വാരണാസിയില്‍ പ്രിയങ്ക പിന്‍മാറിയതിന് പിന്നില്‍! അണിയറയില്‍ ഒരുങ്ങുന്നത് വന്‍ രാഷ്ട്രീയ നീക്കം
വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരണാസിയിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി മത്സരിക്കുമെന്ന് കോൺഗ്രസ് സൂചന നൽകിയെങ്കിലും അവസാന നിമിഷം തീരുമാനം മാറ്റുകയായിരുന്നു. മത്സരിക്കാൻ തയാറാണെന്ന് പ്രിയങ്ക തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ വാരണാസിയിൽ ഇക്കുറി പോരാട്ടം കനക്കുമെന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാൽ 2014ൽ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ട അജയ് റായിയേ തന്നെയാണ് ഇക്കുറിയും കോൺഗ്രസ് വാരണാസിയിൽ സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്.
പ്രിയങ്കാ ഗാന്ധി വാരണാസിയിൽ മത്സരിക്കാതിരിക്കുന്നതിന് വ്യത്യസ്ഥ കാരണങ്ങളാണ് കോൺഗ്രസ് കേന്ദ്രങ്ങൾ ഉയർത്തുന്നത്. പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് പ്രിയങ്കയും അന്തിമ തീരുമാനം പ്രിയങ്കയാണ് എടുക്കേണ്ടതെന്ന് രാഹുൽ ഗാന്ധിയും വ്യക്തമാക്കിയിരുന്നു. എന്നിട്ടും പ്രിയങ്ക വാരണാസിയിൽ മത്സരിക്കാതിരുന്നതിന് പിന്നിൽ മറ്റ് ചില കാരണങ്ങളാണെന്നാണ് പുറത്ത് വരുന്ന സൂചനകൾ.
ഭരണം പിടിക്കാന്‍ അമിത് ഷായുടെ അറ്റകൈ തന്ത്രം; 11 ലക്ഷം പേർക്ക് പ്രത്യേക പരിശീലനം
വാരണാസിയിലെ സ്ഥാനാർത്ഥി
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 3.7 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ നരേന്ദ്ര മോദി വിജയിച്ച മണ്ഡലമാണ് വാരണാസി. തന്റെ കന്നിപ്പോരാട്ടത്തിനായി വാരണാസിയിൽ പ്രിയങ്കാ ഗാന്ധി ഇറങ്ങിയിരുന്നെങ്കിൽ രാജ്യത്ത് ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലമായി വാരണാസി മാറിയേനെ. ആഴ്ചകൾ നീണ്ട അഭ്യൂഹങ്ങൾക്കിടയിൽ സ്ഥാനാർത്ഥിയായി നിശ്ചയിക്കുകയായിരുന്നു.
എന്തുകൊണ്ട് പ്രിയങ്ക ഇല്ല
സജീവ രാഷ്ട്രീയത്തിലേക്കുള്ള പ്രിയങ്കയുടെ വരവിനെ ഏറെ പ്രതീക്ഷയോടെയാണ് കോൺഗ്രസ് കേന്ദ്രങ്ങൾ നോക്കിക്കണ്ടത്. രാഹുൽ ഗാന്ധിയെക്കാൾ ജനങ്ങളെ ആകർഷിക്കാൻ കഴിയുന്ന നേതാവാണ് പ്രിയങ്കയെന്ന് വിലയിരുത്തുന്നവരുമുണ്ട്. എന്നാൽ പ്രിയങ്ക വാരണാസിയിൽ മത്സരിക്കുന്നതിൽ ആദ്യം എതിർപ്പ് അറിയിച്ചത് സോണിയാ ഗാന്ധി തന്നെയാണെന്നാണ് റിപ്പോർട്ടുകൾ.
എതിർപ്പ്
പ്രിയങ്കാ ഗാന്ധിയുടെ പാർലമെന്റിലേക്കുള്ള കന്നിപ്പോരാട്ടം ജയസാധ്യയുള്ള മറ്റൊരു മണ്ഡലത്തിൽ നിന്നാകുന്നതാണ് നല്ലതെന്ന അഭിപ്രായം പാർട്ടിയിൽ ഉയർന്നതായും റിപ്പോർട്ടുകളുണ്ട്. അമേഠിയിൽ ഉപതിരഞ്ഞെടുപ്പ് വന്നാൽ പ്രിയങ്ക ഇവിടെ നിന്നും ജനവിധി തേടാനും സാധ്യതയുണ്ടെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന.
വയനാട്ടിലും അമേഠിയിലും
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നും അമേഠിയിൽ നിന്നും ജനവിധി തേടുന്നുണ്ട്. ഇരു സീറ്റുകളിലും രാഹുൽ വിജയിച്ചാൽ ദക്ഷിണേന്ത്യയിലെ മണ്ഡലമെന്ന നിലയിൽ വയനാട് നിലനിർത്താനാകും സാധ്യത. അങ്ങനെയെങ്കിൽ അമേഠിയിലെ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക മത്സരിച്ചേക്കുമെന്ന് പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ ഒരു മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
എസ്പി-ബിഎസ്പി പിന്തുണയില്ല
പ്രിയങ്കാ ഗാന്ധി വാരണാസിയിൽ സ്ഥാനാർത്ഥിയായാൽ എസ്പി-ബിഎസ്പി സഖ്യത്തിന്റെ പിന്തുണ ലഭിക്കുമെന്ന് കോൺഗ്രസ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വത്തിൽ അന്തിമ തീരുമാനം ആകുന്നതിന് മുൻപ് സഖ്യം ശാലിനി യാദവിനെ വാരണാസിയിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. മഹാസഖ്യവും കോൺഗ്രസും പ്രത്യേകം പ്രത്യേകം സ്ഥാനാർത്ഥികളെ നിർത്തിയാൽ ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിച്ചു പോകുകയും ഇത് മോദിക്ക് ഗുണമാവുകയും ചെയ്യും.
ഉത്തർപ്രദേശിൽ പുത്തൻ ഉണർവ്
വാരണാസിയിൽ സ്ഥാനാർത്ഥിയായാൽ പ്രിയങ്കയുടെ പ്രവർത്തനം മണ്ഡലത്തിൽ മാത്രമായി ഒതുങ്ങുമോയെന്ന് ആശങ്കയും പ്രവർത്തകർ പങ്കുവെച്ചിരുന്നു. പ്രിയങ്കാ ഗാന്ധിയുടെ വരവോടെ സംസ്ഥാനത്ത് നഷ്ടമായ പ്രതാപ കാലം വിണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പാർട്ടി അണികൾ. 2022ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പും പ്രിയങ്കാ ഗാന്ധി ലക്ഷ്യം വയ്ക്കുന്നു.
വമ്പൻ റോഡ് ഷോ
വാണാസിയിൽ നാമനിർദ്ദേശ പത്രികാ സമർപ്പണത്തിന് മുമ്പ് നരേന്ദ്ര മോദി നടത്തിയ കൂറ്റൻ റോഡ് ഷോയ്ക്ക് പിന്നാലെയാണ് പ്രിയങ്കാ ഗാന്ധിയെ മത്സരിപ്പിക്കേണ്ടയെന്ന തീരുമാനം എടുത്തതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. റോഡ് ഷോയുടെ ജനപങ്കാളിത്തം ശ്രദ്ധേയമായിരുന്നു. ജനക്കൂട്ടം ഒഴുകിയെത്തിയതോടെ നിശ്ചയിച്ച സമയത്തേക്കാൾ 2 മണിക്കൂർ വൈകിയാണ് റോഡ് ഷോ ആരംഭിക്കാനായത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ