യുപിയില്‍ ബിജെപി അര്‍ദ്ധസെഞ്ചുറി അടിച്ചേക്കും
ലഖ്‌നൊ: പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും 2014 ലോകസ്ഭ തിരഞ്ഞെടുപ്പിലെ തങ്ങളുടെ തുറുപ്പ് ചീട്ടുമായ നരേന്ദ്ര മോദിയെ ഇറക്കി കളിക്കാനുളള ബി ജെ പിയുടെ തീരുമാനം ഉത്തര്‍ പ്രദേശില്‍ ഫലം കാണുന്നതായി സൂചന. ലോക്‌സഭ സീറ്റുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍ പ്രദേശില്‍ 42 മുതല്‍ 50 വരെ സീറ്റുകളാണ് അഭിപ്രായ സര്‍വ്വേ ബി ജെപിക്ക് വേണ്ടി പ്രവചിക്കുന്നത്. സി എന്‍ എന്‍ - ഐ ബി എന്‍ നടത്തിയ സര്‍വ്വേയിലാണ് ഇത്.
മിഷന്‍ 272 എന്ന മുദ്രാവാക്യവുമായി തിരഞ്ഞെടുപ്പിനെ നേരിടുന്ന ബി ജെ പിക്ക് ആത്മവിശ്വാസം നല്‍കുന്നതാണ് സി എന്‍ എന്‍ - ഐ ബി എന്‍ സര്‍വ്വേ. ഉത്തര്‍ പ്രദേശിലെ ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടിയാണ് ബി ജെ പിക്ക് പിന്നില്‍ രണ്ടാമതായി എത്തുക. 11 നും 17 നും ഇടയില്‍ സീറ്റുകളാണ് സര്‍വ്വേ എസ് പിക്ക് പ്രതീക്ഷിക്കുന്നത്. ബി എസ് പിക്ക് പത്തിനും 16 നും ഇടയില്‍ സീറ്റുകള്‍ കിട്ടും.
കഴിഞ്ഞ തവണ ഉത്തര്‍ പ്രദേശിലെ ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റക്കക്ഷിയായിരുന്ന കോണ്‍ഗ്രസിനാണ് ഏറ്റവും കൂടുതല്‍ ക്ഷീണമുണ്ടാകുക. ആര്‍ എല്‍ ഡി - കോണ്‍ഗ്രസ് സഖ്യത്തിന് 4 നും 8 നും ഇടയില്‍ സീറ്റുകളാണ് സര്‍വ്വേ പ്രവചിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയും മത്സരിക്കുന്നത് ഉത്തര്‍ പ്രദേശിലെ മണ്ഡലങ്ങളില്‍ നിന്നാണ്. എന്നാല്‍ മറുവശത്ത് കഴിഞ്ഞ തവണത്തെ 10 സീറ്റില്‍ നിന്നാണ് ബി ജെ പി അര്‍ദ്ധ സെഞ്ചുറിയടിക്കാന്‍ പോകുന്നത്.
34 ശതമാനം ജനപിന്തുണയോടെ നരേന്ദ്ര മോദി തന്നെയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മുന്നില്‍. കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിക്ക് 12 ശതമാനം ജനങ്ങളുടെ പിന്തുണയുണ്ട്. വികസനവും വിലക്കയറ്റവുമാണ് സംസ്ഥാനത്തെ ജനങ്ങളുടെ പ്രധാന പ്രശ്‌നം. അഴിമതിയും തൊഴിലില്ലായ്മയും ജനങ്ങളെ വലയ്ക്കുന്നുണ്ട്. 36 ശതമാനം വോട്ടുകള്‍ ബി ജെ പി പെട്ടിയിലാക്കുമെന്നാണ് അഭിപ്രായ സര്‍വ്വേ പറയുന്നത്. 80 സീറ്റുകളുള്ള ഉത്തര്‍ പ്രദേശില്‍ ഏപ്രില്‍ 10 മുതല്‍ ആറ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്.