം പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
വഴിയിൽ ഉപേക്ഷിച്ചു
പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ ശേഷം ഇവർ പെൺകുട്ടിയെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവം പെൺകുട്ടി സഹോദരനോട് തുറന്ന് പറയുകയായിരുന്നു. തുടർന്ന് ഇവർ പോലീസിനെ സമീപിച്ചു. പ്രതിയായ തിരുനാവക്കരശ് പോലീസ് പിടിയിലായി. ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് നൂറിലധികം യുവതികളെ സമാനമായ രീതിയിൽ പീഡിപ്പിച്ചിട്ടുണ്ടെന്ന് പോലീസിന് ബോധ്യമായത്. തുടർന്ന് കൂട്ട് പ്രതികൾക്കായി പോലീസ് വലവീശുകയായിരുന്നു.
പരാതിക്കാരില്ല
ദൃശ്യങ്ങളിലുള്ള പല പെൺകുട്ടികളെയും തിരിച്ചറിയാനായെങ്കിലും പരാതി നൽകാൻ ഇരകളിൽ പലരും തയാറായിട്ടില്ല. ഇവരെ മജിസ്ട്രേറ്റിന് മുമ്പിലെത്തിച്ച് രഹസ്യമൊഴിയെടുക്കാനുള്ള നീക്കങ്ങളും പോലീസ് ആരംഭിച്ചിട്ടുണ്ട്. പ്രതികൾക്ക് പിന്നിൽ പെൺവാണിഭ സംഘം പ്രവർത്തിക്കുന്നുണ്ടോയെന്ന സംശയവും പോലീസിനുണ്ട്.
തിരഞ്ഞെടുപ്പിലും
അണ്ണാ ഡിഎംകെ എംഎൽഎ എൻ ജയരാമൻ, മന്ത്രി എസ് പി വേലുമണി എന്നിവരുടെ മക്കൾക്കായി പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷമായ ഡിഎംകെ രംഗത്തെത്തിയിട്ടുണ്ട്. കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഡിഎംകെ പ്രവർത്തകർ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. ഇതോടെ ലോക്സഭാ തിരഞ്ഞെടുപ്പിലും പീഡന വിവാദം ചർച്ചയാകുമെന്നാണ് കരുതുന്നത്.
കിഴക്കന്‍ യുപിയില്‍ പ്രിയങ്കയുടെ ആദ്യ റാലി ഒരുങ്ങുന്നു, ദിവസങ്ങള്‍ക്കുള്ളില്‍ പ്രചാരണത്തിനിറങ്ങും!!