'അന്ധനെങ്കിൽ സമരത്തിന് വന്നതെന്തിന്'? തെരുവ് വിളക്കണച്ച് അന്ധനായ ജെഎൻയു വിദ്യാർത്ഥിയെ തല്ലി പോലീസ്
ദില്ലി: തെരുവു ഗുണ്ടകളെ നേരിടുന്നത് പോലെയാണ് പോലീസ് ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളെ റോഡില്‍ തല്ലിച്ചതച്ചത് എന്നാണ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ട് ഐഷി ഘോഷ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഹോസ്റ്റല്‍ ഫീസ് വര്‍ധന പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്.
ശശി ഭൂഷണ്‍ പാണ്ഡെ എന്ന അന്ധ വിദ്യാര്‍ത്ഥിയും പോലീസ് ക്രൂരതയ്ക്ക് ഇരയായി. പാര്‍ലമെന്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ പോലീസ് തെരുവ് വിളക്കുകള്‍ അണച്ചാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്ജ് നടത്തിയത്. അതിനിടെയാണ് തന്നെയും പോലീസ് തല്ലിച്ചതച്ചത് എന്ന് ശശി ഭൂഷണ്‍ പാണ്ഡെ പറയുന്നു.
''വിദ്യാര്‍ത്ഥികള്‍ പിരിഞ്ഞ് പോകുന്നതിനിടെ ചിലര്‍ തന്നോട് പറഞ്ഞു തെരുവ് വിളക്കുകള്‍ അണച്ചിരിക്കുകയാണ് എന്ന്. എന്റെ ചില സുഹൃത്തുക്കള്‍ തന്നെ ഒരു വശത്തേക്ക് മാറ്റി നിര്‍ത്തി. അതോടെ താന്‍ സുരക്ഷിതനായിരിക്കും എന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. ലാത്തി കൊണ്ട് പോലീസ് തന്നെ തല്ലിച്ചതച്ചു. അന്ധനാണ് എന്ന് പറഞ്ഞിട്ടും പോലീസ് അടി തുടര്‍ന്നു''.
''കണ്ണ് കാണില്ലെങ്കില്‍ പിന്നെ എന്തിനാണ് സമരത്തിന് വന്നത്'' എന്നാണ് പോലീസുകാരന്‍ ചോദിച്ചത് എന്ന് ശശി ഭൂഷണ്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തന്നെ പോലീസ് നിലത്തിട്ട് ചവിട്ടിയെന്നും ശശി ഭൂഷണ്‍ പാണ്ഡെ ആരോപിച്ചു. ജെഎന്‍യുവിലെ അന്ധ വിദ്യാര്‍ത്ഥി ഫോറം ബുധനാഴ്ച സംഭവത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും. മര്‍ദ്ദിക്കപ്പെട്ട ശശിക്ക് ചികിത്സ ലഭ്യമാക്കാന്‍ പോലീസ് യാതൊന്നും ചെയ്തില്ലെന്ന് ഇവര്‍ ആരോപിക്കുന്നു. അതിനിടെ സമരത്തില്‍ പങ്കെടുത്ത ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്.
In this video, Sashibhushan is seen removing his glasses and telling the @DelhiPolice the he is visually impaired. Regardless the Delhi Police dragged him, and later trampled over him. #StandwithJNU#EmergencyinJNU pic.twitter.com/tmS1iKdjmy
— JNUSU (@JNUSUofficial) November 19, 2019