യാസിൻ മാലികിനെതിരായ വിധി; ഒഐസിയുടെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യ
ഡൽഹി: ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്റെ സ്വതന്ത്ര സ്ഥിരം മനുഷ്യാവകാശ കമ്മീഷനെതിരെ (ഒഐസി-ഐപിഎച്ച്ആർസി) വിമർശനവുമായി ഇന്ത്യ. തീവ്രവാദ കേസിൽ യാസിൻ മാലികിനെതിരായ എൻഐഎ കോടതിയുടെ വിധിയെ സംഘടന വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ നിലപാട് അറിയിച്ചത്. ഭീകരതയെ ഒരു തരത്തിലും ന്യായീകരിക്കരുതെന്ന് ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷനോട് (ഒഐസി) ഇന്ത്യ അഭ്യർത്ഥിച്ചു.
വിഷയത്തിൽ ഒഐസിയുടെ നിലപാട് സ്വീകരിക്കാനാകില്ല. തീവ്രവാദ പ്രവർത്തനങ്ങൾക്ക് പരോക്ഷമായി പിന്തുണ ഒഐസി നൽകരുതെന്നും ഇന്ത്യ പറഞ്ഞു. മാലിക്കിന്റെ തീവ്രവാദ പ്രവർത്തനങ്ങൾ രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. യാസിൻ മാലിക്കിനെക്കുറിച്ചുള്ള എൻഐഎ കോടതിയുടെ വിധിന്യായത്തിൽ ഒഐസി-ഐപിഎച്ച്ആർസി നടത്തിയ അഭിപ്രായങ്ങളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി നൽകവേയാണ് ബാഗ്ചി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
"യാസിൻ മാലിക്കിന്റെ കേസിലെ വിധിയെ വിമർശിച്ചുകൊണ്ട് ഒഐസി-ഐപിഎച്ച്ആർസി നടത്തിയ പരാമർശം അസ്വീകാര്യമാണെന്ന് ഇന്ത്യ കണ്ടെത്തി. മാലിക്കിന്റെ തീവ്രവാദ പ്രവർത്തനങ്ങളെ പരോക്ഷമായി പിന്തുണക്കുകയാണ് ഒഐസി ചെയ്തത്. ലോകം തീവ്രവാദത്തോട് സഹിഷ്ണുത കാണിക്കുന്നില്ല, അതിനെ ഒരു തരത്തിലും ന്യായീകരിക്കരുതെന്ന് ഞങ്ങൾ ഒഐസിയോട് അഭ്യർത്ഥിക്കുന്നു," എന്നായിരുന്നു ബാഗ്ചിയുടെ വാക്കുകൾ. തീവ്രവാദ ഫണ്ടിംഗ് കേസിൽ ജമ്മു കശ്മീരിൽ നിന്നുള്ള ഭീകരൻ യാസിൻ മാലിക്കിന് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷയാണ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കോടതി ബുധനാഴ്ച വിധിച്ചത്.
ഇതിന് പുറമെ പിഴയായി പത്ത് ലക്ഷം രൂപയും മാലിക് കെട്ടിവെക്കണം. ഇയാൾക്ക് വധശിക്ഷ നൽകണം എന്നായിരുന്നു എൻഐഎ ആവശ്യപ്പെട്ടത്. എന്നാൽ ശിക്ഷ ജീവപര്യന്തമായി കുറക്കണമെന്ന് പ്രതി കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. തനിക്കെതിരെ ചുമത്തിയിരിക്കുന്ന ആരോപണങ്ങളെ എതിർക്കുന്നില്ലെന്ന് മാലിക് കോടതിയെ അറിയിച്ചിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമം 121-ാം വകുപ്പ് (രാജ്യത്തിനെതിരായി യുദ്ധം ആസൂത്രണം ചെയ്യൽ), യുഎപിഎ 17-ാം വകുപ്പ് (ഭീകരപ്രവർത്തനത്തിനു ഫണ്ട് സമാഹരിക്കൽ) എന്നിവ അനുസരിച്ചാണു ജീവപര്യന്തം വിധിച്ചത്. ഐപിസി 120ബി (ക്രിമിനൽ ഗൂഢാലോചന), യുഎപിഎ 16 (ഭീകരപ്രവർത്തനം), യുഎപിഎ 18 (ഭീകരപ്രവർത്തനം നടത്താനുള്ള ഗൂഢാലോചന), യുഎപിഎ20 (ഭീകരസംഘടനയുടെ അംഗമായി പ്രവർത്തനം) വകുപ്പുകളും അനുസരിച്ചും തടവുശിക്ഷയും പിഴയും വിധിച്ചിട്ടുണ്ട്.
അതേ സമയം 1994ന് ശേഷം താൻ അക്രമ സംഭവങ്ങളുടെ ഭാ ഗമായിട്ടില്ലെന്നും മഹാത്മാഗാന്ധിയുടെ അഹിംസാ വാദമാണു താൻ ഇപ്പോൾ പിൻതുടരുന്നതെന്നും മാലിക് കോടതിയിൽ പറഞ്ഞു. കഴിഞ്ഞ 28 വർഷത്തിനുള്ളിൽ ഏതെങ്കിലും തരത്തിലുള്ള ഭീകര പ്രവർത്തനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചതായി തെളിയിച്ചാൽ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ചു വധശിക്ഷ ഏറ്റുവാങ്ങാൻ തയാറാണെന്നും യാസിൻ മാലിക് കൂട്ടിച്ചേർച്ചു.